- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെരുപ്പിനനുസരിച്ച് കാലു മുറിക്കുന്ന ലാഘവത്തോടെ സംഭവസ്ഥലം മാറ്റാന്‍ കാണിച്ച മഹാമനസ്‌കതക്ക് ഇരിക്കട്ടെ ബിഗ് സല്യൂട്ട്; കുട്ടി പീഡനത്തിനിരയായി എന്നു പറയുന്ന ദിവസം അധ്യാപകന്‍ സ്‌കൂളില്‍ ഉണ്ടായിരുന്നില്ല; ഒന്നര വര്‍ഷത്തിനുശേഷം ബാത്റൂമില്‍ നിന്നും ലഭിച്ച ബ്ലഡ് പരാതിക്കാരിയുടേതാണ് എന്ന് എങ്ങനെ തെളിയിച്ചു? പാലത്തായി കേസില്‍ വീണ്ടും പ്രതികരണവുമായി റിട്ട ഡിവൈഎസ്പി റഹീം
ചെരുപ്പിനനുസരിച്ച് കാലു മുറിക്കുന്ന ലാഘവത്തോടെ സംഭവസ്ഥലം മാറ്റാന്‍ കാണിച്ച മഹാമനസ്‌കതക്ക് ഇരിക്കട്ടെ ബിഗ് സല്യൂട്ട്
കണ്ണൂര്‍: ഏറെ വിവാദമായ പാലത്തായി കേസില്‍ മുന്‍ അന്വേഷണം ഉദ്യോഗസ്ഥര്‍ തമ്മില്‍ അവരുടെ വാദങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ തമ്മിലടിക്കുകയാണ്. കേസ് പിന്നീട് അന്വേഷിച്ച ഉദ്യോഗസ്ഥനായ ടി കെ രത്നകുമാര്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പിന് മറുപടിയുമായി റിട്ട. ഡിവൈഎസ്പി റഹീം രംഗത്തുവന്നു. തന്റെ നിലപാടും നിരീക്ഷണങ്ങളും സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം വ്യക്തമായി കുറിച്ചിട്ടു.
അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുന്‍ എസിപി ടി കെ രത്നകുമാറിന് മറുപടി നല്‍കിക്കൊണ്ടാണ് പോസ്റ്റ്. അധ്യാപകനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പലതും തെറ്റാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും കുട്ടി പീഡനത്തിനിരയായി എന്നു പറയുന്ന ദിവസം അധ്യാപകന്‍ സ്‌കൂളില്‍ ഉണ്ടായിരുന്നില്ലെന്നും റഹീം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
ഇരയുടെ മൊഴികളില്‍ പലതും ഇമാജിനറി ആണെന്ന് കുറ്റപത്രത്തില്‍ ഉണ്ടെന്ന് റിട്ടയേര്‍ഡ് ഡിവൈഎസ്പി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ചെരുപ്പിനനുസരിച്ച് കാലു മുറിക്കുന്ന ലാഘവത്തോടെ സംഭവസ്ഥലം മാറ്റാന്‍ താങ്കള്‍ കാണിച്ച മഹാമനസ്‌കതക്ക് ഇരിക്കട്ടെ ബിഗ് സല്യൂട്ട് എന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ടി കെ രത്നകുമാറിനോട് റഹീം പറയുന്നുണ്ട്.
ആ സംഭവ സ്ഥലത്ത് നിന്നും മനുഷ്യ രക്തം കണ്ടെത്താന്‍ താങ്കള്‍ കാണിച്ച ശുഷ്‌കാന്തിയാകട്ടെ അതിലും അപാരം. ഒന്നര വര്‍ഷത്തിനുശേഷം ബാത്റൂമില്‍ നിന്നും ലഭിച്ച ബ്ലഡ് പരാതിക്കാരിയുടേതാണ് എന്ന് ഏത് ശാസ്ത്രീയ അന്വേഷണം വഴിയാണ് തെളിയിച്ചിട്ടുള്ളത്? കൂടുതല്‍ ബ്ലഡ് കണ്ടെത്തിയിരുന്നുവെങ്കില്‍ അത് ആരുടേതാണെന്ന് തെളിയിക്കാന്‍ കഴിയുമായിരുന്നു. അതൊഴിവാക്കാനല്ലേ ബ്ലഡിന്റെ അളവ് കുറച്ചു കാണിച്ചത് എന്നും കുറിപ്പില്‍ പറയുന്നു.
