തിരുവനന്തപുരം: സംസ്‌കാരിക വകുപ്പ് മന്ത്രിയും ചെങ്ങന്നൂർ എംഎൽഎയുമായ സജി ചെറിയാനെ പുകഴ്‌ത്തി കവിത ആലപിച്ച് വീട്ടമ്മ. കല്ലിശേരി ഉമയാറ്റുകര മൺപാത്ര വ്യവസായ സഹകരണ സംഘത്തിന് സാംസ്‌കാരിക വകുപ്പ്, ആറന്മുള വാസ്തുവിദ്യ ഗുരുകുലം വഴി അനുവദിച്ച തുക ഉപയോഗിച്ച് നിർമ്മിച്ച ഉല്പന്നങ്ങളുടെ വിതരണ ഉദ്ഘാടന വേദിയിയിലാണ് ഗീത രാമചന്ദ്രൻ എന്ന വീട്ടമ്മ മന്ത്രിയെ പ്രകീർത്തിച്ച് കവിത ചൊല്ലിയത്. സൊസൈറ്റിയിലെ ജീവനക്കാരി കൂടിയായ ഗീത രാമചന്ദ്രൻ സ്വയം ഏഴുതി വേദിയിൽ കവിത ആലപിക്കുകയായിരുന്നു.

പ്രളയകാലത്ത് ചെങ്ങന്നൂർ മണ്ഡലത്തിൽ മന്ത്രി നടത്തിയ ഇടപെടലുകളെ പുകഴ്‌ത്തിയാണ് കവിത. പ്രിയമാർന്ന ജനസേവനകൻ തൻ സജി ചെറിയാൻ ഒരു അഭിമാന താരമായി മാറി.., ചെങ്ങന്നൂരിന്റെ അഭിലാഷമായി എന്ന വരികളോടെയാണ് കവിത ചൊല്ലിതുടങ്ങുന്നത്. പ്രളയത്തെ നോക്കി വിതുമ്പി, പിന്നെ പ്രചകൾക്കുവേണ്ടി കരഞ്ഞു..., പ്രതിസന്ധികൾ മലർമാലപോൽ അണിയുന്ന രണവീരനായി.., ജന്മനാടിന്റെ രോമാഞ്ചമായി തുടങ്ങിയ വരികളോടെയാണ് സജി ചെറിയാനെ പുകഴ്‌ത്തിക്കൊണ്ടുള്ള കവിതയിലെ വരികൾ.

കൺകണ്ട ദൈവമായി കാവലാളായി ജനം നെഞ്ചോട് ചേർത്തങ്ങുയർത്തി, വിജയങ്ങളിൽ ജനമന്ത്രിയായി സന്തോഷ താരം വിടർന്നു എന്നു പറഞ്ഞുള്ള വരികൾക്കുശേഷം ചെങ്ങന്നൂരിന്റെ അഭിലാഷമായെന്ന ആദ്യ വരി വീണ്ടും ആലപിച്ചുകൊണ്ടാണ് കവിത അവസാനിപ്പിക്കുന്നത്. കൈയടികളോടെയാണ് മന്ത്രിയെ പുക്ഴ്‌ത്തിയുള്ള കവിതയെ സദസിലുള്ളവർ സ്വീകരിക്കുന്നത്. കവിതകേൾക്കുന്നതിനിടെയും മന്ത്രി സജി ചെറിയാൻ അടുത്തിരിക്കുന്നയാളുമായി സംസാരിക്കുന്നതും വീഡിയോയിലുണ്ട്. സ്ത്രീ തൊഴിലാളി കവിത അവസാനിപ്പിച്ച ഉടൻ സജി ചെറിയാൻ എഴുന്നേറ്റുവരുന്നതുവരെയാണ് വീഡിയോയിലുള്ളത്.

ഒ. എസ് ഉണ്ണികൃഷ്ണന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

കല്ലിശ്ശേരി ഉമയാറ്റുകര മൺപാത്ര വ്യവസായ സഹകരണ സംഘത്തിന് സാംസ്‌കാരികവകുപ്പ്, ആറന്മുള വാസ്തുവിദ്യ ഗുരുകുലം വഴി അനുവദിച്ച തുക ഉപയോഗിച്ച് നിർമ്മിച്ച ഉല്പന്നങ്ങളുടെ വിതരണ ഉദ്ഘാടന വേദിയിൽ ശ്രീമതി ഗീതാരാമചന്ദ്രൻ എഴുതിയവതരിപ്പിച്ച മനോഹര കവിത.

'പ്രളയത്തെ നോക്കി വിതുമ്പി പിന്നെ പ്രജകൾക്ക് വേണ്ടി കരഞ്ഞു, കക്ഷി രാഷ്ട്രീയങ്ങളില്ലാതെ കൈതാങ്ങും തണലുമായി നിന്നു... കർമ്മയോദ്ധാവായി പട നയിച്ചായിരം കണ്ണൂനീരൊപ്പി നടന്നു... പ്രതിസന്ധികൾ മലർമാല പോൽ അണിയുന്ന രണവീരനായി.... ജന്മനാടിന്റെ രോമാഞ്ചമായി' എന്നിങ്ങനെ പോകുന്നു വരികൾ

അതേസമയം 2018ൽ കണ്ണൂരിലെ സിപിഎം പരിപാടിക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്‌ത്തിയുള്ള സ്വാഗത ഗാനവും സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. സിപിഎം നിയന്ത്രണത്തിലുള്ള ന്യൂനപക്ഷ സാംസ്‌കാരിക സമിതി കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ വനിതാസംഗമത്തിലാണ് മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ അദ്ദേഹത്തെ പുകഴ്‌ത്തി മാപ്പിളപ്പാട്ടിന്റെ ഈണത്തിലുള്ള ഗാനം ആലപിച്ചത്. പാരിജാതപ്പൂവുപോലെ പരിമളം പരത്തീടുന്നു പാരിലാകെ ഖ്യാതി നേടിയ കേരള മുഖ്യൻ എന്ന് തുടങ്ങുന്നതായിരുന്നു പാട്ടിലെ വരികൾ. ഇതിന് മുമ്പ് സിപിഎം ജില്ല സെക്രട്ടറി പി. ജയരാജനെ വ്യക്തിപരമായി പുകഴ്‌ത്തുന്ന സംഗീത ആൽബം പുറത്തിറങ്ങിയതും പാർട്ടിക്കുള്ളിൽ വിവാദമായിരുന്നു.