കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി വദ്ര നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനായി വയനാട്ടിലെത്തി. അമ്മ സോണിയ ഗാന്ധി, ഭര്‍ത്താവ് റോബര്‍ട് വദ്ര, മകന്‍ രെഹാനും പ്രിയങ്കയ്ക്ക് ഒപ്പമുണ്ട്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന്റെ തിരക്കിലായതിനാല്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ന് എത്തിച്ചേരാനായില്ല. അദ്ദേഹം നാളെ വയനാട്ടിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും നാളെയെത്തും. നാളെ റോഡ് ഷോയോടെ പ്രിയങ്ക ഗാന്ധി പ്രചാരണം തുടങ്ങും. പത്ത് ദിവസം നീളുന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി പ്രിയങ്ക ഗാന്ധി വയനാട്ടില്‍ തന്നെ തുടരും. നാളെയാണ് പത്രിക സമര്‍പ്പിക്കുക. ഇത് വലിയ ആഘോഷമാക്കി മാറ്റാനാണ് നേതാക്കളും അണികളും തയ്യാറെടുക്കുന്നത്.

സോണിയ ഗാന്ധിക്കൊപ്പമാണ് മൈസൂരില്‍ നിന്ന് പ്രിയങ്ക സുല്‍ത്താന്‍ ബത്തേരിയില്‍ എത്തിയത്. ഇന്ന് കല്‍പ്പറ്റയില്‍ താമസിക്കുന്ന പ്രിയങ്കാ ഗാന്ധി നാളെ രാവിലെ പതിനൊന്ന് മണിയോടെ കല്‍പ്പറ്റ ബസ് സ്റ്റാന്റ് പരിസരത്ത് എത്തും. ഇവിടെ നിന്നും തുടങ്ങുന്ന റോഡ്ഷോയോട് കൂടി പ്രിയങ്കാ ഗാന്ധി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ തുടങ്ങും. രാഹുല്‍ ഗാന്ധിയും റോഡ് ഷോയില്‍ പ്രിയങ്കാ ഗാന്ധിയെ അനുഗമിക്കും.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ഉപ മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവരും റോഡ് ഷോയില്‍ അണിനിരക്കും. റോഡ് ഷോ ആയിട്ടാണ് പ്രിയങ്ക കളക്ട്രേറ്റിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തുക. പ്രിയങ്കാ ഗാന്ധിയുടെ സെക്രട്ടറിമാര്‍ വയനാട്ടില്‍ എത്തി നാമനിര്‍ദ്ദേശ പത്രിക തയ്യാറാക്കി കഴിഞ്ഞു.

നാളെ രാവിലെ മല്ലിഖാര്‍ജ്ജുന ഖാര്‍ഖെയും വയനാട്ടില്‍ എത്തും. ഹെലികോപ്ടര്‍ മാര്‍ഗം എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തുന്ന ഖാര്‍ഗെയും പൊതുയോഗത്തില്‍ പ്രിയങ്കാ ഗാന്ധിക്കൊപ്പം അണിചേരും. റോഡ് ഷോ കടന്നു പോകുന്ന വഴിയിലാണ് പൊതുയോഗം നടത്തുക. പൊതുയോഗത്തില്‍ വെച്ച് സോണിയാ ഗാന്ധിയും ഖാര്‍ഖെയും ഉള്‍പ്പടെയുളളവര്‍ പാര്‍ട്ടി പ്രവര്‍ത്തകരെയും വോട്ടര്‍മാരേയും അഭിസംബോധന ചെയ്യും. ഇതിന് ശേഷമാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക. പത്രിക സമര്‍പ്പണത്തിന് ശേഷം വൈകീട്ടോടെ പ്രിയങ്കാ ഗാന്ധി ഡല്‍ഹിയിലേക്ക് മടങ്ങും.

സ്ഥാനാര്‍ത്ഥിയായ ശേഷം ആദ്യമായി വയനാട്ടില്‍ എത്തുന്ന പ്രിയങ്കാ ഗാന്ധിയുടെ ആദ്യ പ്രചരണപരിപാടി ഗംഭീരമാക്കാനുള്ള ഒരുക്കങ്ങളും കല്‍പ്പറ്റയില്‍ പൂര്‍ത്തിയായി കഴിഞ്ഞു. മൂന്ന് ജില്ലകള്‍ ഉള്‍പ്പെട്ട മണ്ഡലത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുളള നേതാക്കള്‍ കല്‍പ്പറ്റയില്‍ എത്തിയിട്ടുണ്ട്. നാളത്തെ റോഡ് ഷോയില്‍ പങ്കെടുക്കാന്‍ കൂടുതല്‍ പ്രവര്‍ത്തകരും വയനാട്ടില്‍ എത്തും