അടൂര്‍: ദേശീയ പാത വികസനത്തിന് വേണ്ടി മണ്ണെടുക്കുന്ന സ്ഥലത്ത് എത്തി കരാറുകാരനോട് കുട്ടി സഖാക്കളുടെ വില പേശല്‍. ഉദ്ദേശിച്ച കാര്യം നടക്കാതെ വന്നപ്പോള്‍ മണ്ണുമായി പോയി ലോറി കാര്‍ കുറുകേയിട്ട് തടഞ്ഞ് വെല്ലുവിളി. പണി സൈറ്റില്‍ മണ്ണ് ചെല്ലാതെ വന്നതോടെ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍. പോലീസിനെത്തി എല്ലാവരെയും വിരട്ടിയോടിച്ചു. പിന്നാലെ ലോറി തടഞ്ഞവരുടെ വീട്ടില്‍ തേടിയെത്തി. കളി കാര്യമായതോടെ കുട്ടിസഖാക്കള്‍ നെട്ടോട്ടത്തില്‍.

സിപിഎമ്മിന്റെ ശക്തികേന്ദ്രമായ പഴകുളത്താണ് കഴിഞ്ഞ ദിവസം സംഭവ വികാസങ്ങള്‍ അരങ്ങേറിയത്. ആലപ്പുഴ, കായംകുളം ഭാഗത്ത് നടക്കുന്ന ദേശീയ പതാ വികസനത്തിന് വേണ്ടി പള്ളിക്കല്‍ പഞ്ചായത്തിലെ പഴകുളത്തു നിന്നാണ് മണ്ണെടുക്കുന്നത്. ജില്ലാകലക്ടര്‍, മൈനിങ് ആന്‍ഡ് ജിയോളജി ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം സര്‍ക്കാരിന്റെ എല്ലാ അനുമതി പത്രത്തോടെയുമാണ് മണ്ണെടുപ്പ് നടക്കുന്നത്. സൈറ്റിലേക്ക് മണ്ണ് ആവശ്യമുള്ളപ്പോള്‍ കരാറുകാരന് പാസ് നല്‍കി വണ്ടി വിടുകയാണ് ചെയ്യുന്നത്.

മണ്ണെടുക്കുന്ന സ്ഥലത്ത് പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ എത്തി കൊച്ചുകൊച്ചു തുക വിലപേശി വാങ്ങുന്നുമുണ്ട്. ഒന്നുകില്‍ മണ്ണെടുക്കുന്ന കരാറുകാരനോ ദേശീയ പാത നിര്‍മാണം എടുത്തിരിക്കുന്ന ഉപകരാറുകാരോ ആണ് കോഴ കൊടുക്കുന്നത്. എന്നാല്‍, സിപിഎമ്മിന്റെ ഈ പ്രദേശത്തുള്ള ഒരു ജില്ലാ നേതാവിനെ വേണ്ട രീതിയില്‍ കണ്ടില്ല എന്ന് പറഞ്ഞാണ് കുട്ടിസഖാക്കളെ ഇളക്കി വിട്ട് വാഹനം തടയാന്‍ ശ്രമിച്ചത്.

അടുത്തുള്ള ഒരു ക്ഷേത്രത്തിലെ ഗാനമേളയ്ക്ക് പിരിവു നല്‍കണമെന്ന് കുട്ടി സഖാക്കള്‍ മണ്ണെടുപ്പ് കരാറുകാരനോട് ആവശ്യപ്പെട്ടു. ഒരു ചെറിയ തുക നല്‍കാമെന്ന് കരാറുകാരന്‍ സമ്മതിച്ചു. എന്നാല്‍, ഗാനമേള മുഴുവനായി സ്പോണ്‍സര്‍ ചെയ്യണമെന്ന നിലപാടിലായിരുന്നു കുട്ടിസഖാക്കള്‍. നടക്കില്ലെന്ന് കരാറുകാരന്‍ തീര്‍ത്തു പറഞ്ഞു.ഇതോടെ മണ്ണുമായി പോയ വാഹനം ഇന്നോവ കൊണ്ടു വന്നിട്ട് തടയുകയായിരുന്നു. വിവരമറിഞ്ഞ സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് കുട്ടിസഖാക്കളെ പിന്തിരിപ്പിച്ചു.

പിറ്റേന്നും ഇതേ രീതി തുടര്‍ന്നു. പാസ് നല്‍കി വിട്ട വാഹനം കൃത്യസമയത്ത് മണ്ണുമായി എത്താതെ വന്നപ്പോള്‍ പണി സൈറ്റില്‍ നിന്ന് വിളിയെത്തി. പണം ആവശ്യപ്പെട്ട് ഒരു വിഭാഗം തടഞ്ഞിട്ടിരിക്കുന്നുവെന്ന് ലോറിയിലുള്ളവര്‍ അറിയിച്ചു. ഇതോടെ ദേശീയ പാത നിര്‍മാണ അതോറിട്ടി ഉദ്യോഗസ്ഥര്‍ പത്തനംതിട്ട എസ്പിക്ക് വിവരം കൈമാറുകയായിരുന്നു. പോലീസ് പാഞ്ഞെത്തിയതോടെ കുട്ടിസഖാക്കള്‍ കണ്ടം വഴിയോടി.

വാഹനം തടഞ്ഞവരെ തേടി പോലീസ് വീടുകളില്‍ എത്തിയതോടെ കുട്ടി നേതാക്കള്‍ക്ക് അങ്കലാപ്പായി. പൊതുമുതല്‍ നശീകരണ വകുപ്പു സഹിതം കേസെടുക്കുമെന്ന ഭീതിയില്‍ കഴിയുകയാണ് കുട്ടിസഖാക്കള്‍. ഇവരെ ഇറക്കി വിട്ട ജില്ലാ നേതാവിനും അനക്കമില്ല എന്നാണ് അറിയുന്നത്.