ലണ്ടന്‍: തന്നോട് സംസാരിക്കാത്ത അച്ഛനുമായി ഒരു ബന്ധവുമില്ലെന്ന് തുറന്നടിച്ചിരിക്കുകയാണ് ഹാരി. അതോടൊപ്പം തന്നെ കുടുംബത്തിനെതിരെ ആഞ്ഞടിക്കുകയും ചെയ്തു. ബി ബി സിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഹാരി മനസ്സ് തുറന്നത്. എത്രനാളായി തന്റെ പിതാവ് തന്നെ ഉപേക്ഷിച്ചിട്ട് എന്നറിയില്ല എന്ന് പറഞ്ഞ ഹാരി, താന്‍ പുസ്തകം എഴുതിയതില്‍ കുടുംബത്തിലെ പലര്‍ക്കും തന്നോട് വെറുപ്പാണെന്നും പറഞ്ഞു. തന്റെ ഭാര്യയേയും കുട്ടികളെയും ഒരിക്കലും യു കെയിലേക്ക് കൊണ്ടുവരികയില്ല എന്നും ഹാരി പറഞ്ഞു. പല കാര്യങ്ങളിലും തനിക്ക്, കുടുംബത്തിലെ മറ്റു ചിലരുമായി അഭിപ്രായ വ്യത്യാസമുണ്ടെന്നും ഹാരി തുറന്നു പറഞ്ഞു.

അതേസമയം, ഹാരിയുടെ സുരക്ഷാ പ്രശ്നങ്ങള്‍ പല സമയങ്ങളിലായി കോടതികള്‍ ആവര്‍ത്തിച്ച് പരിശോധിച്ചതാണെന്നും ഓരോ സമയത്തും ഒരേ നിഗമനത്തിലായിരുന്നു കോടതികള്‍ എത്തിച്ചേര്‍ന്നതെന്നും ബക്കിംഗ്ഹാം കൊട്ടാരം പ്രതികരിച്ചു. ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു കാലിഫോര്‍ണിയയില്‍ ബി ബി സിക്ക് നല്‍കിയ അഭിമുഖത്തില്‍, കുടുംബവുമായി ഒത്തുപോകാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍, ഇപ്പോള്‍ തന്റെ അച്ഛന്‍ തന്നെ ഉപേക്ഷിച്ചിരിക്കുകയാണെന്നും ഹാരി പറഞ്ഞത്.

ഒരു മടങ്ങിപ്പോക്കിന് ഹാരി ആഗ്രഹിക്കുമ്പോഴും പുത്രന്റെ പ്രവൃത്തികളില്‍ ചാള്‍സ് രാജാവ് അസംതൃപ്തനും അസ്വസ്ഥനുമാണെന്നാണ് ചില കൊട്ടാരം വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സര്‍ക്കാര്‍ ചെലവില്‍ സുരക്ഷയൊരുക്കണമെന്ന ഹാരിയുടെ ആവശ്യം രാജാവിന് തത്വത്തില്‍ അംഗീകരിക്കാന്‍ കഴിയുന്നില്ല. സ്വന്തം സര്‍ക്കാരിന്റെ തീരുമാനത്തെ പ്രതിരോധിക്കാന്‍ രാജാവിന് വലിയ വിലയാണ് കൊടുക്കേണ്ടി വരുന്നതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.

തനിക്ക് സുരക്ഷാ ഭീഷണി ഉണ്ടെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു ഭരണകൂട സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതെന്നും ഹാരി പറഞ്ഞു. എന്നാല്‍, കേസില്‍ താന്‍ പരാജയപ്പെട്ടതോടെ എതിരാളികള്‍ തന്നെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിടുന്നതില്‍ വിജയിച്ചു എന്നും ഹാരി പറഞ്ഞു. അതുകൊണ്ടു തന്നെയാണ് തന്റെ കുടുംബത്തെ യു കെയിലെക്ക് കൊണ്ടുവരേണ്ടെന്ന് തീരുമാനിച്ചതെന്നും ഹാരി പറഞ്ഞു. തന്റെ രാജ്യത്തെ ചിലര്‍ തന്നോട് മോശം പ്രവൃത്തികള്‍ ചെയ്തിട്ടുണ്ടെങ്കിലും താന്‍ തന്റെ രാജ്യത്തെ സ്നേഹിക്കുന്നു എന്നും ഹാരി പറഞ്ഞു.

സുരക്ഷാ ആവശ്യം... അപ്പീലില്‍ ഹാരി രാജകുമാരന്‍ തിരിച്ചടി

യു കെയില്‍ എത്തുമ്പോള്‍ സര്‍ക്കാര്‍ ചെലവില്‍ സായുധ പോലീസിന്റെ സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ഹാരി രാജകുമാരന്‍ സമര്‍പ്പിച്ച അപ്പീല്‍ കോടതി തള്ളി. കോടതി ചെലവായി 1.5 മില്യന്‍ പൗണ്ട് നല്‍കാനും വിധിയുണ്ട്. നേരത്തെയുണ്ടായിരുന്ന സംരക്ഷണം പിന്‍വലിച്ച തീരുമാനം ചോദ്യം ചെയ്യത്തക്ക വിധത്തിലുള്ള നിയമപരമായ ഒരു വാദമുയര്‍ത്താന്‍ ഹാരിക്ക് കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം, തന്നെ ഒറ്റപ്പെടുത്തുകയാണെന്നും നീതിപൂര്‍വ്വമായ ഒരു സമീപനമല്ല തനിക്ക് ലഭിക്കുന്നതെന്നും ഹാരി കുറ്റപ്പെടുത്തി. രാജകുടുംബാംഗം എന്ന നിലയിലുള്ള ചുമതലകളില്‍ നിന്നൊഴിഞ്ഞ് അമേരിക്കയില്‍ കുടിയേറിയതിനു ശേഷം താന്‍ കുടുംബത്തില്‍ നിന്നും അവഗണനകള്‍ സഹിക്കുകയാണെന്നും ഹാരി പറഞ്ഞു. യു കെയില്‍ ഉള്ളപ്പോള്‍, മെറ്റ് പോലീസിന്റെ സംരക്ഷണം ഇല്ലാത്തത് ഹാരിയുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് ഹാരിയുടെ അഭിഭാഷകന്‍ വാദിച്ചു. സുരക്ഷ പിന്‍വലിച്ച ഹോം ഓഫീസിന്റെ നടപടി നേരത്തെ ഹൈക്കോര്‍ട്ട് ശരിവെച്ചിരുന്നു. അതിനെതിരെ നല്‍കിയ അപ്പീലിലാണ് ഇപ്പോള്‍ ഹാരിക്ക് തിരിച്ചടി ഏറ്റിരിക്കുന്നത്.