കൊച്ചി: പന്നക്കാട്ട് തുരുത്ത് നിവാസികളുടെ ദുരിതമൊഴിയുന്നില്ല. പുറത്തേക്ക് കടക്കാൻ സുരക്ഷിതമായ റോഡില്ലാതെ പ്രതിസന്ധിയിലായ ഒരു തുരുത്തിലെ എട്ട് കുടുംബങ്ങളുടെ വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. മഴ കനത്തതോടെ തുരുത്ത് നിവാസികൾ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. പറവൂർ കോട്ടുവള്ളി പഞ്ചായത്തിലെ പന്നക്കാട്ടുതുരുത്തിലാണ് ഇവർ ഒറ്റപ്പെട്ടു കഴിയുന്നത്. തുരുത്തുകാർ പുറത്തേക്ക് കടക്കുന്നത് ഏറെ ബുദ്ധിമുട്ടിയാണ്. വയോധികരായ കിടപ്പ് രോഗികളും, വിദ്യാർഥികളും ഉൾപ്പെടുന്നതാണ് പന്നക്കാട്ട് തുരുത്തിലെ കുടുംബങ്ങൾ. റോഡ് നിർമാണത്തിനായി നേരിടുന്ന തടസ്സമാണ് തുരുത്ത് നിവാസികൾക്ക് ദുരിതം തീർക്കുന്നത്. മലവെള്ളം വീടുകളുടെ മുറ്റം വരെ കയറിയതായാണ് സൂചന. മഴ കനക്കുമെന്ന് മുന്നറിയിപ്പ് എത്തിയതോടെ തുരുത്ത് നിവാസികൾ ആശങ്കയിലാണ്.

പ്രായമായവരെ കസേരയിൽ ചുമന്നും കുട്ടികളെ ചുമലിലേറ്റിയുമാണ് തുരുത്ത്കാർ പുറത്തേക്ക് കടക്കുന്നത്. വിദ്യാർത്ഥികൾ സ്‌കൂളിലേക്ക് പോകുന്നത് പോലും വളരെ പ്രയാസപ്പെട്ടാണ്. നിരന്തരം നിവേദനങ്ങള്‍ നൽകിയിട്ടും പരിഹാരം കാണാൻ അധികാരികൾക്കും കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് സമയങ്ങളിൽ വാഗ്ദാനങ്ങളുമായി വിവിധ രാഷ്ട്രീയ പാർട്ടികൾ എത്തുമെങ്കിലും തെരഞ്ഞെടുപ്പ് കഴിയുന്നതോടെ തുരുത്ത്കാരുടെ പ്രശ. വൃദ്ധരായ അഞ്ച് കിടപ്പുരോഗികളും ഗുരുതരാവസ്ഥയിൽ കഴിയുന്ന ഒരു കാൻസർ രോഗിയും ഉൾപ്പെടുന്നതാണ് പന്നക്കാട്ടു തുരുത്തിലെ എട്ടുകുടുംബങ്ങൾ. ഒരസുഖം വന്നാൽപോലും യഥാസമയം ചികിത്സ ലഭ്യമാകണമെങ്കിൽ ഏറെ പ്രയാസപ്പെട്ടുവേണം ഇവർക്ക് പുറത്തേക്കുകടക്കാൻ.

ഓട്ടോറിക്ഷ പോലും തുരുത്തിലേക്കെത്തില്ല. രാത്രി സമയങ്ങളിൽ അസുഖം കൂടിയാൽ ഇവരെ പുറത്ത് കടത്താൻ മുട്ടോളം വെള്ളമുള്ള കോൺക്രീറ്റ് തൂൺ പാലത്തിലൂടെ സാഹസിക യാത്ര നടത്തേണ്ട അവസ്ഥയാണ് നിലവിലുള്ളത്. രോഗിയെ തോളിൽ കയറ്റിയാണ് അക്കരയെത്തിക്കുന്നത്. സർക്കാരിനും, ജില്ലാ ഭരണകൂടത്തിനും, എംഎൽഎക്കും ഉൾപ്പെടെ നിവേദനം നൽകിയെങ്കിലും സുരക്ഷി‌ത സഞ്ചാരത്തിനായി പന്നക്കാട്ടു തുരുത്തിലെ നിർധനരായ കുടുംബങ്ങൾക്ക് നീതി ഇന്നും അകലെയാണ്. നവകേരള സദസ്സിലും നിവാസികൾ പരാതി നൽകിയിരുന്നു. പ്രശ്‌നത്തിന് ഉടൻ തന്നെ പരിഹാരം കാണാമെന്ന് നിർദ്ദേശം പഞ്ചായത്തിന് ലഭിച്ചെങ്കിലും ഒരുങ്ങി നടപടിയും ഉണ്ടായില്ല.

