വാഷിങ്ങ്ടണ്‍: ഒരൊറ്റ ആല്‍ബം കൊണ്ട് തന്നെ സംഗീതലോകത്തെ സെന്‍സേഷനായി മാറിയ റാപ്പറാണ് ഹനുമാന്‍ കൈന്‍ഡ്. ലോക സംഗീതത്തതെ മാസങ്ങളോളം ഭരിച്ച ബിഗ്ഡോഗ്സ് എന്ന ആല്‍ബം ഒരുക്കിയത് മലയാളി കൂടിയായ ഹനുമാന്‍ കൈന്‍ഡാണ് എന്നുള്ള കാര്യവും പാട്ട് പോലെ തന്നെ ചര്‍ച്ചവിഷയമായി. 120 മില്യണ്‍ കാഴ്ച്ചക്കാരുമായി ഗ്ലോബല്‍ ചാര്‍ട്ടില്‍ പതിനാറാം സ്ഥാനത്ത് തുടരുകയാണ് ബിഗ്ഡോഗ്സ്. ആല്‍ബം ഇറങ്ങി മാസങ്ങള്‍ കഴിഞ്ഞും ഗ്ലോബല്‍ ചാര്‍ട്ടില്‍ മുന്‍പന്തിയിലുണ്ടെന്നത് ഈ ഗാനത്തിന്റെ ജനപ്രീതി എടുത്തുകാണിക്കുന്നു.

ലോകത്തുള്ള പ്രശസ്ത റാപ്പ് ഗായകരുടെയും പ്രശംസ ഇതിനോടകം ഏറ്റുവാങ്ങിയ ഹനുമാന്‍ കൈന്‍ഡിനെ ഇപ്പോള്‍ തേടിയെത്തിയിരിക്കുന്നത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രശംസയാണ്. മോദി ഹനുമാന്‍ കൈന്‍ഡിനെ ആശ്ലേഷിക്കുന്നതും സംസാരിക്കുന്നതും ഉള്‍പ്പടെയുള്ള വിഡിയോയും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ന്യൂ യോര്‍ക്കില്‍ നടന്ന മോദി & യുഎസ് പരിപാടിയിലാണ് ഈ കൂടിക്കാഴ്ച്ചയും രസകരമായ സംഭവങ്ങളും അരങ്ങേറിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെയുള്ളവര്‍ക്കായി ബിഗ് ഡോഗ്സ് ഉള്‍പ്പെടെയുള്ള ഹിറ്റ് ഗാനങ്ങള്‍ ഹനുമാന്‍കൈന്‍ഡും സംഘവും അവതരിപ്പിച്ചു.പരിപാടി കഴിഞ്ഞയുടന്‍ പ്രധാനമന്ത്രി വേദിയിലേക്കെത്തി കലാകാരന്മാര്‍ ഓരോരുത്തരെ ആലിംഗനം ചെയ്ത് അഭിനന്ദിച്ചു.ഇതില്‍ ഹനുമാന്‍കൈന്‍ഡിനെ കെട്ടിപ്പിടിച്ചപ്പോള്‍ മോദി പറഞ്ഞത് ജയ് ഹനുമാന്‍ എന്നായിരുന്നു.ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ വൈറലായിരിക്കുന്നത്.ഹനുമാന്‍കൈന്‍ഡിനൊപ്പം ആദിത്യ ഗാധ്വി, സംഗീത സംവിധായകനും ഗായകനുമായ ദേവി ശ്രീ പ്രസാദ് എന്നിവരുമുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം ഖലാസി എന്ന ഗാനത്തിലൂടെ ലോകപ്രശസ്തനായ കലാകാരനാണ് ആദിത്യ ഗാധ്വി.


പൊന്നാനിക്കാരന്‍ സൂരജ് ഹനുമാന്‍കൈന്‍ഡായതിന് പിന്നിലെ കഥയും പാട്ടുപോല തന്നെ വൈറലായിരുന്നു.ജന്മം കൊണ്ട് മലയാളിയാണെങ്കിലും അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കേണ്ടി വന്ന സൂരജിന് തന്റെ റൂട്ട് എന്തെന്ന് സംശയമുണ്ടായിരുന്നു.പിതാവിന് ഓയില്‍ മേഖലയിലായിരുന്നു ജോലി. ജോലിയുടെ ഭാഗമായി നൈജീരിയ, സൗദി അറേബ്യ, ഇറ്റലി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ സഞ്ചരിച്ച സൂരജിന്റെ കുടുംബം കൂടുതല്‍ കാലം ചെലവഴിച്ചത് അമേരിക്കയിലെ ഹൂസ്റ്റണിലായിരുന്നു.

