പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജും സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവും ചേര്‍ന്ന് മാലയിട്ട് സിപിഎമ്മിലേക്ക് സ്വീകരിച്ച കാപ്പകേസ് പ്രതിക്കെതിരേ ഡിവൈഎഫ്ഐക്കാരന്റെ തല അടിച്ചു തകര്‍ത്തതിന് വീണ്ടും കേസ്. മലയാലപ്പുഴ സ്വദേശി ഇഡലി എന്ന് വിളിക്കുന്ന ശരണ്‍ ചന്ദ്രനെതിരേയാണ് പത്തനംതിട്ട പോലീസ് കേസെടുത്തത്. പക്ഷേ, നിസാര വകുപ്പുകള്‍ ചുമത്തിയാണ് കേസ്. കാപ്പ ചുമത്തി ശരണിനെ നാടുകടത്താതിരിക്കാന്‍ വേണ്ടി സിപിഎം നിര്‍ദേശപ്രകാരമാണ് പോലീസ് പ്രവര്‍ത്തിച്ചത് എന്നാണ് ആക്ഷേപം.

സ്വകാര്യ ഫൈനാന്‍സ് കമ്പനിയുടെ കളക്ഷന്‍ ഏജന്റായ മുണ്ടുകോട്ടയ്ക്കല്‍ ഞണ്ടുകല്ലില്‍ എസ്. രാജേഷിനെതിരേയാണ് ശരണ്‍ ആക്രമണം നടത്തിയത്. ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കും മുഖത്തും അടിക്കുകയാണ് ചെയ്തത്. രണ്ടിടത്തും തുന്നലിടേണ്ടിയും വന്നു. കഴിഞ്ഞ മാസം 29 ന് കുമ്പഴ മയിലാടുംപാറയിലെ വിവാഹ റിസപ്ഷന്‍ നടന്ന വീട്ടില്‍ വച്ചാണ് സംഭവം. രാജേഷിന്റെ സുഹൃത്തിന്റെ സഹോദരിയുടെ വിവാഹ റിസപ്ഷന്‍ നടക്കുമ്പോള്‍ ഇയാള്‍ക്ക് ഒപ്പം വന്ന സൈമണും ശരണിന്റെ കൂടെയുണ്ടായിരുന്ന സുധീഷുമായല വാക്കേറ്റം ഉണ്ടായി. സൈമണിനെ ശരണ്‍ ചന്ദ്രന്‍ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് രാജേഷിന് നേരെ തിരിഞ്ഞത്. ബിയര്‍ കുപ്പി എടുത്ത് തലയ്ക്കും മുഖത്തും അടിക്കുകയായിരുന്നു. പോലീസില്‍ പരാതി നല്‍കിയാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി.

പരുക്കേറ്റ രാജേഷ് ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി. ഇടത് ചെവിക്ക് നാലും ഇടത് കണ്ണിന് താഴെ നാലും തുന്നലുകള്‍ വേണ്ടി വന്നു. ശരണിന്റെ ഭീഷണിയുള്ളതിനാല്‍ പരാതി നല്‍കാന്‍ രാജേഷ് മടിച്ചു. സജീവ ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണ് രാജേഷ് എന്ന് പറയുന്നു. ഒടുവില്‍ കഴിഞ്ഞ നാലിനാണ് രാജേഷ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് രാജേഷിന്റെ മൊഴിയെടുത്ത് പോലീസ് നിസാരവകുപ്പുകള്‍ ചുമത്തി കേസെടുക്കുകയായിരുന്നുവെന്ന് പറയുന്നു. ഡിവൈഎഫ്ഐയുടെ സജീവ പ്രവര്‍ത്തകനാണ് മര്‍ദനമേറ്റ രാജേഷ്.

കാപ്പയടക്കം നിരവധി കേസുകളില്‍ ശരണ്‍ ചന്ദ്രന്‍ പ്രതിയാണ്. കാപ്പ ചുമത്തി ഇയാളെ താക്കീത് ചെയ്തിരുന്നു. ഇനി ക്രിമിനല്‍ കേസുകളില്‍ പ്രതിയായാല്‍ ജില്ലയ്ക്ക് പുറത്തേക്ക് നാടുകടത്തുമെന്നതാണ് സ്ഥിതി. ക്രിമിനല്‍ കേസില്‍ പ്രതികളായ നിരവധി പേര്‍ക്കൊപ്പമാണ് ബിജെപി വിട്ട് ശരണ്‍ചന്ദ്രന്‍ സിപിഎമ്മില്‍ ചേര്‍ന്നത്. ഇതിന് പിന്നാലെ ഇവരില്‍ പലരുടെയും ക്രിമിനല്‍ പശ്ചാത്തലം വെളിച്ചത്തു വന്നത് പാര്‍ട്ടിക്കും മന്ത്രിക്കും നാണക്കേടായി. ഒരാള്‍ കഞ്ചാവുമായി പിടിയിലാവുകയും ചെയ്തു. ഇതിനിടെ കാപ്പ കേസ് പ്രതിയുടെ ജന്മദിനം കാപ്പകേക്ക് മുറിച്ച് ആഘോഷിച്ച സംഭവത്തില്‍ പോലീസ് മറ്റൊരു കേസ് കൂടി എടുത്തിരുന്നു