ലണ്ടന്‍: പാപ്പരായി പ്രഖ്യാപിച്ച ബ്രിട്ടീഷ് വ്യവസായി തന്റെ വ്യവസായത്തിലെ കടം തീര്‍ക്കാതെ 63 മില്യന്‍ പൗണ്ട് ബന്ധുക്കളുടെ പേരിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ വംശജനായ പ്രമോദ് മിട്ടല്‍ (68) ആണ് പ്രതിസ്ഥാനത്തുള്ളത്. സ്വന്തം മകളുടെ വിവാഹം ബാഴ്സിലോണയില്‍ വെച്ച് 50 മില്യന്‍ പൗണ്ട് ചെലവാക്കി ആഡംബരമായി നടത്തി വാര്‍ത്തകളില്‍ ഇടംപിടിച്ച വ്യക്തിയാണ് മിട്ടല്‍. 2023 ല്‍ അദ്ദേഹത്തിന്റെ മകനും ജെയ്ക്ക് പ്രയറും തമ്മിലുള്ള വിവാഹം ഏറ്റവും ആഡംബരപൂര്‍വ്വമായ ഇന്ത്യന്‍ സ്വവര്‍ഗ്ഗ വിവാഹം എന്ന ഖ്യാതി നേടിയിരുന്നു.

എന്നാല്‍, മൂന്ന് വര്‍ഷം മുന്‍പ് ഉരുക്കു നിര്‍മ്മാണ രംഗത്തെ ഈ പ്രമുഖനെ പാപ്പരായി പ്രഖ്യാപിക്കുകയായിരുന്നു. 2.7 ബില്യന്‍ പൗണ്ട് കടമുണ്ട് എന്നായിരുന്നു അന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ ഒരു മുന്‍ സ്ഥാപനം 216 മില്യന്‍ ഡോളര്‍ തങ്ങള്‍ക്ക് ലഭിക്കാനുണ്ടെന്ന് അവകാശപ്പെട്ട് അദ്ദേഹത്തെയും ഭാര്യയേയും മക്കളെയും കോടതി കയറ്റുകയും ചെയ്തിരുന്നു. ഇപ്പോള്‍ ആസ്തികള്‍ തട്ടിപ്പിലൂടെ അടിച്ചു മാറ്റിയ സിവില്‍ കേസില്‍ ഇയാളെയും കക്ഷിയാക്കുവാന്‍ ഐല്‍ ഓഫ് മാന്‍ ആസ്ഥാനമായ ഗ്ലോബല്‍ സ്റ്റീല്‍ ഹോള്‍ഡിംഗ്‌സ് അനുമതി നല്‍കിയിരിക്കുകയാണ്.

2022 സെപ്റ്റംബറിനും 2023 ഫെബ്രുവരിക്കും ഇടയിലായി ഗ്ലോബ്ബല്‍ സ്റ്റീല്‍ ഹോള്‍ഡിംഗ്‌സും അവരുടെ ഒരു സബ്‌സിഡിയറിയും നൈജീരിയന്‍ സര്‍ക്കാരുമായുള്ള 496 മില്യന്‍ ഡോളര്‍ കരാറില്‍ വേര്‍പിരിഞ്ഞിരുന്നു. അന്നു മുതല്‍, കമ്പനിക്ക് ലഭിക്കേണ്ട 180 മില്യന്‍ പൗണ്ട് മിട്ടലും ബന്ധുക്കളും തട്ടിയെടുത്തു എന്നാണ് കമ്പനി ആരോപിക്കുന്നത്. അതില്‍ 81 മില്യന്‍ ഡോളര്‍ മിട്ടലിന്റെ ഭാര്യ സംഗീതയുടെയും മക്കളായ വര്‍ത്തിക, സൃഷ്ടി, ദിവ്യേഷ് എന്നിവരുടെ പേരിലേക്ക് മാറ്റി എന്നാണ് കമ്പനി ആരോപിക്കുന്നത്.

താന്‍ പറഞ്ഞാല്‍ അനുസരിക്കുന്നവരെ മാത്രം കമ്പനിയുടെ ഉന്നത സ്ഥാനങ്ങളില്‍ അവരോധിക്കുകയായിരുന്നു മിട്ടല്‍ ചെയ്തിരുന്നതെന്ന് ലിക്വിഡേറ്റേഴ്സിനെ പ്രതിനിധാനം ചെയ്യുന്ന ഗ്രെയിം ഹാല്‍ക്കേഴ്സ്റ്റണ്‍ ആരോപിക്കുന്നു. മിട്ടലിന്റെ മക്കളായ വര്‍ത്തികയും ദിവ്യേഷും അത്തരത്തില്‍ നിയമിക്കപ്പെട്ടവരാണെന്നും ഹാല്‍ക്കേഴ്സ്റ്റണ്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. മാത്രമല്ല, വ്യാജ തെളിവുകള്‍ സൃഷ്ടിച്ച് കമ്പനിയുടെ ക്രെഡിറ്റര്‍മാരില്‍ നിന്നും ആസ്തികള്‍ അടിച്ചുമാറ്റുന്ന പ്രവൃത്തി ഇതിനു മുന്‍പും മിട്ടല്‍ ചെയ്തിട്ടുണ്ടെന്നും ഹാല്‍ക്കേഴ്സ്റ്റണ്‍ ആരോപിക്കുന്നു.

ഇന്ത്യന്‍ സര്‍ക്കാരിന്റെ ഒരു സ്ഥപനത്തിന് കൊടുക്കാനുള്ള പണം കൊടുത്തു തീര്‍ക്കുന്നതിനായി പ്രമോദ് മിട്ടലിന്റെ 98 കാരനായ പിതാവ് മോഹന്‍ മിട്ടല്‍ പ്രമോദിന് 200 മില്യന്‍ ഡോളര്‍ നല്‍കിയിരുന്നതായും കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ കമ്പനിക്ക് നല്‍കേണ്ട തുക ഒരു കേസായി മാറിയെന്നും അത് പിന്നീട് റദ്ദാക്കിയെന്നുമാണ് ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിസന്ധിയില്‍ പ്രമോദിനെ സ്വന്തം കുടുംബം സഹായിച്ചില്ല എന്ന് സൂചിപ്പിക്കുന്ന തെളിവുകളും ഇല്ലെന്നും ഹാല്‍ക്കേഴ്സ്റ്റണ്‍ കോടതിയില്‍ പറഞ്ഞു.

അതേസമയം, പാപ്പരായി, നിസ്സഹായാവസ്ഥയില്‍ ഇരിക്കുന്ന മിട്ടലിനെതിരെ ഗ്ലോബല്‍ സ്റ്റീല്‍ ധൃതിപിടിച്ച് നടപടികള്‍ക്ക് മുതിരുകയാണെന്നാണ് മിട്ടലിന്റെ കൗണ്‍സലായ സ്റ്റീഫന്‍ റയന്‍ വാദിക്കുന്നത്.