കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന് ഭീഷണിയെന്ന് കരുതുന്നവരെ ഉള്‍പ്പെടുത്തി അതിന്റെ 'റിപ്പോര്‍ട്ടര്‍ വിങ്ങാ'ണ് ഹിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നതെന്ന് എന്‍ഐഎ വെളിപ്പെടുത്തുമ്പോള്‍ അതില്‍ നിറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഇന്ത്യയില്‍ ഇസ്ലാമിക ഭരണം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഇന്ത്യ 2047 എന്ന അജന്‍ഡയുടെ ഭാഗമായാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളെന്നാണ് എന്‍ഐഎ പറയുന്നത്. ശ്രീനിവാസന്റെ കൊലപാതകം ഈ അജന്‍ഡയുടെ ഭാഗമായിരുന്നു. ഈ ഗൂഢാലോചന തെളിയിക്കുന്ന രേഖകളും ശബ്ദസന്ദേശങ്ങളുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചതിനനുസരിച്ച് 2022-ലാണ് പോപ്പുലര്‍ ഫ്രണ്ടിനെതിരേ എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തത്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുകയും ചെയ്തു. പിന്നീട് പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകക്കേസും ഇതിനൊപ്പം ചേര്‍ക്കുകയായിരുന്നു.

പോപ്പുലര്‍ ഫ്രണ്ടിന് ഭീഷണിയെന്ന് കരുതുന്നവരെ എങ്ങനെയാണ് വകവരുത്താനുള്ള ഹിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നതെന്ന് കോടതിയില്‍ എന്‍ഐഎ വിശദീകരിച്ചിട്ടുണ്ട്. സ്വകാര്യവിവരങ്ങള്‍ ഉള്‍പ്പെടെ ഇതിലുണ്ടാകും. ഈ വിവരങ്ങള്‍ ജില്ലാതലത്തില്‍ ക്രോഡീകരിച്ച് സംസ്ഥാന നേതാക്കള്‍ക്ക് കൈമാറുകയാണ് പതിവ്. ഈ വിവരങ്ങളെല്ലാം ഇടയ്ക്കിടെ പുതുക്കും. പിന്നീട് സര്‍വീസ് വിങ്ങും ഹിറ്റ് ടീമും ഇവരെ ഇല്ലാതാക്കാന്‍ ശ്രമിക്കും. അണികളെ പരിശീലിപ്പിക്കുന്നതിന് ഒരു ആയുധ പരിശീലന വിഭാഗവും പോപ്പുലര്‍ ഫ്രണ്ടിനുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തില്‍ ഭീതിയുണ്ടാക്കാന്‍ ഇവര്‍ക്ക് കഴിയുന്നുണ്ട്. ആലുവയിലെ പെരിയാര്‍വാലി കാമ്പസ് ആയുധപരിശീലന കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്നതായും എന്‍ഐഎ പറയുന്നു. എന്‍ഐഎയുടെ ആരോപണങ്ങളെല്ലാം പ്രതികള്‍ നിഷേധിച്ചു. ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നാണ് പ്രതികളുടെ വാദം. കുറ്റം തെളിയിക്കുന്നതിന് പ്രഥമദൃഷ്ട്യാ തെളിവുകളില്ല. മൂന്നുവര്‍ഷമായി കസ്റ്റഡിയിലാണ്. അന്വേഷണം പൂര്‍ത്തിയായി. വിചാരണ തുടങ്ങാന്‍ സമയമെടുക്കുമെന്നത് കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. എന്നാല്‍ കോടതി ആവശ്യം തള്ളി. ഹര്‍ജിക്കാര്‍ക്കെതിരേയുള്ള ആരോപണങ്ങള്‍ ഗുരുതരസ്വഭാവമുള്ളതാണെന്ന് വിലയിരുത്തുകയും ചെയ്തു.

