- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കഞ്ചാവ് കൃഷി നിയമവിധേയമാക്കാൻ പാക്കിസ്ഥാൻ
ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന പാക്കിസ്ഥാൻ അറ്റകൈ പ്രയോഗവുമായി രംഗത്ത്. കഞ്ചാവ് കൃഷി ചെയ്തു സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള വഴികളാണ് പാക്കിസ്ഥാൻ തേടുന്നത്. മെഡിക്കൽ ആവശ്യങ്ങൾക്കായി കഞ്ചാവ് നിയമവിധേയമാക്കാനാമ് നീക്കം. രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് കനാബിസ് കൺട്രോൾ ആൻഡ് റെഗുലേറ്ററി അഥോറിറ്റി (സി.സി.ആർ.എ) രൂപവത്കരിക്കാനുള്ള ഓർഡിനൻസ് സർക്കാർ പാസാക്കി.
മെഡിക്കൽ, വ്യാവസായിക ആവശ്യങ്ങൾക്കായി കഞ്ചാവ് കൃഷി ചെയ്യുന്നതും, വേർതിരിച്ചെടുക്കൽ, ശുദ്ധീകരണം, നിർമ്മാണം, വിൽപ്പന തുടങ്ങിയ പ്രക്രിയകൾക്കും ഈ റെഗുലേറ്ററി ബോർഡിനായിരിക്കും ഉത്തരവാദിത്വം. 13-അംഗങ്ങളാണ് സി.സി.ആർ.എ യിലുള്ളത്. വിവിധ സർക്കാർ ഡിപാർട്മെന്റുകൾ, ഇന്റലിജൻസ് ഏജൻസികൾ, സ്വകാര്യ മേഖലകൾ എന്നിവിടങ്ങളിലുള്ളവർ ഈ അഥോറിറ്റിയുടെ ഭാഗമാകും. ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായിരുന്ന 2020-ലാണ് ഈ അഥോറിറ്റിയുടെ രൂപവത്കരണം സംബന്ധിച്ച് ആദ്യമായി നിർദ്ദേശം വരുന്നത്.
കഞ്ചാവും അതുമായി ബന്ധപ്പെട്ട ആഗോളവിപണിയിൽ കടന്നുചെല്ലാനുള്ള പാക്കിസ്ഥാന്റെ നീക്കമാണ് ഇതിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. കയറ്റുമതി, വിദേശനിക്ഷേപം, ആഭ്യന്തര വിൽപ്പന എന്നിവയിലൂടെ വലിയ തോതിലുള്ള വരുമാനം ലക്ഷ്യമിടുന്നുണ്ട്. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ കണക്കനുസരിച്ച് രാജ്യത്തിന്റെ സാമ്പത്തിക വളർച്ച താഴ്ന്ന നിലയിലാണ്.
യു.എൻ നിയമപ്രകാരം ഒരു രാജ്യത്തിന് കഞ്ചാവുമായി ബന്ധപ്പെട്ട ഉത്പന്നങ്ങൾ നിർമ്മിക്കുകയോ വിൽക്കുകയോ ചെയ്യണമെങ്കിൽ അന്താരാഷ്ട്ര ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന ഒരു ഫെഡറൽ സ്ഥാപനമുണ്ടായിരിക്കണം. വിനോദ ആവശ്യങ്ങൾക്കായി നിയമങ്ങൾ ദുരുപയോഗം ചെയ്താൽ വലിയ പിഴശിക്ഷയുണ്ട്. വ്യക്തികൾക്ക് ഒരു മില്ല്യൺ മുതൽ 10 മില്ല്യൺ വരെയും കമ്പനികൾക്ക് ഒരു കോടി മുതൽ 20 കോടി വരെയുമുള്ള പാക്കിസ്ഥാനി രൂപയാണ് പിഴ. സർക്കാരാണ് ഇതുമായി ബന്ധപ്പെട്ട ലൈസൻസ് നൽകുന്നത്.
2022 മെയ് മാസത്തിന് ശേഷം ഏറ്റവും മോശം സാമ്പത്തികാവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ കണക്കനുസരിച്ച് പാക്കിസ്ഥാനിലെ പണപ്പെരുപ്പ നിരക്ക് 25% ആയി ഉയർന്നിട്ടുണ്ട്. 1.9 ശതമാനമാണ് രാജ്യത്തെ സാമ്പത്തിക വളർച്ച. ഉത്കണ്ഠ, വിഷാദം, വിട്ടുമാറാത്ത വേദന എന്നിവയ്ക്കൊക്കെ കഞ്ചാവ് നിർദ്ദേശിക്കപ്പെടുന്നു. കഞ്ചാവ് ദുരുപയോഗിക്കപ്പെടാൻ സാദ്ധ്യത കൂടുതലാണ്. വിനോദ ആവശ്യങ്ങൾക്കായി കഞ്ചാവ് വാങ്ങുന്നവരിൽ നിന്ന് വൻ തുക പിഴ ഈടാക്കാനാണ് അധികൃതരുടെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാൻ ചൈനയിൽ നിന്നടക്കം വലിയ തോതിൽ പണം വായ്‌പ്പ് എടുത്തിരുന്നു. ചൈന 130 കോടി ഡോളറാണ് കഴിഞ്ഞ വർഷം പാക്കിസ്ഥാന് വായ്‌പ്പ നൽകിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന പാക്കിസ്ഥാൻ പിടിച്ചുനിൽക്കുന്നത് പ്രധാനമായും ചൈനീസ് സഹായത്തിലാണ്. ഏതാണ്ട് 700 മില്യൺ ഡോളറിന്റെ സാമ്പത്തിക സഹായം ചൈനയിൽ നിന്ന് പാക്കിസ്ഥാനു ലഭിച്ചിരുന്നു.