കോടതിയെ അപകീര്‍ത്തിപ്പെടുത്താനോ അവഹേളിക്കാനോ ഉദ്ദേശിച്ചിട്ടില്ല. എന്നാല്‍ കോടതി വിധികളെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യാന്‍ ഏതൊരു പൗരനും അവകാശം ഉണ്ടെന്നും റഹീം കുറിപ്പില്‍ ഉന്നയിക്കുന്നുണ്ട്. റഹീമിനെതിരെ കഴിഞ്ഞദിവസം കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുന്‍ എസിപി ടി കെ രത്നകുമാര്‍ രംഗത്തെത്തിയിരുന്നു. സ്വന്തം ബാച്ചുകാരനായ പ്രതിയെ വെളളപൂശാനുളള റിട്ട. ഡിവൈഎസ്പിയുടെ ശ്രമം അഭിനന്ദിക്കാതെ വയ്യെന്നും വെറും കേട്ടറിവിന്റെ അടിസ്ഥാനത്തില്‍ അഭിപ്രായം പറയരുതെന്നുമാണ് ടി കെ രത്‌നകുമാര്‍ ഫേസ്ബുക്കിലൂടെ ആരോപിച്ചത്. ഈ പ്രതികരണത്തിനുള്ള മറുപടിയാണ് റഹീം നല്‍കിയിരിക്കുന്നത്. ഈ അഭിപ്രായത്തോടെ കേസില്‍ അട്ടിമറികള്‍ നടന്നുവെന്ന സംശയവും ഉയരുന്നുണ്ട്.
റഹിമിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
നവംബര്‍ 16 ന് പോക്‌സോ ആക്ടിന്റെ ദുരുപയോഗവുമായി ബന്ധപ്പെട്ട് ഞാന്‍ ഒരു ഫേസ്ബുക്ക് പോസ്റ്റ് ചെയ്തിരുന്നു. അതില്‍ പാലത്തായി കേസിനെ പരാമര്‍ശിച്ചിരുന്നു. അതിന്റെ പ്രതികരണം എന്ന നിലയില്‍ എസ് ഐ ടി യിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. അതിനുള്ള എന്റെ പ്രതികരണമാണ് ഇത്.
നവംബര്‍ 16 ന് ഞാന്‍ ഫേസ്ബുക്കില്‍ ചെയ്ത പോസ്റ്റിന് വൈകിയെങ്കിലും മറുപടി നല്‍കാന്‍ കാണിച്ച സന്മനസ്സിന് നന്ദി.
എന്റെ ബാച്ചുകാരനാണോ അല്ലേ എന്ന് നോക്കിയല്ല കേസ് അന്വേഷണം വിലയിരുത്താന്‍ ഞാന്‍ പഠിച്ചത്.
ക്രൈംബ്രാഞ്ചില്‍ കേസ് അന്വേഷിച്ച മേലുദ്യോഗസ്ഥരുടെ ക്രെഡിബിലിറ്റിയെക്കുറിച്ചോ,അന്വേഷണ സംഘത്തില്‍ പെട്ട ആളുകളുടെ ക്രെഡിബിലിറ്റിയെക്കുറിച്ചോ പോലീസിനകത്തോ പൊതുജനങ്ങളിലോ എന്തെങ്കിലും അഭിപ്രായവ്യത്യാസം ഉണ്ടാകാന്‍ ഇടയില്ല.
