- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പന്തീരാങ്കാവ് കേസിലെ പരാതിക്കാരിയെ കൊച്ചിയിൽ എത്തിച്ചു
കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ ഭർത്താവിന് എതിരായ പരാതിയിൽ നിന്ന് പിന്മാറിയ യുവതിയെ പൊലീസ് കൊച്ചിയിലെത്തിച്ചു. രാത്രി എട്ടരയോടെയാണ് പെൺകുട്ടി നെടുമ്പാശേരിയിൽ വിമാനമിറങ്ങിയത്. അതിനുശേഷം യുവതിയെ വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തു.
യുവതിയെ കാണാനില്ലെന്നു കാട്ടി പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ പശ്ചാത്തലത്തിലാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. യുവതിയെ അടുത്ത ദിവസം പൊലീസ് കോടതിയിൽ ഹാജരാക്കും. ബന്ധുക്കളുടെ സമ്മർദത്തെ തുടർന്നാണ് ഭർത്താവിനെതിരെ ഗാർഹിക പീഡന പരാതി നൽകിയതെന്ന് പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. ആരുടെയോ സമ്മർദത്തിനു വഴങ്ങിയാണ് പെൺകുട്ടി മൊഴി മാറ്റിയതെന്നാണ് പെൺകുട്ടിയുടെ കുടുംബം പറഞ്ഞത്.
പന്തീരാങ്കാവ് ഗാർഹിക പീഡന കേസിലെ പരാതിക്കാരിയായ യുവതിക്കായി പൊലീസ് നേരത്തെ തെരച്ചിൽ ആരംഭിച്ചിരുന്നു.യുവതി യൂട്യൂബ് ചാനലിലൂടെ ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് വീഡിയോ പുറത്തിറക്കിയതിന് പിന്നാലെയാണ് യുവതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചത്. യുവതിയെ കാണാനില്ലെന്ന് വ്യക്തമാക്കി പിതാവും പൊലീസിൽ പരാതി നൽകിയിരുന്നു. കേസിൽ മൊഴി മാറ്റി പറഞ്ഞ യുവതി സംസ്ഥാനം വിട്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് യുവതിക്കായി അന്വേഷണം നടത്തിയത്.
തിരുവനന്തപുരം, കോഴിക്കോട് സൈബർ പൊലീസ് സംഘങ്ങളാണ് യുവതിക്കായി അന്വേഷണം നടത്തിയിരുന്നത്. പല ലോക്കേഷനുകളിൽ നിന്നായാണ് യുവതി മൂന്ന് വീഡിയോകളും അപ് ലോഡ് ചെയ്തതെന്നാണ് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നത്. താൻ എവിടെയാണെന്ന് കണ്ടുപിടിക്കാതിരിക്കാൻ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനാണ് ഇതുവഴി യുവതി ശ്രമിക്കുന്നതെന്നും യുവതിക്ക് നിയമസഹായം ഉൾപ്പെടെ വലിയ പിന്തുണ കിട്ടുന്നുണ്ടെന്നുമാണ് പൊലീസ് പറഞ്ഞത്.
അവസാന ടവർ ലൊക്കേഷൻ ലഭിച്ചത് ഡൽഹിയിൽ നിന്നായിരുന്നു. അതേ സമയം പാസ്പോർട്ട് ഇല്ലാത്തതിനാൽ രാജ്യം വിടാൻ സാധ്യതയില്ലെന്നായിരുന്നു പൊലീസിന്റെ നിഗമനം. താൻ സ്വമേധയാ വീട് വിടുന്നതായി വാട്സാപ്പ് കാൾ വഴി അച്ഛനെ അറിയിച്ചിരുന്നു. കഴിഞ്ഞ ഏഴാം തിയതിയാണ് ഓഫീസിൽ ഒടുവിൽ എത്തിയത്. ലാപ്ടോപ് എടുത്തു കുടുംബത്തോടൊപ്പം യാത്ര പോകാൻ ലീവ് ആവശ്യപ്പെട്ടു. ഇവിടെ നിന്ന് ഡൽഹിയിൽ എത്തിയ യുവതി വീഡിയോ റെക്കോഡ് ചെയ്ത് സ്വന്തമായി യൂട്യൂബ് പേജ് ഉണ്ടാക്കി വീഡിയോ അപ്ലോഡ് ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.
