ഗാസിയാബാദ്: നമ്മള്‍ പല തരത്തിലുമുള്ള വ്യാജന്‍മാരെ കണ്ടിട്ടുണ്ട്. വ്യാജ ഡോക്ടര്‍ മുതല്‍ വ്യാജ പോലീസുകാരെ വരെ. എന്നാല്‍ ഉത്തര്‍പ്രദേശില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്ത ആരുടേയും കണ്ണ് തളളിക്കുന്നതാണ്. ഗാസിയാബാദില്‍ പോലീസ് കണ്ടെത്തിയത് ഒരു വ്യാജ എംബസിയാണ്. പുറത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന നയതന്ത്ര നമ്പര്‍ പ്ലേറ്റുകളുള്ള ആഡംബര കാറുകള്‍, വ്യാജ ഓഫീസിലെ നയതന്ത്ര പാസ്‌പോര്‍ട്ടുകള്‍, സംസ്ഥാന, ദേശീയ നേതാക്കളുടെയും വിദേശ കറന്‍സികളുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇതൊക്കെ കണ്ടാല്‍ ആരാണ് ഇതൊരു എംബസി അല്ലെന്ന് പറയുക.

ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സാണ് ഈ വ്യാജ എംബസി കണ്ടെത്തിയത്. ഒരു ആഡംബര ഇരുനില കെട്ടിടം വാടകയ്‌ക്കെടുത്ത് ഹര്‍സ്വര്‍ദ്ധന്‍ ജെയിന്‍ എന്ന വ്യക്തിയാണ് ഈ തട്ടിപ്പ് പ്രസ്ഥാനം ആരംഭിച്ചത്. ഒരു പരമാധികാര രാഷ്ട്രവും അംഗീകരിക്കാത്ത വെസ്റ്റ്് ആര്‍ട്ടിക്ക എന്ന രാജ്യത്തിന്റെ എംബസിയുടെ ബോര്‍ഡാണ് ഇവിടെ ഉണ്ടായിരുന്നത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ആളുകളെ ആകര്‍ഷിക്കുന്ന ഒരു റാക്കറ്റാണ് ഇവര്‍ എന്നാണ് പോലീസ് വെളിപ്പെടുത്തിയത്.

ഇവര്‍ വലിയ തോതിലുള്ള കള്ളപ്പണം വെളുപ്പിക്കല്‍ ശൃംഖലയുടെ ഭാഗമാണെന്നും ആരോപണം ഉണ്ട്. വെസ്റ്റാര്‍ട്ടിക്കയിലെ പ്രഭു എന്ന് സ്വയം പരിചയപ്പെടുത്തി നയതന്ത്ര നമ്പര്‍ പ്ലേറ്റുകളുള്ള ആഡംബര കാറുകളില്‍ ജെയിന്‍ സഞ്ചരിക്കുമായിരുന്നു. രാഷ്ട്രപതി, പ്രധാനമന്ത്രി, മറ്റ് പ്രമുഖര്‍ എന്നിവരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ച് ഉന്നത വൃത്തങ്ങളുമായി ഇയാള്‍ അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. നിയമവിരുദ്ധമായി സാറ്റലൈറ്റ് ഫോണ്‍ കൈവശം വച്ചതിന് 2011 ല്‍ ജെയിനിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.




നയതന്ത്ര നമ്പര്‍ പ്ലേറ്റുകളുള്ള നാല് ആഡംബര കാറുകള്‍, 12 മൈക്രോനേഷനുകളുടെ നയതന്ത്ര പാസ്‌പോര്‍ട്ടുകള്‍, വിദേശകാര്യ മന്ത്രാലയത്തിന്റെ സ്റ്റാമ്പുകളുള്ള രേഖകള്‍, 34 രാജ്യങ്ങളുടെ സ്റ്റാമ്പുകള്‍, 44 ലക്ഷം രൂപ, വിദേശ കറന്‍സി, 18 നയതന്ത്ര നമ്പര്‍ പ്ലേറ്റുകള്‍ എന്നിവ പോലീസ് ഇവിടെ നിന്ന് കണ്ടെടുത്തിരുന്നു. ജയിനിന് പേരെ പോലീസ് കേസെടുത്തിട്ടുണ്ട്. അമേരിക്കന്‍ നാവികസേനയിലെ ഉദ്യോഗസ്ഥനായ ട്രാവിസ് മക്‌ഹെന്റി 2001-ലാണ് വെസ്റ്റാര്‍ക്കിക്ക' സ്ഥാപിച്ചത്.

പിന്നീട് അയാള്‍ സ്വയം അതിന്റെ ഗ്രാന്‍ഡ് ഡ്യൂക്കായി അവരോധിച്ചു. അന്റാര്‍ട്ടിക്കയില്‍ സ്ഥിതി ചെയ്യുന്ന വെസ്റ്റാര്‍ക്കിക്കയുടെ വിസ്തീര്‍ണ്ണം 620,000 ചതുരശ്ര മൈലാണ്. അന്റാര്‍ട്ടിക്ക് ഉടമ്പടി സംവിധാനത്തിലെ ഒരു പഴുതുപയോഗിച്ചാണ് മക്‌ഹെന്റി സ്വയം ഭരണാധികാരിയായി നിയമിച്ചത്. അന്റാര്‍ട്ടിക്കയുടെ ചില ഭാഗങ്ങളില്‍ രാജ്യങ്ങള്‍ അവകാശവാദം ഉന്നയിക്കുന്നത് ഉടമ്പടി വിലക്കുന്നുണ്ടെങ്കിലും, സ്വകാര്യ വ്യക്തികളെക്കുറിച്ച് അതില്‍ ഒന്നും പറയുന്നില്ല. വെസ്റ്റാര്‍ക്കിക്കയ്ക്ക് 2,356 പൗരന്മാരുണ്ടെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ അവരില്‍ ആരും അവിടെ താമസിക്കുന്നില്ല.


തെക്കന്‍ കാലിഫോര്‍ണിയ ആസ്ഥാനമാക്കി, കാലാവസ്ഥാ വ്യതിയാനത്തെയും അന്റാര്‍ട്ടിക്കയെയും കുറിച്ച് അവബോധം പ്രചരിപ്പിക്കുന്ന ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയായി വെസ്റ്റാര്‍ക്കിക്കയിലെ ഗ്രാന്‍ഡ് ഡച്ചി പ്രവര്‍ത്തിക്കുന്നു. ഇതിന് സ്വന്തമായി ഒരു പതാകയും കറന്‍സിയും ഉണ്ട്, കൂടാതെ ഒരു സര്‍ക്കാരും അംഗീകരിക്കാത്ത പദവികളും നല്‍കുന്നു. അതേ സമയം ജെയിന്‍ പിടിയിലാകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് വെസ്റ്റാര്‍ക്കിറ്റിക്കയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ അവരുടെ ഡല്‍ഹിയിലെ കോണ്‍സുലേറ്റ് ജനറലിന്റെ ഫോട്ടോകള്‍ പങ്കിട്ടിരുന്നു. വെസ്റ്റാര്‍ക്കിറ്റിക്കയെ പോലെ ലോകമെമ്പാടും പരമാധികാരം അവകാശപ്പെടുന്ന നിരവധി മൈക്രോനേഷനുകള്‍ ഉണ്ട്. എന്നാല്‍ അവരെ ഒരു രാജ്യവും അംഗീകരിക്കുന്നില്ല.