താങ്കളോടൊപ്പം ഉണ്ടായിരുന്ന എസ് ഐ ടി യിലും എന്റെ ബാച്ചുകാരന്‍ ഉണ്ടായിരുന്നല്ലോ ? ക്രൈം ബ്രാഞ്ചില്‍ കേസ് അന്വേഷിച്ച അന്വേഷണ ഉദ്യോഗസ്ഥനെ കുറിച്ച് പോലീസിലോ പൊതുസമൂഹത്തിലോ ഏതെങ്കിലും തരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ഉള്ളതായി താങ്കള്‍ക്ക് പോലും ചൂണ്ടി കാണിക്കാന്‍ കഴിയില്ല. ഈ കേസ് സൂപ്പര്‍വൈസ് ചെയ്തത് കുറ്റാന്ന്വേഷണ രംഗത്ത് പകരം വെക്കാനില്ലാത്ത പ്രതിഭയായ കെ.വി.സന്തോഷ് സാര്‍ കൂടിയാണ്.
1. ഏതൊരു കേസിലും പരാതിക്കാര്‍ / അതിജീവിത അല്ലെങ്കില്‍ സാക്ഷികള്‍ കാണിച്ചു തരുന്ന സ്ഥലത്തെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംഭവസ്ഥല മഹസറിലൂടെ സംഭവസ്ഥലമായി കണക്കാക്കുന്നത്. ലോക്കല്‍ പോലീസിനോടും തുടര്‍ന്ന് ക്രൈംബ്രാഞ്ചിനോടും അതിജീവിത കാണിച്ചുകൊടുത്ത സ്ഥലം തന്നെയാണ് സംഭവസ്ഥല മഹസര്‍ പ്രകാരം രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് മനസ്സിലാവുന്നത്. പുതിയ സംഭവസ്ഥലം ആര് കാണിച്ചു തന്നത് പ്രകാരമാണ് താങ്കള്‍ രേഖപ്പെടുത്തിയത് എന്ന് പൊതുസമൂഹത്തിന് മുന്നില്‍ താങ്കള്‍ക്ക് പറയാന്‍ കഴിയുമോ ?
ചെരുപ്പിനനുസരിച്ച് കാലു മുറിക്കുന്ന ലാഘവത്തോടെ സംഭവസ്ഥലം തന്നെ മാറ്റാന്‍ താങ്കള്‍ കാണിച്ച മഹാമനസ്‌കതക്ക് ഇരിക്കട്ടെ ബിഗ് സല്യൂട്ട് ! എന്നിട്ട് ആ സംഭവ സ്ഥലത്ത് നിന്നും മനുഷ്യ രക്തം കണ്ടെത്താന്‍ താങ്കള്‍ കാണിച്ച ശുഷ്‌കാന്തിയാകട്ടെ അതിലും അപാരം.
ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് അതിജീവിത സംഭവസ്ഥലം മാറ്റി പറയുന്നത് എന്ന് വേണം മനസ്സിലാക്കാന്‍. ആ ഫോണ്‍ സംഭാഷണത്തോടുകൂടിയാണ് കൊളുത്തില്ലാത്ത ബാത്‌റൂം ആണ് ഇതുവരെ അതിജീവിത സംഭവസ്ഥലമെന്ന് പറഞ്ഞിരുന്നത് എന്ന് മനസ്സിലാക്കിയതും പിന്നീടങ്ങോട്ട് സംഭവസ്ഥലം മാറ്റുന്നതും.
2. ഒന്നര വര്‍ഷത്തിനുശേഷം ബാത്റൂമില്‍ നിന്നും ലഭിച്ച ബ്ലഡ് പ്രസ്തുത പരാതിക്കാരിയുടേതാണ് എന്ന് ഏത് ശാസ്ത്രീയ അന്വേഷണം വഴിയാണ് തെളിയിച്ചിട്ടുള്ളത് ? കൂടുതല്‍ ബ്ലഡ് കണ്ടെത്തിയിരുന്നുവെങ്കില്‍ അത് ആരുടേതാണെന്ന് തെളിയിക്കാന്‍ കഴിയുമായിരുന്നു. അതൊഴിവാക്കാനല്ലേ ബ്ലഡിന്റെ അളവ് കുറച്ചു കാണിച്ചത് ?
