തിരുവനന്തപുരം: തലസ്ഥാനത്തെ മാലിന്യ പ്രശ്‌നത്തില്‍ വമ്പന്‍മാര്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുത്തു തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍. കക്കൂസ് മാലിന്യം ഓടയില്‍ തള്ളിയ വിഷയത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കടുത്ത നടപടിയുമായാണ് മുന്നോട്ടു പോകുന്നത്. കക്കൂസ് മാലിന്യം ഓടയില്‍ തള്ളിയ പോത്തീസ് സ്വര്‍ണ്ണ മഹല്‍ പൂട്ടിച്ചു. ആമഴഞ്ചാന്‍ തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കി വിട്ടതിനെ തുടര്‍ന്നാണ് നടപടി. ലൈസന്‍സില്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചതെന്നുംമാണ് കോര്‍പ്പറേഷന്‍ പറയുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരാനുണ്ട്.

പൊലീസും നഗര സഭയുടെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും സ്ഥാപനത്തിലെത്തിയാണ് പൂട്ടിച്ചത്. പോത്തീസ് സ്വര്‍ണ്ണമഹലില്‍ നിന്നും കക്കൂസ് മാലിനും ഓടയിലേക്ക് ഒഴുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ നഗരസഭയ്ക്ക് ഇന്നലെ ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇത് ശരിയെന്നും തെളിഞ്ഞു. പൊതുസ്ഥലത്ത് മാലിന്യമൊഴിക്കുന്ന സ്ഥാപനത്തിനെതിരെ കോര്‍പ്പറേഷന്റെ പരാതിയില്‍ തമ്പാനൂര്‍ പൊലീസ് കേസെടുത്തു. പിന്നാലെയാണ് സ്ഥാപനം പൂട്ടിച്ചത്.

പോത്തീസ് സ്വര്‍ണമഹല്‍ കൂടാതെ രാമചന്ദ്ര ടെക്‌സ്‌റ്റെയില്‍സിനുമെതിരെയും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ നടപടിക്ക് നിര്‍ദേശിച്ചിരുന്നു. ആയുര്‍വേദ കോളേജിന് സമീപമുള്ള പോത്തീസ് സ്വര്‍ണ മഹല്‍ എന്ന സ്ഥാപനത്തില്‍ നിന്ന് കക്കൂസ് മാലിന്യം ഓടയില്‍ ഒഴുക്കുന്ന വീഡിയോയും പരാതി വാട്സാപ്പില്‍ ലഭിച്ചത്. ഇതേ തുടര്‍ന്ന് ഇതിലെ വസ്തുതാ പരിശോധന കോര്‍പ്പറേഷന്‍ അധികൃതര്‍ നടത്തി. ആര്യ ഫേസ്ബുക്കിലും മാലിന്യം തള്ളുന്ന വീഡിയോ പുറത്തുവിട്ടിരുന്നു.

പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യമായി. ഇതോടെയാണ് നടപടി എടുക്കാന്‍ മേയര്‍ പോലീസിനോട് ആവശ്യപ്പെട്ടത്. പോത്തീസ് സ്വര്‍ണ മഹലിന് പുറമേ ഓടയിലേക്ക് കക്കൂസ് മാലിന്യം തള്ളിയ അട്ടക്കുളങ്ങര രാമചന്ദ്രന്‍ ടെക്സ്റ്റൈല്‍സിനെതിരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കര്‍ശന നടപടികള്‍ സ്വീകരിക്കുവാന്‍ മേയര്‍ പൊലീസിന് കത്ത് നല്‍കിയിട്ടുണ്ട്.

രാത്രിയുടെ മറവില്‍ വാഹനങ്ങളില്‍ മാലിന്യം തള്ളാന്‍ വന്നവര്‍ക്കെതിരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുക്കാന്‍ നഗരസഭ കത്ത് നല്‍കിയിട്ടുണ്ടെന്ന് മേയര്‍ അറിയിച്ചു. ഹെല്‍ത്ത് സ്‌ക്വാഡിന്റെ പരിശോധനയില്‍ അട്ടക്കുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന രാമചന്ദ്രന്‍ ടെക്സ്റ്റൈല്‍സില്‍ നിന്ന് കക്കൂസ് മാലിന്യം കെആര്‍എഫ്ബിയുടെ ഓടയിലേക്ക് ഒഴുക്കിവിടുന്നതായി കണ്ടെത്തിയിട്ടുണ്ട്.

കക്കൂസ് മാലിന്യമടക്കം പൊതുവിടത്തില്‍ ഒഴുക്കുന്നവര്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഓടയില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ നിയമപരമായ എല്ലാ നടപടികളും വിട്ടുവീഴ്ചയില്ലാതെ സ്വീകരിക്കുമെന്നും പൊതു ഇടങ്ങളിലും ജലാശയങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിനാണ് ഇത്തരം ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതെന്നും മേയര്‍ ആര്യ രാജേന്ദ്രന്‍ വ്യക്തമാക്കി.