തിരുവനന്തപുരം: പ്രമുഖ മലയാളി വ്യവസായി സി.ജെ. റോയിയുടെ അസ്വാഭാവിക മരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ഉന്നതതല ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് അയച്ച കത്തിലാണ് മുഖ്യമന്ത്രി ഈ ദാരുണ സംഭവത്തെക്കുറിച്ച് ഗൗരവകരമായ ആശങ്കകള്‍ പങ്കുവെച്ചത്.

ബെംഗളൂരുവില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടക്കുമ്പോള്‍ ഒരു സംരംഭകന്‍ മരിക്കാനിടയായത് രാജ്യത്തെ നികുതി ഭരണസംവിധാനത്തിന് തന്നെ മായ്ക്കാന്‍ കഴിയാത്ത കളങ്കമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആദായനികുതി ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരിക്കേണ്ട ഒരു സ്ഥലത്ത് വെച്ച് ഒരാള്‍ക്ക് എങ്ങനെ സ്വന്തം തോക്കെടുത്ത് വെടിയുതിര്‍ക്കാന്‍ സാധിച്ചു എന്നത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ അങ്ങേയറ്റം ഗുരുതരമായ വീഴ്ചയാണെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

റെയ്ഡ് നടക്കുമ്പോള്‍ പാലിക്കേണ്ട പ്രാഥമിക സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും ലംഘിക്കപ്പെട്ടതായാണ് വിവരം. ഉദ്യോഗസ്ഥര്‍ തൊട്ടടുത്തിരിക്കെ മറ്റൊരു മുറിയില്‍ പോയി റോയിക്ക് വെടിയുതിര്‍ക്കാന്‍ കഴിഞ്ഞത് റെയ്ഡ് പ്രോട്ടോക്കോളിന്റെ നഗ്‌നമായ ലംഘനമാണ്. റോയ് ആദായനികുതി ഉദ്യോഗസ്ഥരുമായി പൂര്‍ണ്ണമായി സഹകരിച്ചിട്ടും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് സഹിക്കാനാവാത്ത പീഡനം ഉണ്ടായതായി അദ്ദേഹത്തിന്റെ സഹോദരന്‍ ബാബു ഉന്നയിച്ച കാര്യങ്ങളും മുഖ്യമന്ത്രി കത്തില്‍ പരാമര്‍ശിച്ചു.

നികുതി നിയമങ്ങള്‍ നടപ്പിലാക്കുന്നു എന്ന പേരില്‍ മനുഷ്യജീവന് വില കല്‍പ്പിക്കാത്ത ഇത്തരം അപരിഷ്‌കൃത നടപടികള്‍ ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാവില്ല. നിലവില്‍ കര്‍ണാടക പോലീസ് നടത്തുന്ന അന്വേഷണം മാത്രം ഈ വിഷയത്തില്‍ മതിയാകില്ലെന്നും വസ്തുതകള്‍ പുറത്തുവരാന്‍ ഹൈക്കോടതിയിലെയോ സുപ്രീം കോടതിയിലെയോ മുന്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

നികുതി വെട്ടിപ്പിനോട് രാജ്യം വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമ്പോള്‍ തന്നെ, അത് നടപ്പിലാക്കുന്ന രീതികള്‍ മനുഷ്യത്വഹീനമാകാന്‍ പാടില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.