- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കൈകളില്ലാത്ത ശരീരങ്ങൾ, ഒന്നും തിരിച്ചറിയാത്ത മാംസപിണ്ഡങ്ങൾ; ചതഞ്ഞരഞ്ഞ മനുഷ്യ ശരീരങ്ങൾ; ദുരന്ത ഭീതിയിൽ വിറങ്ങലിച്ച് രക്ഷപ്പെട്ടവർ; പ്രധാനമന്ത്രി ഒഡിഷ ട്രെയിൻ ദുരന്ത സ്ഥലത്തേക്ക്; പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിക്കും; ഉന്നതതല അന്വേഷണം സംബന്ധിച്ചും പ്രധാനമന്ത്രി വിലയിരുത്തൽ നടത്തും
ന്യൂഡൽഹി: ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിന്റെ നടുക്കം മാറാതെ രക്ഷപെട്ടവർ. തങ്ങളുടെ കൺമുൻപിൽ ഉണ്ടായ അപകടത്തിൽ വ്യാപ്തി എത്രത്തോളമാണെന്ന് അവർക്ക് ബോധ്യമുണ്ട്. കൈകാലുകളില്ലാത്ത ശരീരങ്ങൾ, ചതഞ്ഞരഞ്ഞ മൃതദേഹങ്ങളുമാണ് ബോഗിക്കടിയിൽ കുടുങ്ങിക്കിടക്കുന്ന മനുഷ്യർ... ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിനപകടത്തിന്റെ ഭീകരത വെളിപ്പെടുത്തി രക്ഷപ്പെട്ട യാത്രികർ.
230-ൽ അധികം പേരുടെ ജീവനെടുത്ത വൻ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടവരാണ് കൺമുന്നിൽ കണ്ട ദുരന്തത്തിന്റെ അനുഭവങ്ങൾ മാധ്യമങ്ങളോട് പങ്കുവെച്ചത്. 'ട്രെയിൻ ആകക്കൂടി ഒരു വലിയ കുലുക്കമായിരുന്നു. ബോഗി മറിഞ്ഞുവീഴുന്നതായി തനിക്കു തോന്നി.' സംഭവസമയം ബാത്ത്റൂമിലായിരുന്ന ബിഹാറിൽനിന്നുള്ള സഞ്ജയ് മുഖിയ എന്ന യാത്രക്കാരൻ തന്റെ അനുഭവം വിവരിക്കുന്നു. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് അതിസാഹസികമായാണ് സഞ്ജയിയെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തിയത്.
ട്രെയിനിലെ മൂന്ന് കോച്ചുകളിലായി 26 പേരടങ്ങുന്ന സംഘത്തിന്റെ ഭാഗമായാണ് ബിഹാർ സ്വദേശി മുഹമ്മദ് അഖീബ് യാത്രചെയ്തിരുന്നത്. കേരളത്തിലേക്ക് പോകുന്ന വിദ്യാർത്ഥികളായിരുന്നു സംഘത്തിൽ കൂടുതൽ. എസ്.2, എസ്.3, എസ്.4 കോച്ചുകളിലായിരുന്നു യാത്ര. പെട്ടെന്നൊരു ശബ്ദം കേട്ടു, കോച്ചുകൾ മറിഞ്ഞുവീണു. തകർന്ന കോച്ചുകളുടെ ജനൽ വഴിയാണ് തങ്ങളെ പുറത്തെത്തിച്ചതെന്ന് അഖീബ് പറയുന്നു.
രക്തം പുരണ്ട നിലയിലുള്ള ട്രെയിൻ കംപാർട്ട്മെന്റുകളുടെ ചിത്രങ്ങൾ അപകടത്തിന്റെ ഭീകരത വ്യക്തമാക്കുന്നു. രക്ഷപ്പെട്ടവർ ട്രെയിനിനടിയിൽ കുടുങ്ങിയ തങ്ങളുടെ ഉറ്റവരെയും സഹയാത്രികരെയും കണ്ടെത്താനുള്ള തീവ്രശ്രമത്തിലായിരുന്നു. മറിഞ്ഞ ബോഗികൾക്കടിയിൽ നിരവധി മൃതദേഹങ്ങളാണ് ഉണ്ടായിരുന്നതെന്നും ഷീറ്റുകളിലാക്കിയാണ് മൃതദേഹങ്ങൾ ട്രാക്കിനരികിൽ നിന്നെടുത്തതെന്നും മറ്റൊരു യാത്രക്കാരൻ പറയുന്നു.
കാലുകളും കൈകളും ട്രെയിനിന്റെയും റെയിൽവേയുടെയും പല ഭാഗങ്ങളിലായി കുടുങ്ങി രക്ഷപ്പെടാൻവേണ്ടി നിലവിളിക്കുന്നവർ, തല കുടുങ്ങി കൈകാലിട്ടടിക്കുന്നവർ, പലയിടങ്ങളിൽ ഇടിച്ച് മുഖം വികൃതമായവർ തുടങ്ങി കണ്ണു തള്ളിപ്പോകുന്ന കാഴ്ചകളായിരുന്നു അവിടെയുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. സമ്പൂർണമായ കേടുപാടുകൾ പറ്റിയ ഒരു കോച്ച് മുറിച്ചനീക്കിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അതേസമയം ഒഡീഷയിൽ ട്രെയിൻ ദുരന്തമുണ്ടായ ബലാസോർ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കും. അപകടസ്ഥലവും പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രികളും മോദി സന്ദർശിക്കുമെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുമുണ്ട്. രക്ഷാപ്രവർത്തനം, പരിക്കേറ്റവരുടെ ചികിത്സ തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ചചെയ്യും. അപകടത്തേക്കുറിച്ച് നടക്കുന്ന ഉന്നതതല അന്വേഷണം സംബന്ധിച്ചും പ്രധാനമന്ത്രി വിലയിരുത്തൽ നടത്തും.
238 പേർ മരിക്കുകയും 900-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത അപകടത്തിൽ രക്ഷാപ്രവർത്തനം ഇപ്പോഴും നടക്കുകയാണ്. ഒഡിഷയുടെ നാല് ദ്രുതകർമസേനാ യൂണിറ്റുകളും 15 അഗ്‌നിരക്ഷാ സേനാ യൂണിറ്റുകളും 30 ഡോക്ടർമാർ, 200 പൊലീസുകാർ, 60 ആംബുലൻസുകൾ എന്നിവ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് ഒഡിഷ ചീഫ് സെക്രട്ടറി വ്യക്തമാക്കി.