അല്ലെങ്കിലും സ്ത്രീകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ബാത്‌റൂമിന്റെ ഫ്‌ലോറില്‍ നിന്നും രക്തത്തിന്റെ അംശം കണ്ടെത്തിയത് ലോകാത്ഭുതം ഒന്നുമല്ലല്ലോ ? അതും 24 ഓളം ലേഡീസ് സ്റ്റാഫ് ഉപയോഗിക്കുന്ന ബാത്‌റൂമില്‍ നിന്നും ?
രക്തത്തിന്റെ അംശത്തെക്കുറിച്ച് സയന്റിഫിക് എക്‌സ്‌പേര്‍ട്ടും താങ്കളും കോടതിയില്‍ ബോധിപ്പിച്ചത് ഒരേ കാര്യമാണോ ? മനുഷ്യ രക്തമാണെന്ന് കണ്ടെത്താനുള്ള അളവ് പോലും ഇല്ലെന്നല്ലേ സയന്റിഫിക് എക്‌സ്‌പെര്‍ട്ട് കോടതിയില്‍ അറിയിച്ചത് ?
3. അതിജീവിതക്ക് പെനിട്രേറ്റഡ് സെക്ഷ്വല്‍ അസാള്‍ട്ട് നടന്നിട്ടുണ്ടെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ടെങ്കില്‍ പീഡിപ്പിച്ചത് ഇതേ പ്രതിയാണ് എന്ന് ഏത് ശാസ്ത്രീയമായ രീതിയിലൂടെയാണ് തെളിയിച്ചത് ?
4. ഒമ്പതിലധികം പ്രാവശ്യം ഇരയുടെ മൊഴി രേഖപ്പെടുത്തിയപ്പോള്‍ ഒന്നും പറയാത്ത മറ്റൊരു ബാത്‌റൂം സംഭവസ്ഥലമായി മാറിയത് എങ്ങനെ ? വനിത ഐപിഎസ് ഉദ്യോഗസ്ഥ ഉള്‍പ്പെടെ ഉള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ ഇത്രയധികം പ്രാവശ്യം കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും പോക്‌സോ ആക്ട് കേസില്‍ കാണിച്ചു തരാന്‍ കഴിയുമോ ? കുട്ടിയുടെ മൊഴിയിലെ ന്യൂനത ഒഴിവാക്കി കൃത്യമാക്കാന്‍ വേണ്ടിയാണല്ലോ ഇത്രയും വലിയ പരിശ്രമം ഒരു വനിത ഐപിഎസ് ഓഫീസറെ നിയമിച്ചുകൊണ്ട് തന്നെ നടത്തിയത്.
5. ലോക്കല്‍ പോലീസിനും ക്രൈം ബ്രാഞ്ചിനും അതിജീവിത നല്‍കിയ എല്ലാ മൊഴികളും പരസ്പരവിരുദ്ധവും വിശ്വസിക്കാന്‍ കഴിയാത്തവയും ആണെന്ന് ക്രൈം ബ്രാഞ്ച് കോടതിയിലും ദേശീയ ന്യൂനപക്ഷ കമ്മീഷനിലും നല്‍കിയ റിപ്പോര്‍ട്ടുകളില്‍ കൃത്യമായും വ്യക്തമായും അക്കമിട്ട് പറയുന്നു. ഈ റിപ്പോര്‍ട്ടുകള്‍ പൊതു സമൂഹത്തിന് ലഭ്യമാണ്.
6. എസ് ഐ ടി യിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ അഭിപ്രായ പ്രകാരം കുട്ടിയെ അധ്യാപകന്‍ പീഡിപ്പിച്ചത് അധ്യാപകര്‍ക്ക് വേണ്ടിയുള്ള ബാത്‌റൂമില്‍ വെച്ചാണെങ്കില്‍ പ്രസ്തുത കുട്ടിയോടൊപ്പം ബാത്‌റൂമിലേക്ക് പോയ മറ്റൊരു കുട്ടിയുടെ പേരും അതിജീവിത പറയുന്നുണ്ട്. ആ കുട്ടിയെ പറഞ്ഞയച്ചതിനുശേഷം ആണ് അധ്യാപകന്‍ പീഡിപ്പിച്ചത് എന്നാണ് മൊഴി. അങ്ങനെയെങ്കില്‍ ഈ കുട്ടികളൊക്കെ വിസര്‍ജനത്തിന് പോകാറുള്ളത് അധ്യാപകരുടെ ബാത്‌റൂമില്‍ ആണോ ?