രഹസ്യമൊഴിയിൽ നുണ പറയേണ്ടി വന്നതിനാൽ വീണ്ടും സത്യാവസ്ഥ ബോദ്ധ്യപ്പെടുത്താൻ മജിസ്ട്രേറ്റ് കോടതി അവസരം തരണമെന്നാണ് യുവതിയുടെ ആവശ്യം. ബന്ധുക്കളിൽ ചിലരുടെ സമ്മർദ്ദം കാരണമാണ് ഭർത്താവുമായുള്ള തർക്കം ഈ രീതിയിൽ വഷളാക്കിയതെന്നും യുവതി പറയുന്നു. മകളെ കാണാനില്ലെന്ന അച്ഛന്റെ പരാതിയിൽ പൊലീസ് അന്വേഷണം ഒരു പുരോഗതിയും ഇല്ലാതെ മുന്നോട്ട് പോകുമ്പോഴാണ് യുവതി മൂന്നാമത് വീഡിയോയുമായി കാര്യങ്ങൾ വെളിപ്പെടുത്തുന്നത്.
തന്നെ ആരും ഭീഷണിപ്പെടുത്തുന്നില്ലെന്നും താൻ സുരക്ഷിതയാണെന്നും പുതിയ വീഡിയോയിൽ യുവതി വെളിപ്പെടുത്തി. സമ്മർദം കൊണ്ടാണ് വീട്ടിൽ നിന്ന് മാറി നിൽക്കുന്നത്. അമ്മയെ അറിയിച്ചിട്ടാണ് വീട്ടിൽ നിന്നും മാറി നിൽക്കുന്നത്.
താൻ പരാതി പറയാത്തതിനാലാണ് പന്തീരാങ്കാവ് പൊലീസ് ആദ്യം കേസെടുക്കാതിരുന്നത്. തന്റെ ബന്ധുക്കൾ പലഘട്ടത്തിലും ആശയക്കുഴപ്പമുണ്ടാക്കി. മാധ്യമങ്ങൾക്ക് മുന്നിൽ കരഞ്ഞ് അഭിനയിക്കാൻ വീട്ടുകാർ നിർബന്ധിച്ചു. ചാർജർ കേബിൾ വെച്ച് കഴുത്ത് ഞെരിച്ചുവെന്ന് പറഞ്ഞത് പച്ചക്കള്ളമാണ്. തന്റെ കഴുത്തിലുള്ളത് ജന്മനാ ഉള്ള പാടാണ്. അത് മർദനമേറ്റതിന്റെ അല്ല.
കയ്യിൽ ഉണ്ടായിരുന്ന പരിക്കും റിസപ്ഷൻ പാർട്ടിക്ക് ഡാൻസ് കളിച്ചപ്പോൾ ഉണ്ടായതാണ്. ഇതാണ് താൻ മർദിച്ചതാണെന്ന് കാണിച്ചുകൊടുത്തത്. അന്ന് തനിക്ക് പക്വമായ നിലപാട് എടുക്കാൻ കഴിഞ്ഞില്ല. അതിൽ കുറ്റബോധമുണ്ടെന്നും അന്ന് രഹസ്യമൊഴി നൽകിയപ്പോൾ അച്ഛന്റെ സമ്മർദ്ദം കാരണം ആണ് കോടതിയോട് കള്ളം പറയേണ്ടി വന്നതെന്നും പുതിയ വീഡിയോയിൽ യുവതി പറഞ്ഞു. കേസിൽ മൊഴി മാറ്റവുമായി ബന്ധപ്പെട്ട് മൂന്നാമത്തെ വീഡിയോ ആണിപ്പോൾ യുവതി പുറത്തുവിട്ടിരിക്കുന്നത്.