അടുത്തയിടെ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഇവിടേക്ക് വഴിവിളക്ക് സ്ഥാപിച്ചിരുന്നു. എന്നാൽ വഴിവിലക്ക് കൊണ്ട് മാത്രം തുരുത്തുകാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാവില്ല. രാത്രി കാലങ്ങളിൽ പുറത്തിറങ്ങുന്നത് ബുദ്ധിമുട്ടാണ്. പന്നക്കാട്ട് കുട്ടൻതുരുത്ത് ലിങ്ക് റോഡ് പഞ്ചായത്തിൻ്റെ ആസ്തി വികസന രജിസ്റ്ററിൽ ഇടം നേടിയിട്ടുണ്ട്. എന്നാൽ റോഡ് നിർമാണം ഇനിയും ആരംഭിച്ചിട്ടില്ല. പന്നക്കാട്ട്-കുട്ടൻതുറു നെൽകൃത ലിങ്ക് റോഡ് യാഥാർഥ്യമാകാൻ പതിനൊന്ന് സ്ഥലമുടമകളാണ് ഭൂമി വിട്ടുനൽകേണ്ടത്. ഇതിൽ പത്ത് പേർ സ്ഥലം വിട്ടുനല്കിയിട്ടുണ്ട്. ഒരു സ്ഥലമുടമ മാത്രം അതിന് തയ്യാറാകാത്തതാണ് റോഡ് നിർമിക്കുന്നതിന് ഫണ്ട് അനുവദിക്കാൻ പഞ്ചായത്തിൽ നിന്നും കാലതാമസം ഉണ്ടാകാൻ കാരണം.

സാധാരണക്കാരാണ് പന്നക്കാട്ട് തുരുത്തിലുള്ളവർ. എന്നാലും സ്ഥലം വിട്ടുനൽകുകയാണെങ്കിൽ റോഡ് നിർമിക്കാനായി അവരുടെ വരുമാനത്തിൽ നിന്നും തുക കണ്ടെത്തി നൽകുവാനും ഇവർ തയ്യാറാണ്. ഒരുകാലത്ത് പൊക്കാളി കൃഷി സമൃദ്ധമായി വിളഞ്ഞിരുന്ന പാടശേഖരങ്ങൾ നിറഞ്ഞപ്രദേശമായിരുന്നു പന്നക്കാട്ടു ഗ്രാമം. കൃഷി ലാഭമല്ലാതായതോടെ കൃഷിയിറക്കാതെയായി. ഇതോടെ ഒഴിഞ്ഞുകിടക്കുന്ന പറമ്പുകളെല്ലാം കാടുകയറി കിടക്കുന്ന നിലയിലായി. മറ്റുവഴികളൊന്നുമില്ലാത്തതിനാൽ പന്നക്കാട്ടുതുരുത്തിലെ ഏതാനും കുടുംബങ്ങൾ മാത്രം അവിടെ സ്ഥിരതാമസമാക്കി. ഓരോ മഴക്കാലവും പന്നക്കാട്ടുതുരുത്തിലുള്ളവർക്ക് ദുരിതം സമ്മാനിച്ചാണ് കടന്ന് പോകുന്നത്.

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കനക്കുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. മലവെള്ളം വീടുകളിൽ കയറി തുടങ്ങിയതായാണ് തുരുത്ത് നിവാസികൾ പറയുന്നത്. വീടുകളുടെ മുറ്റം വരെ ഇപ്പോൾ വെള്ളം കയറിയിട്ടുണ്ട്. മഴ കനക്കാൻ സാധ്യതയുള്ളതിനാൽ വെള്ളം ഉയരുമെന്ന ആശങ്കയിലാണ് തുരുത്ത് നിവാസികൾ. അടിയന്തര സാഹചര്യമുണ്ടായാൽ വാഹനം പോലും തുരുത്തിൽ എത്തില്ല. ഇതിനാൽ അധികാരികളുടെ ഇടപെടൽ എത്രയും പെട്ടെന്ന് ഉണ്ടാകേണ്ടത് അനിവാര്യമാണ്. നിരന്തരം നിവേദനകൾ നൽകിയിട്ടും വിഷയത്തിൽ പരിഹാരം കാണാൻ അധികാരികൾക്ക് കഴിയാത്തത് ഗുരുതര വീഴ്ചയാണ്.