7. അതിജീവിതയുടെ മൊഴി പ്രകാരം പ്രതി, അവരുടെ നഗ്‌ന ഫോട്ടോ എടുത്ത് അവരുടെ തന്നെ മാതാവിന് അയച്ചുകൊടുത്തതായി പറയുന്നുണ്ട്. ഫോട്ടോ എടുത്തത് ക്ലാസ് ടീച്ചറുടെ മൊബൈല്‍ ഫോണില്‍ നിന്നാണെന്നും പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മാതാവിന്റെ മൊബൈല്‍ ഫോണും ക്ലാസ് ടീച്ചറുടെ മൊബൈല്‍ ഫോണും ശാസ്ത്രീയമായ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ആ കാര്യം തെറ്റാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
8. 17/3/2020 ല്‍ അതിജീവിത നല്‍കിയ എഫ് ഐ മൊഴിയില്‍ പ്രതി, 15/1/2020 നു മുമ്പുള്ള ദിവസം തന്നെ പീഡിപ്പിച്ചു എന്ന് മൊഴി നല്‍കിയിട്ടുണ്ട്. CCTNS ന് വേണ്ടിയാണ് തീയതി ചേര്‍ത്തത് എന്ന് അന്വേഷണ സംഘത്തിന്റെ വാദം കളവാണ്. ഇക്കാര്യം എഫ് ആറിലും 164 CrPC പ്രകാരമുള്ള മൊഴികളിലും കാണാം. CCTNS ന് വേണ്ടി ഒരുപക്ഷേ പോലീസുകാര്‍ അങ്ങനെ ചെയ്‌തെന്ന് വന്നേക്കാം. എന്നാല്‍ അതിജീവിതയുടെ 164 CrPC പ്രകാരമുള്ള മൊഴി രേഖപ്പെടുത്തുന്ന മജിസ്‌ട്രേട്ടന് CCTNS ബാധകമല്ലല്ലോ ?
9.18/3/2020 ന് അതിജീവിത 164 CrPC പ്രകാരം മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയിലും, ഡോക്ടര്‍ക്ക് നല്‍കിയ മൊഴിയിലും പറഞ്ഞത്, 15/1/2020 ദിവസം ലഞ്ച് ബ്രേക്കിന്റെ സമയത്താണ് തന്നെ ആദ്യമായി പ്രതി പീഡിപ്പിച്ചതെന്നും, 26/1/2020 തീയതി റിപ്പബ്ലിക് ദിന ദിവസമാണ് തന്നെ രണ്ടാമതായി പീഡിപ്പിച്ചതെന്നും, 2/2/2020 ആണ് തന്നെ മൂന്നാമതായി പീഡിപ്പിച്ചു എന്നുമാണ്. എന്നാല്‍ ഇവയൊക്കെയും 17 /03/2020 നല്‍കിയ ഫസ്റ്റ് ഇന്‍ഫര്‍മേഷന്‍ മൊഴിയില്‍ നിന്നും വ്യത്യസ്തമാണ്.
ജനുവരി 26 ല്‍ റിപ്പബ്ലിക് ദിനത്തില്‍ അതിജീവിത ഹാജര്‍ ഉണ്ടായിരുന്ന കാര്യം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അതിന്റെ ഫോട്ടോ സഹിതം കോടതിയില്‍ ഹാജരാക്കിയതാണ് മനസ്സിലാക്കുന്നത്. പ്രതി അന്ന് സ്‌കൂളില്‍ ഹാജര്‍ ഉണ്ടായിരുന്നില്ല എന്നും ക്രൈംബ്രാഞ്ച് തെളിവ് സഹിതം കോടതിയെ അറിയിച്ചിട്ടുണ്ട്.
