തിരുവനന്തപുരം: പള്ളിപ്പുറത്ത് 21കാരൻ ആഷികിന്റെ വിയോഗത്തിൽ മനംനൊന്ത് ബന്ധുക്കളും നാട്ടുകാരും. ഇന്ന് പുലർച്ചെ സമയത്താണ് 'വൺ വേ' തെറ്റിച്ചെത്തിയ ബസിടിച്ച് ആഷിക് മരണപ്പെട്ടത്. പള്ളിപ്പുറം ബിസ്മി മന്‍സിലില്‍ ആഷിക് (21) ആണ് മരണപ്പെട്ടത്. മരിയൻ കോളേജ് ഓഫ് എഞ്ചിനീറിംഗ് കോളേജിൽ നിന്നും എഞ്ചിനീറിംഗ് പൂർത്തിയാക്കിയ ആഷിക് ഒപ്പം പടിച്ചിരുന്നവർക്കും പ്രിയങ്കരനായിരുന്നു. കഴക്കൂട്ടത്ത് ബന്ധുവിന്റെ കടയിൽ നിന്നും മടങ്ങി വരെയാണ് അപകടം. വൺ വേ തെറ്റിച്ചെത്തിയ ബസ് ആഷിക് സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർക്കെതിരെ മംഗലാപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

സർവീസ് റോഡിലൂടെ വരേണ്ടിയിരുന്ന ബസ് കഴക്കൂട്ടം ഭാഗത്ത് നിന്നും വന്ന ആഷിക് സഞ്ചരിച്ച ബൈക്ക്, ആറ്റിങ്ങൽ ഭാഗത്ത് നിന്നും വന്ന കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അച്ഛൻ അനസ്സ് പ്രവാസിയാണ്, അമ്മ ഷമീന. പോസ്റ്റ് മോർട്ടം പൂർത്തിയായി. പിതാവ് നാട്ടിൽ എത്തിയ ശേഷമാകും സംസ്കാരം. ദേശീയപാത നിര്‍മാണം നടക്കുന്ന ഇവിടെ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നുവെന്നും. ബസ് ഗതി മാറി എത്തിയതാണ് അപകടത്തിന് കാരണമായതെന്നുമാണ് നാട്ടുകാർ പറയുന്നു. വൺ വേ തെറ്റിച്ചെത്തിയ കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു.

അപകടത്തിന്റെ ഇടിശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടനെ തന്നെ ആഷികിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. രാത്രി ഒരുമണിയോടെ പള്ളിപ്പുറം മുഴുത്തിരിയാവട്ടത്തായിരുന്നു അപകടം നടന്നത്. സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മംഗലാപുരം പോലീസാണ് കേസെടുത്തത്. ഭാരതീയ നിയമ സംഹിതയിലെ 281, 106(1) വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തത്. ദേശീയപാത വികസനത്തോടനുബന്ധിച്ച് പള്ളിപ്പുറത്ത് റോഡ് അടയ്ക്കുന്നതില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരുന്നു.

അണ്ടൂര്‍ക്കോണം, പോത്തന്‍കോട് റോഡിന്റെ തുടക്കമായ പള്ളിപ്പുറംഭാഗം ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി അടയ്ക്കാനുള്ള നീക്കമാണ് ജനരോഷത്തിന് കാരണമായത്. ഇതിനെതിരേ നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച് പ്രതിഷേധം തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ദേശീയപാത വികസനത്തിന്റെ അലൈന്‍മെന്റില്‍ ഭേദഗതിവരുത്തി നേരിട്ട് റോഡില്‍ പ്രവേശിക്കാനുള്ള സൗകര്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് പള്ളിപ്പുറം ജങ്ഷനില്‍ പ്രതിഷേധക്കൂട്ടായ്മകളും നടന്നുവരുന്നു. തിരുവനന്തപുരം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ പള്ളിപ്പുറം ജങ്ഷനില്‍നിന്നും തിരിഞ്ഞ് കീഴാവൂര്‍ വഴിയും അണ്ടൂര്‍ക്കോണം വഴിയുമാണ് പോത്തന്‍കോട്ടേക്ക് പോകുന്നത്.

ഇവിടെ അടച്ചാല്‍ വാഹനങ്ങള്‍ സിആര്‍പിഎഫ് ജങ്ഷന്‍വഴി കറങ്ങി സര്‍വീസ് റോഡിലേക്ക് ഇറങ്ങി ആറ് കിലോമീറ്റര്‍ അധികം സഞ്ചരിക്കേണ്ടിവരും. അണ്ടൂര്‍ക്കോണം പഞ്ചായത്തിലെ പള്ളിപ്പുറം, പാച്ചിറ, കീഴാവൂര്‍, വെള്ളൂര്‍ തുടങ്ങിയ സ്ഥലങ്ങളെല്ലാം ഇതോടുകൂടി ഒറ്റപ്പെടും. പള്ളിപ്പുറം പവര്‍ഗ്രിഡ്, അണ്ടൂര്‍ക്കോണം 400 കെ.വി. സബ്സ്റ്റേഷന്‍, അണ്ടൂര്‍ക്കോണം ആരോഗ്യകേന്ദ്രം, സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലെല്ലാം അണ്ടൂര്‍ക്കോണം റോഡിലൂടെയാണ് ജനങ്ങള്‍ക്ക് എത്താന്‍ സാധിക്കുന്നത്. അണ്ടൂര്‍ക്കോണം ഗ്രാമപ്പഞ്ചായത്തിലെ നിരവധി സ്ഥാപനങ്ങളില്‍ എത്താനുള്ള ഒരു പ്രധാന റോഡാണിത്. നാട്ടുകാരും ജനപ്രതിനിധികളും ദേശീയപാത അതോറിറ്റിയെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധക്കൂട്ടായ്മയ്ക്ക് രൂപം നല്‍കിയത്. ഇതിനിടെയാണ് അപകടമുണ്ടായത്.