നാലാം ഗ്രേഡ് മുതല്‍ ഡിഗ്രി വരെ ഹൂസ്റ്റണിലായിരുന്നു സൂരജിന്റെ പഠനം. പിന്നീട് കോയമ്പത്തൂരില്‍ പി.എസ്.ജി യില്‍ ബിരുദപഠനത്തിനു ചേര്‍ന്നു.അവിടെ നിന്നാണ് തന്റെ വഴിയെന്തന്ന ധാരണ ഏതാണ്ടൊക്കെ സുരജിന് പിടികിട്ടിത്തുടങ്ങിയത്.അച്ഛന്റെയും അമ്മയുടെയും ഇഷ്ടത്തിനനുസരിച്ച് പഠനവും ജോലിയുമൊക്കെയായി സുരജ് മുന്നോട്ട് പോയെങ്കിലും അതല്ല തന്റെ വഴിയെന്ന് വൈകാതെ അദ്ദേഹം തിരിച്ചറിഞ്ഞു.അങ്ങിനെയാണ് മുഴുവന്‍ സമയവും സംഗീതത്തിലേക്കെത്തുന്നത്.ബംഗളുരു കേന്ദ്രീകരിച്ച് സംഗീത ജീവിതം തുടങ്ങിയതിന് പിന്നാലെയാണ് ഹനുമാന്‍ കൈന്‍ഡ് എന്ന പേര് സ്വീകരിക്കുന്നത്.മലയാളികള്‍ റാപ്പ് ഫോളോ ചെയ്യാന്‍ തുടങ്ങുമ്പോഴേ ഹനുമാന്‍കൈന്‍ഡും കൂടെയുണ്ട്.


കേരളത്തിന്റെ ഹിപ് ഹോപ് സീനില്‍ അയാള്‍ അഞ്ചു വര്‍ഷമായുണ്ട്.2019-ല്‍ പുറത്തിറക്കിയ കളരി മുതല്‍ തുടങ്ങുന്നു ഹനുമാന്‍കൈന്‍ഡ്.നെറ്റ്ഫ്‌ലിക്സ് സൗത്ത് സൈഡ് കൊണ്ട് വരുമ്പോള്‍ അവിടെയും ഹനുമാന്‍കൈന്‍ഡ് ഉണ്ടായിരുന്നു.കളരിയുടെ വിജയത്തിന് പിന്നാലെ പെട്ടന്നായിരുന്നു സൂരജിന്റെ വളര്‍ച്ച.മലയാളി റാപ്പര്‍മാര്‍ക്കൊപ്പം സഹകരിച്ച് നിര്‍മിച്ച ട്രാക്കുകളും സൂപ്പര്‍ഹിറ്റുകളായിരുന്നു.ബീര്‍ ആന്റ് ബിരിയാണി, ജെങ്കിസ്, ഡാംസണ്‍, റഷ് അവര്‍, ഗോ ടു സ്ലീപ് തുടങ്ങിയ ട്രാക്കുകളും റാപ് പ്രേമികള്‍ക്കിടയില്‍ തരംഗമായി.

റെക്കോര്‍ഡഡ് ട്രാക്കുകളേക്കാള്‍ ആരാധകര്‍ ഉണ്ടായിരുന്നത് ഹനുമാന്‍കൈന്‍ഡിന്റെ ലൈഫ് പെര്‍ഫോമന്‍സുകള്‍ക്കായിരുന്നു.ലൈവ് പെര്‍ഫോര്‍മര്‍ ആണെന്നാണ് ഹനുമാന്‍ കൈന്‍ഡ് സ്വയം വിശേഷപ്പിക്കുന്നത്.ലൈവ് ആയി കണ്ടിട്ടുള്ളവര്‍ ഈ അവകാശവാദത്തെ നൂറില്‍ നൂറുമാര്‍ക്ക് നല്‍കി അംഗീകരിക്കുന്നുമുണ്ട്.വേദികളെ അക്ഷരാര്‍ഥത്തില്‍ പ്രകമ്പനം കൊള്ളിക്കുന്ന പവര്‍ പാക്ക്ഡ് പെര്‍ഫോമന്‍സുകളായിരുന്നു ഹനുമാന്‍കൈന്‍ഡ് ഒരുക്കിയത്. അര്‍ധനഗ്‌നനായി ആരാധകര്‍ക്കു മുമ്പില്‍ റാപ്പ് ചെയ്ത് ആര്‍പ്പുവിളികളുടെ പാരമ്യതയില്‍ കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്യുന്ന ഹനുമാന്‍കൈന്‍ഡ് പലരുടെയും ആരാധനാപാത്രമാകാന്‍ അധികകാലം വേണ്ടി വന്നില്ല.


വിട്ടുവീഴ്ച്ച ചെയ്യാത്ത സത്യസന്ധമായവര്‍ക്കുകള്‍ ആണ് ഹനുമാന്‍കൈന്റിന്റെ പ്രത്യേകത.എഴുതുന്ന വരികളില്‍ അയാള്‍ ജീവിച്ച ജീവിതവും, തന്നെ ബാധിക്കുന്ന കാര്യങ്ങളും സ്വാഭാവികമായി മാത്രമേ എഴുതിയിട്ടുള്ളൂ എന്നും ആരാധകര്‍ അടിവരയിടുന്നു.