10. അതിജീവിതയുടെ മൊഴിപ്രകാരം, പ്രതി അവരെ മൂന്നാം പ്രാവശ്യം പീഡിപ്പിക്കുന്നത് 2/2/2020 LSS ക്ലാസ് അറ്റന്‍ഡ് ചെയ്യാന്‍ വന്ന സമയത്താണ്. ക്ലാസ് ടീച്ചര്‍ അതിജീവിതയുടെ മാതാവിന്റെ മൊബൈല്‍ ഫോണിലേക്ക് വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് എല്‍എസ്എസ് ക്ലാസിന് വന്നതെന്നാണ് അതിജീവിതയുടെ മൊഴി. എന്നാല്‍ സ്‌കൂള്‍ രജിസ്റ്റര്‍ പ്രകാരം LSS ന്റെ ക്ലാസ് ആരംഭിച്ചത്
3 /2/2020 ആണ്. മാത്രമല്ല മാതാവിന്റെയും ക്ലാസ് ടീച്ചറുടെയും മൊബൈല്‍ ഫോണ്‍ ഡാറ്റ പരിശോധിച്ചതില്‍ എങ്ങനെ ഒരു ഫോണ്‍ കോള്‍ നടത്തിയതായി കാണാന്‍ കഴിയില്ല. LSS ക്ലാസിന് ഹാജരായ കുട്ടികളെ കുറിച്ച്, പ്രത്യേകിച്ച് ഇരട്ടക്കുട്ടികളുടെ ഹാജറിനെ കുറിച്ച് പറയുന്ന അതിജീവിതയുടെ മൊഴിയും തെറ്റാണ്. അങ്ങനെയുള്ള ഇരട്ട കുട്ടികള്‍ എല്‍എസ്എസ് ക്ലാസില്‍ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.
11. പ്രതി തന്നെ ബാത്‌റൂമില്‍ നിന്നും ഉച്ചഭക്ഷണത്തിന്റെ ഇടവേളയില്‍, പീഡിപ്പിക്കുന്ന സമയത്ത് പ്രതിയുടെ ദോത്തി ഉപയോഗിച്ച് തന്റെ വായ മൂടി കെട്ടി എന്നും, അതിജീവിതയുടെ തന്നെ ഷാള്‍ ഉപയോഗിച്ച് അവളുടെ കൈകള്‍ കെട്ടിയിട്ടുവെന്നും, ഇവ രണ്ടും പീഡിപ്പിച്ചതിനു ശേഷം അതിജീവിത തന്നെ അഴിച്ചുമാറ്റി എന്നും, പ്രതി തുണിയില്ലാതെയാണ് ബാത്‌റൂമില്‍ നിന്നും പുറത്തു പോയത് എന്നുമാണ് അതിജീവിതയുടെ മൊഴി. മൊത്തം 350 ലധികം കുട്ടികള്‍ പഠിക്കുകയും 40 ഓളം അധ്യാപകര്‍ ജോലി ചെയ്യുകയും ചെയ്യുന്ന ഒരു സ്‌കൂളില്‍ നട്ടുച്ച നേരത്ത് ഇങ്ങനെ സംഭവിക്കുമെന്ന് കരുതാന്‍ എങ്ങനെ കഴിയും ?
12. 18/1/2020 ന് അതിജീവിതയെ മാതാവ് മെന്‍സസുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന് ഒരു ഡോക്ടറെ കാണിക്കുന്നുണ്ട്. ആ സമയത്തും ആരെങ്കിലും തന്നെ പീഡിപ്പിച്ചതായി അതിജീവിത ഡോക്ടറോട് പറഞ്ഞിട്ടില്ല.
