ഡൽഹി: ഒരു വലിയ വിമാനദുരന്തത്തിന് സാക്ഷ്യം വഹിച്ചതിന്റെ ഞെട്ടലിലാണ് രാജ്യം. അഹമ്മദാബാദിൽ നിന്ന് ലണ്ടൻ ലക്ഷ്യമാക്കി കുതിച്ചുപൊങ്ങിയ എയർ ഇന്ത്യ വിമാനമാണ് തകർന്നുവീണത്. ദുരന്തത്തിൽ ഒരാൾ അത്ഭുതകരമായി രക്ഷപ്പെടുകയും ബാക്കി മുഴുവൻ പേരും ദാരുണമായി മരിക്കുകയും ചെയ്തു. ഇപ്പോഴിതാ, മറ്റൊരു സംഭവമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയിരിക്കുന്നത്.

അഹമ്മദാബാദിൽ തകർന്നുവീഴുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനത്തിൽ താൻ സഞ്ചരിച്ചിരുന്നുവെന്ന് അവകാശപ്പെടുന്ന യുവാവിന്റെ പോസ്റ്റ് വൈറലാകുന്നു. ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്ക് സഞ്ചരിച്ച ആകാശ് വത്സയുടെ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. വിമാനത്തിന്റെ അവസ്ഥയെക്കുറിച്ച് ചില പ്രധാന നിരീക്ഷണങ്ങൾ ഉണ്ടെന്ന് പറഞ്ഞതിനാൽത്തന്നെ പോസ്റ്റ് വളരെയധികം ശ്രദ്ധ പിടിക്കുകയാണ്.

നിരവധി വീഡിയോകളോടൊപ്പമുള്ള പോസ്റ്റാണ് ആകാശ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. എന്നാൽ വിമാനത്തെക്കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങൾ പങ്കുവെക്കാൻ അധികാരികൾ ബന്ധപ്പെടണമെന്നും ആകാശ് വത്സ തന്റെ പോസ്റ്റിലൂടെ അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

അഹമ്മദാബാദിൽ നിന്ന് പറന്നുയരുന്നതിന് രണ്ട് മണിക്കൂർ മുമ്പ് ഞാൻ അതേ വിമാനത്തിൽ സഞ്ചരിച്ചിരുന്നു. ഡൽഹിയിൽ നിന്ന് ഈ ഫ്ലൈറ്റിലാണ് അഹമ്മദാബാദിലെത്തിയത്. വിമാനത്തിൽ അസാധാരണമായ ചില കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നു. @airindia ലേക്ക് ട്വീറ്റ് ചെയ്യാനായി ഒരു വീഡിയോയും എടുത്തിരുന്നു. കൂടുതൽ വിശദാംശങ്ങൾ നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ദയവായി എന്നെ ബന്ധപ്പെടുക എന്നാണ് പങ്കുവച്ച എക്സ് പോസ്റ്റിൽ വ്യക്തമാക്കുന്നു.

ആദ്യം വിമാനം പതിവു പോലെ കുഴപ്പങ്ങളൊന്നുമില്ലെന്നാണ് തോന്നിയത്. പക്ഷെ ഉയരത്തിൽ സഞ്ചരിക്കുമ്പോൾ, ഫ്ലാപ്പുകളുടെ പിൻഭാഗം ആവർത്തിച്ച് മുകളിലേക്കും താഴേക്കും ചലിക്കുന്നത് ഞാൻ ശ്രദ്ധിച്ചുവെന്ന് ആകാശ് പറഞ്ഞു. താൻ ഒരു വ്യോമയാന വിദഗ്ദൻ അല്ലെന്നും, അവർക്ക് ഇത് കൂടുതൽ മനസിലാകുമെന്നും ആകാശ് വ്യക്തമാക്കി. പറന്നുയരുന്നതിന് മുമ്പ് വിമാനം ഗ്രൗണ്ടിലായിരുന്നപ്പോൾ എസികൾ ശരിയായി പ്രവർത്തിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം ആകാശിന്റെ നിരീക്ഷണങ്ങൾക്ക് വ്യാഴാഴ്ച നടന്ന വിമാനാപകടവുമായി ബന്ധമുണ്ടെന്ന് ഇത് വരെ തെളിഞ്ഞിട്ടില്ല. അപകട കാരണം ഇപ്പോഴും അന്വേഷിച്ചു വരികയാണ്.

