തിരുവനന്തപുരം: പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് തന്നെ സമീപിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണെന്നും അദ്ദേഹവുമായി തനിക്ക് പ്രൊഫഷണല്‍ ബന്ധം മാത്രമാണ് ഉണ്ടായിരുന്നതെന്നും മണപ്പാട്ട് ഫൗണ്ടേഷന്‍ സി.ഇ.ഒ. അമീര്‍ അഹമ്മദ് വ്യക്തമാക്കി. പദ്ധതിയില്‍ പ്രതിപക്ഷ നേതാവിനെയും മണപ്പാട്ട് ഫൗണ്ടേഷന്‍ എന്‍.ജി.ഒ.യെയും അമീര്‍ അഹമ്മദിനെയും ഉള്‍പ്പെടുത്തി സി.ബി.ഐ. അന്വേഷണം വേണമെന്ന വിജിലന്‍സിന്റെ ശുപാര്‍ശയ്ക്ക് പിന്നാലെയാണ് അമീര്‍ അഹമ്മദിന്റെ ഈ പ്രതികരണം

'ഞാന്‍ ഒരു വ്യവസായിയും റീ-എന്‍ജിനീയറിങ് സ്പെഷ്യലിസ്റ്റുമാണ്. അതുകൊണ്ടാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് എന്നെ സമീപിച്ചത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും അതിലെ ഒരു നേതാവുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമ്പോള്‍ ഭാവിയില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ എന്ന് തോന്നിയിരുന്നു. അതുകൊണ്ടുതന്നെ ആദ്യം പറ്റില്ലെന്നാണ് പറഞ്ഞത്', അമീര്‍ അഹമ്മദ് പറഞ്ഞു.

'ഇക്കാര്യത്തെ പ്രൊഫഷണലായി കണ്ടാല്‍ മതിയെന്നും അത്തരത്തില്‍ മാത്രം ഇടപെട്ടാല്‍ മതിയെന്നും പറഞ്ഞതിനാലാണ് പദ്ധതിയുടെ ഭാഗമായത്. ഇതൊരു മോഡല്‍ പ്രോജക്ടായി എടുക്കാനാണ് എന്നോട് പറഞ്ഞത്. എന്നെ നേരത്തെ കണ്ടിട്ടുണ്ടെന്നും അറിയാമെന്നും അതുകൊണ്ടാണ് ബന്ധപ്പെട്ടതെന്നുമാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. എനിക്ക് അദ്ദേഹത്തെ നേരത്തെ പരിചയമില്ല', അമീര്‍ അഹമ്മദ് പറഞ്ഞു.

'അവിടെ ആളുകളെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിനായി സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് കുട്ടികളെ കൊണ്ടുവന്നാണ് അവിടെ സര്‍വേ നടത്തിയത്. 2018-ലാണ് പദ്ധതി ആരംഭിക്കുന്നത്. 2021-ല്‍ എഫ്സിആര്‍എ വീണ്ടും റിന്യൂ ചെയ്തിട്ടുണ്ട്. എന്തെങ്കിലും തരത്തലുള്ള തിരിമറികള്‍ നടന്നിട്ടുണ്ടെങ്കില്‍ അത് റിന്യൂ ചെയ്ത് കിട്ടില്ലായിരുന്നു. എന്റെ ഭാഗത്തുനിന്നും എന്ത് തെറ്റാണ് വന്നിരിക്കുന്നത് എന്ന് പറഞ്ഞാല്‍ അതിന് മറുപടി പറയാന്‍ തയ്യാറാണ്', അമീര്‍ അഹമ്മദ് വ്യക്തമാക്കി.