ന്യൂഡല്‍ഹി: ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഹൈദരാബാദ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, വ്യവസായരംഗത്തെ പ്രമുഖര്‍ എന്നിവര്‍ സംബന്ധിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധങ്ങള്‍ ചര്‍ച്ച ചെയ്യാനും പരസ്പര താല്‍പര്യങ്ങള്‍ നിറവേറ്റുന്നതിനുള്ള വഴികള്‍ ആരായാനും കൂടിക്കാഴ്ച വഴിയൊരുക്കി.

ന്യൂഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ മോദി ഷെയ്ഖ് ഖാലിദിനും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘത്തിനും നല്‍കിയ സ്വീകരണത്തിനിടെയായിരുന്നു കൂടിക്കാഴ്ച. മോദിയുടെ ക്ഷണപ്രകാരം ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനത്തിനായി ഇന്നലെയാണ് ഷെയ്ഖ് ഖാലിദ് ന്യൂഡല്‍ഹിയിലെത്തിയത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ മോദിയും ഷെയ്ഖ് ഖാലിദും അവലോകനം ചെയ്തു. സഖ്യം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള വഴികള്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും പ്രയോജനത്തിനായി വിവിധ സഹകരണ മേഖലകളില്‍ നടന്നുകൊണ്ടിരിക്കുന്ന പുരോഗതിയെ അടിസ്ഥാനമാക്കിയുള്ളതാണ് ചര്‍ച്ച. ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മുവുമായും ഷെയ്ഖ് ഖാലിദ് കൂടിക്കാഴ്ച നടത്തും. രാജ്ഘട്ടും സന്ദര്‍ശിക്കും

അബുദാബി കിരീടാവകാശിയുടെ ബഹുമാനാര്‍ത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക ഉച്ചവിരുന്നും ഒരുക്കിയിരുന്നു. കൂടിക്കാഴ്ചയിലും ഉച്ചവിരുന്നിലും പ്രമുഖ വ്യവസായികളായ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയും ബുര്‍ജീല്‍ ഹോള്‍ഡിങ്ങ്‌സ് ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലിലും സംബന്ധിച്ചു. നാളെ മുംബൈയില്‍ നടക്കുന്ന ഇന്ത്യ - യുഎഇ വാണിജ്യ ഉച്ചകോടിയിലും ഇരുവരും പങ്കെടുക്കും.

സമ്മേളനത്തില്‍ ഇരു രാജ്യങ്ങളിലെയും വ്യവസായ പ്രമുഖരും പങ്കെടുക്കും. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ യുഎഇയുടെയും ഇന്ത്യയുടെയും ചരിത്രപരമായ എല്ലാ സുപ്രധാന മേഖലകളിലെയും സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ചരിത്രപരമായ ബന്ധങ്ങളെക്കുറിച്ചും പരസ്പര താല്‍പര്യമുള്ള നിരവധി വിഷയങ്ങളില്‍ ഇരുരാജ്യങ്ങളുടെയും കാഴ്ചപ്പാടുകളെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു.

യുഎഇ-ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ (സിഇപിഎ) ഒട്ടേറെ തന്ത്രപരമായ കരാറുകള്‍ പ്രഖ്യാപിച്ചു. ഈ കരാറുകളും പങ്കാളിത്തങ്ങളും പൊതു-സ്വകാര്യ മേഖലകളിലെ പരസ്പര താല്‍പര്യമുള്ള മുന്‍ഗണനാ മേഖലകളെ ഉള്‍ക്കൊള്ളുന്നു. ഇത് രണ്ട് സൗഹൃദ രാഷ്ട്രങ്ങള്‍ തമ്മിലുള്ള സമഗ്രമായ സാമ്പത്തിക സഹകരണ അഭിലാഷങ്ങളുടെ തുടര്‍ച്ചയായ നേട്ടം ഉറപ്പാക്കുകയും ചെയ്യുന്നു.

അഡ്നോക്കിന്റെ ലോവര്‍-കാര്‍ബണ്‍ റുവൈസ് എല്‍എന്‍ജി പദ്ധതിയില്‍ നിന്ന് പ്രാഥമികമായി എല്‍എന്‍ജിയുടെ പ്രതിവര്‍ഷം 10 ലക്ഷം മെട്രിക് ടണ്‍ (എംഎംടിപിഎ) ഇന്ത്യന്‍ ഓയിലുമായി 15 വര്‍ഷത്തെ ദ്രവീകൃത പ്രകൃതി വാതക (എല്‍എന്‍ജി) കരാറില്‍ അഡ്നോക് ഒപ്പുവച്ചു. നിലവിലുള്ള എണ്ണ സംഭരണ കരാര്‍ നീട്ടുന്നതിനും ഇന്ത്യയുടെ ഊര്‍ജ സുരക്ഷയെ പിന്തുണയ്ക്കുന്നതിനുമായി ഇന്ത്യന്‍ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ് ലിമിറ്റഡുമായി അഡ്നോക് തന്ത്രപരമായ കരാറിലെത്തി.

ഇന്ത്യയിലെ അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രധാന ഫുഡ് ആന്‍ഡ് അഗ്രികള്‍ചറല്‍ പാര്‍ക് വികസിപ്പിക്കുന്നതിനായി അബുദാബി ആസ്ഥാനമായുള്ള ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഹോള്‍ഡിങ് കമ്പനിയായ എഡിക്യു ഗുജറാത്ത് സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവച്ചു. അതിനിടെ, എമിറേറ്റ്‌സ് ന്യൂക്ലിയര്‍ എനര്‍ജി കോര്‍പറേഷന്‍ ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ച, ആണവോര്‍ജ വികസനത്തിന്റെ എല്ലാ മേഖലകളിലും അറിവ് പങ്കിടുന്നതിനും വൈദഗ്ധ്യം കൈമാറുന്നതിനുമുള്ള ഔപചാരിക പിന്തുണ പ്രദാനം ചെയ്യുന്നു.