അതേ സമയം, രാജ്യത്തിന് തന്നെ നോവായ അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധനയ്ക്കുള്ള സാമ്പിൾ ശേഖരണം തുടരുന്നു. ഇതുവരെ 200 പേർ സാമ്പിൾ നൽകി. അപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയുടെ സഹോദരൻ രതീഷ് ഉടൻ അഹമ്മദാബാദിൽ എത്തും. ഡിഎൻഎ സാമ്പിളുകൾ നൽകിയാലും പരിശോധന പൂർത്തിയാക്കാൻ 72 മണിക്കൂർ വേണ്ടിവരുമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച അഹമ്മദാബാദ് സന്ദർശിച്ച് അപകടസ്ഥലത്തെ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. അഹമ്മദാബാദ് സിവിക് ആശുപത്രിയിലെത്തി അപകടത്തിൽ പരിക്കേറ്റവരെ അദ്ദേഹം സന്ദർശിക്കുകയും ചെയ്തു.

അതുപോലെ, കഴിഞ്ഞ മാസം നാല് ഡ്രീംലൈനറുകള്‍ അടിയന്തരമായി നിലത്തിറക്കിയത്. ചിറകുകളിലെ ഫ്ളാപ്പുകളുടെ പ്രശ്നം കാരണമാണ് ഈ വിമാനങ്ങള്‍ നിലത്തിറക്കേണ്ടി വന്നത്. ഫിലാഡല്‍ഫിയയില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ വിമാനം ആംസ്റ്റര്‍ഡാമിലേക്ക് മടങ്ങിയിരുന്നു. പിന്നീട് ഡബ്ലിന്‍, ബാഴ്‌സലോണ, സൂറിച്ച് എന്നിവിടങ്ങളില്‍ നിന്ന് ഫിലാഡല്‍ഫിയയിലേക്കുള്ള വിമാനങ്ങളും ഇത്തരത്തില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയിരുന്നു.

മുന്‍ ബ്രിട്ടീഷ് എയര്‍വേയ്‌സ് പൈലറ്റ് അലസ്റ്റര്‍ റോസെന്‍ഷെയിന്‍ പറയുന്നത് വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയര്‍ ഡൗണായിരുന്നു എന്നാണ്. വിമാനത്തിന്റെ വിങ്ഫ്ളാപ്പിനും പ്രശ്നമുള്ളതായി അദ്ദേഹം സംശയം പ്രകടിപ്പിച്ചിരുന്നു. വിമാനം മുകളിലേക്ക് പോകുന്നതിന് പകരം താഴേക്ക് വരുന്നതായിട്ടാണ് കാണുന്നതെന്നും റോസന്‍ഷെയിന്‍ പറയുന്നു.

ബോയിങ്ങിനെ പോലെയുള്ള പ്രശസ്തമായ വിമാന നിര്‍മ്മാണ കമ്പനിയെ സംബന്ധിച്ച് ഇത് വളരെ ഗുരുതരമായ പ്രശ്നമാണ് ഉയര്‍ത്തുന്നത്. ലോകത്തെ പ്രധാന വിമാനക്കമ്പനികള്‍ എല്ലാം തന്നെ ഉപയോഗിക്കുന്നത് ബോയിങ്ങിന്റെ വിമാനങ്ങളാണ്. ഡ്രീംലൈനറിന് മൊത്തത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ അത് കമ്പനിക്ക് തന്നെ വലിയ തിരിച്ചടിയായി മാറും എന്നത് ഉറപ്പാണ്.