അലാസ്‌ക: ആരോഗ്യ രഹസ്യങ്ങള്‍ മറച്ചുവെക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്റെ അംഗരക്ഷകര്‍ അലാസ്‌കയിലേക്ക് പ്രത്യേക സ്യൂട്ട്കേസ് കൊണ്ടുപോയതായി റിപ്പോര്‍ട്ട്. പുട്ടിന്റെ മലമൂത്ര വിസര്‍ജ്ജ്യങ്ങള്‍ ശേഖരിക്കാനാണ് അവര്‍ ഇത്തരത്തിലുള്ള ഒരു പ്രത്യേക സ്യൂട്ട്കേസ് ഉപയോഗിച്ചത്. വിദേശ ഇന്റലിജന്‍സ് ഏജന്‍സികള്‍ പുട്ടിന്റെ ആരോഗ്യ സ്ഥിതി മനസിലാക്കാനായി അവ വിശകലനം ചെയ്യുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് ഇക്കാര്യം ചെയ്തത് എന്നാണ് കരുതപ്പെടുന്നത്.

പുട്ടിന് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടോ എന്ന കാര്യം മനസിലാക്കുന്നതില്‍ നിന്ന് മറ്റുള്ളവരെ തടയാനാണ് ഇത്തരത്തില്‍ ഒരു

സംവിധാനം റഷ്യ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദി എക്സ്പ്രസ് യു.എസ് എന്ന മാധ്യമമാണ് ഇക്കാര്യം പുറത്തു വിട്ടത്. വിദേശ യാത്രകളില്‍ പുടിന്റെ മാലിന്യങ്ങള്‍ ശേഖരിച്ച് റഷ്യയിലേക്ക് തിരികെ കൊണ്ടുപോകുന്നതിന് അദ്ദേഹത്തിന്റെ സുരക്ഷാ സംഘത്തിന് ഉത്തരവാദിത്തമുണ്ടെന്നാണ് എക്സ്പ്രസ് യുഎസ് വെളിപ്പെടുത്തിയത്.

ഉച്ചകോടിയില്‍, പുട്ടിനെ ചുറ്റിപ്പറ്റി കര്‍ശനമായ സുരക്ഷാ പ്രോട്ടോക്കോളുകള്‍ ഉണ്ടായിരുന്നു. അംഗരക്ഷകര്‍ എപ്പോഴും അദ്ദേഹത്തോട്

ഒപ്പം തന്നെയാണ് നിന്നിരുന്നത്. റഷ്യന്‍ പ്രസിഡന്റുമായി ബന്ധപ്പെട്ട വളരെ സെന്‍സീവായ വിവരങ്ങള്‍ സംരക്ഷിക്കുന്നതിന് കര്‍ശനമായ നടപടികളാണ് സുരക്ഷാ വിഭാഗം സ്വീകരിച്ചിരുന്നത്. ദി എക്സ്പ്രസ് യുഎസ് റിപ്പോര്‍ട്ട് ചെയ്യുന്നത് റഷ്യന്‍ പ്രസിഡന്റിന്റെ ഫെഡറല്‍ പ്രൊട്ടക്ഷന്‍ സര്‍വീസ് അംഗങ്ങള്‍ അദ്ദേഹത്തിന്റെ വിസര്‍ജ്ജ്യങ്ങള്‍ ശേഖരിച്ച് പ്രത്യേക ബാഗുകളില്‍ സൂക്ഷിക്കുകയും പ്രത്യേക ബ്രീഫ്കേസുകളില്‍ കൊണ്ടുപോകുകയും ചെയ്യാറുണ്ടെന്നാണ്.

2017 മെയ് മാസത്തില്‍ പുട്ടിന്‍ ഫ്രാന്‍സ് സന്ദര്‍ശിച്ചപ്പോഴും ഇത്തരം നടപടികള്‍ സ്വീകരിച്ചിരുന്നു. വിദേശ ശക്തികള്‍ പുടിന്റെ മനുഷ്യ വിസര്‍ജ്ജ്യത്തിന്റെ സാമ്പിളുകള്‍ എടുക്കുന്നത് തടയുന്നതിനാണ് ഈ സുരക്ഷാ നടപടി സ്വീകരിച്ചതെന്നാണ് സംശയിക്കപ്പെടുന്നത്. പുട്ടിന്റെ വിയന്ന സന്ദര്‍ശന വേളയിലും അത്തരം നടപടികള്‍ ഉണ്ടായയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അവിടെ അദ്ദേഹം ഒരു പോര്‍ട്ടബിള്‍ ടോയ്‌ലറ്റ് ഉപയോഗിച്ചു. 1999 മുതല്‍ തന്നെ റഷ്യന്‍ അധികൃതര്‍ ഇക്കാര്യം നടപ്പിലാക്കിയിരുന്നു. 72 കാരനായ റഷ്യന്‍ പ്രസിഡന്റിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നിലനില്‍ക്കുന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. കഴിഞ്ഞ നവംബറില്‍ കസാക്കിസ്ഥാനിലെ അസ്താനയില്‍ നടന്ന ഒരു പത്രസമ്മേളനത്തിനിടെ പുട്ടിന്‍ കാലുകള്‍ വിറക്കുന്നതായി കണ്ടതിനെത്തുടര്‍ന്ന്, വര്‍ഷങ്ങളായി ആശങ്കകള്‍ ഉയര്‍ന്നത്.

പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ സൂചനയായിരിക്കാം ഇതെന്നാണ് പലരും കരുതിയത്. 2023 ല്‍ ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ പുടിന്‍ തന്റെ സീറ്റില്‍ അസ്വസ്ഥനാകുന്നത് കണ്ടിരുന്നു.