13. 2/2/2020 ന് പ്രതി തന്നെ പീഡിപ്പിച്ചതിനു ശേഷം തൊട്ടടുത്ത ടൗണിലുള്ള ഹോട്ടലിലേക്കും പിന്നീട് അമ്പലത്തിലേക്കും പിന്നീട് ഒരു ഒഴിഞ്ഞ വീട്ടിലേക്കും കൊണ്ടുപോയെന്നും അവിടെവച്ച് മറ്റൊരാള്‍ പീഡിപ്പിച്ചു എന്നും അതിജീവിത മൊഴി നല്‍കിയിട്ടുള്ളതാണ്. ഇതിനുവേണ്ടി ബോധപൂര്‍വ്വം ബുള്ളറ്റ് നമ്പര്‍ പോലും അതിജീവിതയുടെ ബന്ധുക്കളെ കൊണ്ടുപോലും പറയിച്ചിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ ഒരു സംഭവം തന്നെ നടന്നിട്ടില്ലെന്ന് ശാസ്ത്രീയമായ അന്വേഷണത്തിലൂടെ ക്രൈം ബ്രാഞ്ച് തെളിയിച്ചതാണ്.
14. പ്രസ്തുത സ്‌കൂളിലെ തന്നെ അറബി അധ്യാപിക കോടതിയില്‍ നല്‍കിയ മൊഴി താങ്കള്‍ ശ്രദ്ധിച്ചിട്ടുണ്ടോ ? കേസിലെ ഗൂഢാലോചനയിലേക്ക് പ്രസ്തുത ടീച്ചര്‍ പറഞ്ഞത് എന്തെന്ന് താങ്കള്‍ പൊതുസമൂഹത്തിനു മുമ്പില്‍ വ്യക്തമാക്കുമോ ?
15. കോഴിക്കോടുള്ള IMHANS (Institute of Mental Health and Neuro Science) ല്‍ തന്നെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോള്‍ മരുന്നുകളും മറ്റും തന്നിലേക്ക് അപ്ലൈ ചെയ്തു എന്ന് അതിജീവിത നല്‍കിയ മൊഴിയില്‍ കാണാം. എന്നാല്‍ ഇത് തീര്‍ത്തും കളവും ഇമേജിനറിയും ആണ്. അവിടെ എല്ലാ കാര്യങ്ങളും വീഡിയോ റെക്കോര്‍ഡ് ചെയ്ത ശേഷം ആണ് ചെയ്യുന്നത്. മാത്രമല്ല കുട്ടിയുടെ രക്ഷകര്‍ത്താക്കളുടെ സാന്നിധ്യത്തിലാണ് എല്ലാ കാര്യങ്ങളും ചെയ്തിരുന്നത്. ഇതില്‍ നിന്നെല്ലാം കുട്ടി പറയുന്ന കാര്യങ്ങള്‍ ഇമേജിനറിയാണ് എന്നാണ് മനസ്സിലാകുന്നത്.
16. പോക്‌സോ ആക്ട് പ്രകാരമുള്ള കേസുകളില്‍ മൊഴി രേഖപ്പെടുത്തുമ്പോള്‍ ഓഡിയോ വീഡിയോ റെക്കോര്‍ഡ് ചെയ്യണമെന്ന് ആക്ട് നിഷ്‌കര്‍ഷിക്കുന്നുണ്ടല്ലോ ? ഇത്തരത്തില്‍ മൊഴി രേഖപ്പെടുത്തുമ്പോള്‍ ക്രൈം ബ്രാഞ്ച് അവ പാലിച്ചിട്ടുണ്ടന്നൊണ് മനസ്സിലാക്കിയത്. എന്നാല്‍ എസ് ഐ ടി ഈ കാര്യം പാലിച്ചിട്ടുണ്ടോ ? അതിജീവിത പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായി ക്രൈം ബ്രാഞ്ച് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെങ്കില്‍ ആ കാര്യം ഓഡിയോ വീഡിയോ പരിശോധിച്ചു ഉറപ്പാക്കാന്‍ കഴിയുമല്ലോ ? ഇനി അന്വേഷണസംഘം ചോദ്യം ചെയ്യുന്ന സമയത്ത് അതിജീവിതയെ ഏതെങ്കിലും നിലയില്‍ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടോ എന്നറിയാനും അതുപകരിക്കുമല്ലോ ?
