കൊച്ചി: നടന്‍ മുകേഷ് ഉള്‍പ്പെടെ നടന്‍മാര്‍ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച ആലുവ സ്വദേശിയായ നടി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ബന്ധുവായ പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ നടിക്കെതിരെ പോലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് നീക്കം. 16 വയസ്സുള്ളപ്പോള്‍ ഓഡീഷനെന്ന് പറഞ്ഞ് ചെന്നൈയില്‍ കൊണ്ടുപോവുകയും മറ്റുപലര്‍ക്കും കൈമാറാന്‍ ശ്രമിച്ചെന്നുമായിരുന്നു നടിക്കെതിരേ ഇവരുടെ ബന്ധുകൂടിയായ പെണ്‍കുട്ടി പരാതിപ്പെട്ടിരുന്നത്. തുടര്‍ന്ന് ആലുവ സ്വദേശിനിയായ നടിക്കെതിരേ മൂവാറ്റുപുഴ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു.

നടന്‍മാരായ മുകേഷ്, ജയസൂര്യ ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെയാണ് നടി നേരത്തെ പീഡന പരാതി നല്‍കിയത്. താന്‍ നിരപരാധിയാണെന്നും കേസന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും വ്യക്തമാക്കിയ നടി, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീര്‍പ്പാകുന്നതു വരെ അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് നടിയുടെ അടുത്ത ബന്ധുവായ യുവതി പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പ് തന്നെ ചെന്നൈയിലെ ഒരു സംഘത്തിനു മുന്നില്‍ നടി കാഴ്ചവച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ പൊലീസ് നടിക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും ചെയ്തു. 2014ലാണ് സംഭവം എന്നാണ് യുവതി ആരോപിച്ചത്. സംഭവം നടക്കുമ്പോള്‍ തനിക്ക് 16 വയസ്സായിരുന്നു പ്രായമെന്നും സിനിമ ഓഡിഷനെന്നു പറഞ്ഞു തന്നെ ചെന്നൈയിലേക്കു കൊണ്ടുപോയെന്നു യുവതി പറയുന്നു.

ഓഡിഷനെന്നു പറഞ്ഞ് ഒരു സ്ഥലത്തു കൊണ്ടുപോയെന്നും അവിടെയുണ്ടായിരുന്ന പുരുഷന്മാര്‍ തന്നെ തൊടുകയും മറ്റും ചെയ്‌തെന്നും യുവതി പറഞ്ഞു. ഒരുപാട് ബഹളം വച്ചും കരഞ്ഞുമാണ് രക്ഷപ്പെട്ടത്. ചെറിയ അഡ്ജസ്റ്റ്‌മെന്റ് ചെയ്താല്‍ മതി, അവര്‍ നല്ലപോലെ നോക്കുമെന്ന് നടി തന്നോടു പറഞ്ഞതായും യുവതി പറയുന്നു.

അവിടെ ഒരു മുറിയില്‍ അഞ്ചോളം ആളുകള്‍ ഉണ്ടായിരുന്നു. അതില്‍ ഒരാള്‍ തനിക്ക് ഷെയ്ക്ക് ഹാന്‍ഡ് നല്‍കി. മുടിയില്‍ തഴുകി. ഇതിനിടെ ബന്ധുവായ സ്ത്രീ അയാളോട് ഓക്കെയാണോ എന്ന് ചോദിച്ചു. അയാള്‍ ഓക്കെയാണെന്നും പറഞ്ഞു. ഇതോടെ എന്തോ പ്രശ്‌നമുണ്ടെന്ന് എനിക്ക് മനസിലായി. വീട്ടില്‍ പോകണമെന്ന് പറഞ്ഞ് വാശിപിടിച്ചു. ഇതോടെ അവരുടെ മുഖം മാറി. ദേഷ്യപ്പെട്ടുകൊണ്ട് അവിടെ നില്‍ക്കാന്‍ ആവശ്യപ്പെട്ടു. അഡ്ജസ്റ്റ് ചെയ്താല്‍ ഭാവി സുരക്ഷിതമാകുമെന്ന് അവര്‍ പറഞ്ഞു. അത് ശരിയല്ലെന്ന് തോന്നിയതോടെ ബഹളംവെച്ച് ഇറങ്ങിപ്പോരുകയായിരുന്നു,' യുവതി പറഞ്ഞിരുന്നു.

ഇതിനു പിന്നാലെ പൊലീസ് കേസെടുക്കുകയായിരുന്നു. എന്നാല്‍ ആരോപണം നിഷേധിച്ച നടി, പരാതി ഉന്നയിച്ച യുവതിയുടെയും കുടുംബത്തിന്റെ ചിത്രങ്ങളടക്കം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ഈ വിഷയത്തിലും നടിക്കെതിരെ കേസെടുത്തിട്ടുണ്ട്.

തനിക്കെതിരെ ഏതൊക്കെ സ്റ്റേഷനുകളില്‍ കേസുകളുണ്ടെന്ന് അറിയില്ലെന്ന് നടി പറയുന്നു. പൊലീസിന്റെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും വിവരാവകാശ പ്രകാരം വിവരം തേടിയെങ്കിലും ലഭിച്ചില്ല. തനിക്കു നേരെ ഉയര്‍ന്നിട്ടുള്ള പരാതി വ്യാജമാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ ഒട്ടേറെ പ്രമുഖര്‍ക്കെതിരെ താന്‍ വെളിപ്പെടുത്തല്‍ നടത്തുകയും പൊലീസ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

തന്റെ ജീവന് ഭീഷണിയുണ്ട്. പരാതിക്കാരിയും അന്വേഷണ ഏജന്‍സിയും ചേര്‍ന്ന് തന്നെ മനഃപൂര്‍വം കുടുക്കാന്‍ ശ്രമിക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു. തനിക്ക് അറിയുക പോലുമില്ലാത്ത ഏതെങ്കിലും കേസില്‍ ജാമ്യമില്ലാ വകുപ്പു ചുമത്തി അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്. ഇത് അടിയന്തരമായി തടയണമെന്നും ഹര്‍ജിയില്‍ പറയുന്നു. നടിയുടെ ഹര്‍ജി വൈകാതെ പരിഗണിച്ചേക്കും.

2014-ലായിരുന്നു പോക്‌സോ കേസിനാസ്പാദമായ സംഭവം നടന്നത്. ഓഡീഷനെന്ന് പറഞ്ഞ് തന്നെയും അമ്മയെയും ചെന്നൈയിലേക്ക് കൊണ്ടുപോയ നടി ഒരു ഹോട്ടലിലെത്തിച്ച് പലര്‍ക്കും കൈമാറാന്‍ ശ്രമിച്ചെന്നായിരുന്നു അടുത്തബന്ധുവായ പെണ്‍കുട്ടിയുടെ പരാതി. നടിക്ക് പെണ്‍വാണിഭസംഘവുമായി ബന്ധമുണ്ടെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. പോക്‌സോ കേസിലെ പ്രതിയായ നടി നേരത്തെ മുകേഷ് ഉള്‍പ്പെടെയുള്ള നടന്മാര്‍ക്കെതിരേ പീഡനാരോപണം ഉന്നയിച്ചിരുന്നു. മുകേഷ്, ജയസൂര്യ, മണിയന്‍ പിള്ള രാജു, ഇടവേള ബാബു, അഡ്വ ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരേയായിരുന്നു നടിയുടെ ആരോപണം.