മറ്റു മുസ്‌ളിം സംഘടനകളെ ഒതുക്കി സമുദായത്തിന്റെ ഏകനേതൃത്വമായി മാറാനും എസ്.ഡി.പി.ഐയിലൂടെ രാഷ്ട്രീയാധികാരം നേടി ഇസ്‌ളാമിക രാഷ്ട്രം സ്ഥാപിക്കാനും പി.എഫ്.ഐ പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സി. മുന്‍ ജഡ്ജി ഉള്‍പ്പെടെ ആയിരത്തോളം പേരെ കേരളത്തില്‍ വധിക്കാന്‍ പട്ടിക തയ്യാറാക്കിയിരുന്നുവെന്ന് കൊച്ചിയിലെ എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീനിവാസന്‍ വധക്കേസിലെ 51-ാം പ്രതി സിറാജുദ്ദീനില്‍ നിന്ന് പിടിച്ചെടുത്ത പട്ടികയില്‍ മറ്റു മതങ്ങളിലെ 240 പേരുണ്ട്. 15-ാം പ്രതി അബ്ദുള്‍ വഹാബില്‍ നിന്ന് മുന്‍ ജില്ലാ ജഡ്ജിയുള്‍പ്പെടെ അഞ്ചുപേരുടെ വിശദവിവരങ്ങള്‍ ലഭിച്ചു. 17-ാം പ്രതി മുഹമ്മദ് സാദിഖില്‍ നിന്ന് ലഭിച്ച ഒരു രേഖയില്‍ 197 ഉം മറ്റൊന്നില്‍ 35 ഉം പേരുണ്ട്. 69-ാം പ്രതി അയൂബ് ടി.എയില്‍ നിന്ന് 500 പേരുടെയും പട്ടിക ലഭിച്ചു.

മുസ്‌ളിം സമുദായ പ്രശ്നങ്ങളില്‍ കായികമായി ഇടപെടാനും ആയുധങ്ങളും സ്ഫോടകവസ്തുക്കളും ഉപയോഗിച്ച് പ്രതിരോധിക്കാനും പദ്ധതികള്‍ ഒരുക്കി. നീതിപിഠം, സൈന്യം, പൊലീസ് എന്നിവയില്‍ ഉള്‍പ്പെടെ വിശ്വസ്തരായ കേഡര്‍മാരെ തിരുകിക്കയറ്റല്‍, എതിര്‍ക്കുന്നവരെ ഇല്ലാതാക്കാന്‍ സായുധകലാപം എന്നിവയും ലക്ഷ്യമിട്ടു. 'ശിക്ഷിക്കാന്‍ ദാറുല്‍ ക്വാസ കോടതി' റിപ്പോര്‍ട്ടേഴ്സ് വിംഗ്, ഫിസിക്കല്‍ ആന്‍ഡ് ട്രെയിനിംഗ് വിംഗ്, സര്‍വീസ് വിംഗ് - ഹിറ്റ് ടീം എന്നിവ രൂപീകരിച്ചിരുന്നു. രഹസ്യാന്വേഷണ വിഭാഗമായ റിപ്പോര്‍ട്ടേഴ്സ് വിംഗാണ് വ്യക്തികള്‍, ഹിന്ദു നേതാക്കള്‍, സാമൂഹിക പ്രശ്നങ്ങള്‍ തുടങ്ങിയവ ദിവസവും നിരീക്ഷിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജില്ലാ കമ്മിറ്റികള്‍ സംസ്ഥാന നേതൃത്വത്തിന് കൈമാറുന്ന വിവരം ഉപയോഗിച്ചാണ് കൊല്ലേണ്ട വ്യക്തികളെയും സ്ഥാപനങ്ങളെയും നിശ്ചയിച്ചത്.

ആക്രമിക്കുന്ന ദൗത്യമാണ് സര്‍വീസ് വിംഗ് - ഹിറ്റ് ടീം നിര്‍വഹിക്കുക. ദാറുല്‍ ക്വാസ എന്ന കോടതിയാണ് ശിക്ഷ നിശ്ചയിച്ചിരുന്നത്. ഐസിസ് ഭീകരത അനുകരിക്കാന്‍ ഭീകരാക്രമണങ്ങളുടെ ദൃശ്യങ്ങള്‍ കാണിച്ച് പരിശീലനം നല്‍കി.ശ്രീനിവാസന്‍ വധം തെളിവ് പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകരതയുടെ തെളിവാണ് ശ്രീനിവാസന്‍ വധമെന്ന് എന്‍.ഐ.എ പറയുന്നു. പ്രതികള്‍ക്ക് ശ്രീനിവാസനുമായി വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നില്ല. പലരും അറിയുക പോലുമില്ലാത്തവരാണ്. സംഘടനാ നേതൃത്വം തീരുമാനിച്ച കൊലപാതകം നടപ്പാക്കുകയാണ് പ്രതികള്‍ ചെയ്തതെന്ന് എന്‍.ഐ.എ പറയുന്നു.