17. പിന്നെ പൊട്ടന്‍സി ടെസ്റ്റ് പ്രകാരം പ്രതി പ്രാപ്തനാണെന്നാണ് താങ്കള്‍ പറയുന്നത്. താങ്കള്‍ അന്വേഷിച്ച ഏതെങ്കിലും കേസില്‍ ഏതെങ്കിലും പ്രതി പൊട്ടന്‍സി നെഗറ്റീവ് ആണ് എന്ന് താങ്കള്‍ക്ക് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ ?
18. സാധാരണയായി ഇത്തരം കേസുകളില്‍ പ്രതികളുടെ സാന്നിധ്യം തെളിയിക്കുന്നതിനു വേണ്ടി സി ഡി ആറിന്റെ സര്‍ട്ടിഫൈഡ് കോപ്പി കോടതികളില്‍ സമര്‍പ്പിക്കാറുണ്ട്. ഈ കേസില്‍ പ്രതിയുടെ സിഡിആറിന്റെ സര്‍ട്ടിഫൈഡ് കോപ്പി കോടതി മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ടോ ?
ഈ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന സമയത്ത് ഇതിന്റെ സൂപ്പര്‍വൈസറി ഓഫീസര്‍ കുറ്റാന്വേഷണ രംഗത്ത് കേരളത്തില്‍ തന്നെ പ്രഗല്‍ഭനായ കെ വി സന്തോഷ് സാര്‍ ആണെന്ന കാര്യം അറിയാമല്ലോ. അന്വേഷണ രംഗത്ത് അദ്ദേഹത്തിന്റെ അത്രയും ക്രെഡിബിലിറ്റി ഉള്ള ഒരു ഓഫീസര്‍ കേസന്വേഷണത്തില്‍ വെള്ളം ചേര്‍ക്കുമെന്ന് കരുതാന്‍ എന്ത് ന്യായമാന്നുള്ളത് ?
ബഹുമാനപ്പെട്ട കോടതിയെ അപകീര്‍ത്തിപ്പെടുത്താനോ അവഹേളിക്കാനോ ഒന്നും ഉദ്ദേശിച്ചിട്ടില്ല. എന്നാല്‍ കോടതി വിധികളെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യാന്‍ ഏതൊരു പൗരനും അവകാശം ഉണ്ടല്ലോ ?
ഞാന്‍ പറഞ്ഞ വസ്തുതകളില്‍ എന്തെങ്കിലും പാളിച്ചകളും തെറ്റുകളും ഉണ്ടെങ്കില്‍, അവ വസ്തുനിഷ്ഠമായി ബോധിപ്പിച്ചാല്‍, തെറ്റ് ഏറ്റു പറഞ്ഞു പൊതു സമൂഹത്തിനു മുമ്പില്‍ മാപ്പ് പറയാന്‍ ഞാന്‍ തയ്യാറാണ്. അതിനാല്‍ ആരോഗ്യകരമായ ആശയസംവാദങ്ങള്‍ തുടരട്ടെ, തെളിവുസഹിതം.
NB: തിരഞ്ഞെടുപ്പ് ചൂടിലാണെന്ന് അറിയാം. എന്നാലും പോലീസുകാരെ കൊണ്ട് (?) കമ്പ്യൂട്ടര്‍ ഉപയോഗിച്ച് മലയാളം ടൈപ്പ് ചെയ്ത് മറുപടി നല്‍കുമ്പോള്‍ വായനക്കാരുടെ നാവ് കുഴയും , മനസ്സും.
പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു.തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അധ്യാപകന്‍ പത്മരാജന്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിലാണ് കേസിനാസ്പദമായ സംഭവം. 2020 മാര്‍ച്ച് 17നാണ് യുപി സ്‌കൂള്‍ അധ്യാപകനായ പത്മരാജന്‍ പീഡിപ്പിച്ചുവെന്ന് പത്തുവയസുകാരി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. ലോക്ക് ഉള്ളതും ഇല്ലാത്തതുമായ ശുചിമുറികളില്‍ വെച്ച് തന്നെ പീഡനത്തിനിരയാക്കി എന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി.




