തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളില്‍ ഗൂഡാലോചന കണ്ടെത്തുകയാണ് സിപിഎം. പി വി അന്‍വറിന്റെ കടന്നാക്രമണം ആസൂത്രിതമാണെന്നതിന് സമീപനാളുകളിലെ ഇടപെടല്‍തന്നെ തെളിവെന്ന് പാര്‍ട്ടി പത്രമായ ദേശാഭിമാനി വിശദീകരിക്കുന്നു. അതിനായി വ്യക്തമായ തിയറിയും ദേശാഭിമാനി അവതരിപ്പിക്കുന്നു. അന്‍വറിന്റെ ആരോപണങ്ങളും ദേശാഭിമാനി നല്‍കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉന്നയിച്ച ആരോപണവും പത്രത്തിലുണ്ട്. ഇതിനൊപ്പമാണ് ഗൂഡാലോചന തിയറിയും അവതരിപ്പിക്കുന്നുണ്ട്.

അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണവും ആവശ്യമായ കാര്യങ്ങളും സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ അനുസരിച്ച് നടന്നുവരുന്നുണ്ട്. ഇതിനിടയിലെല്ലാം ആസൂത്രിതമായി പ്രകോപനം സൃഷ്ടിക്കുകയും പാര്‍ടിയെയും സര്‍ക്കാരിനെയും പ്രതികരണത്തിന് നിര്‍ബന്ധിതമാക്കുകയായിരുന്നു അന്‍വര്‍. ആരോപണങ്ങള്‍ ഉന്നയിച്ച് കൃത്യമായി പദ്ധതിയിടുക, തനിക്ക് കിട്ടുന്ന മാധ്യമ ശ്രദ്ധ പാര്‍ട്ടിക്കെതിരെ തിരിച്ചുവിടുക. പി ശശിയെ പലതവണ അപകീര്‍ത്തിപ്പെടുത്തി, എന്തിനെന്ന വിശദീകരണമില്ല. സംശയത്തിന്റെ പുകമറയില്‍ നിര്‍ത്തി പാര്‍ടിയേയും സര്‍ക്കാരിനേയും അധിക്ഷേപിക്കലാണ് ലക്ഷ്യമെന്ന് വ്യക്തമെന്ന് ദേശാഭിമാനി പറയുന്നു.

പൊലീസ് അസോസിയേഷന്‍ മലപ്പുറം ജില്ലാ സമ്മേളനത്തില്‍ ശശിധരനെതിരെ വിമര്‍ശനം ഉന്നയിച്ച് ആഗസ്ത് 20 ന് ആണ് അന്‍വര്‍ ആദ്യം രംഗത്തെത്തിയത്. ജനങ്ങളെ പൊലീസ് ദ്രോഹിക്കുന്നു, പെറ്റികേസുകള്‍ കൂട്ടാന്‍ ക്വാട്ട തുടങ്ങിയ ആരോപണങ്ങളും ഉന്നയിച്ചു. അതൃപ്തനായ ശശിധരന്‍ ഒറ്റവാക്കില്‍ മറുപടിയൊതുക്കി വേദി വിട്ടു. എസ്പിയുടെ ക്യാമ്പ് ഓഫീസിലെ തേക്ക് മുറിച്ച് ഫര്‍ണ്ണിച്ചറുകള്‍ നിര്‍മ്മിച്ചൂവെന്നതായി അടുത്തത്. ക്യാമ്പ് ഓഫീസിലെത്തി മരങ്ങള്‍ നേരില്‍ കാണാന്‍ ശ്രമിച്ചു, നടന്നില്ല. മരംമുറി കോടതിയുടെ നിരീക്ഷണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കണം, എസ്പിക്കെതിരെ നടപടിയെടുക്കണം തുടങ്ങിയവ ആവശ്യപ്പെട്ട് അടുത്ത ദിവസം മലപ്പുറം എസ്പി യുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ സമരം നടത്തി.

തുടര്‍ന്ന് സുജിത്ത് ദാസുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവിട്ടു. എം ആര്‍ അജിത്ത് കുമാറിനും സുജിത്ത് ദാസിനും എതിരെ രൂക്ഷ വിമര്‍ശനമായി. 'അജിത് കുമാര്‍ ആളുകളെ കൊല്ലിച്ചിട്ടുണ്ട്, റോള്‍മോഡല്‍ ദാവൂദ് ഇബ്രാഹിം, പി ശശി പരാജയം, മുഖ്യമന്ത്രിയെ കൊലച്ചതിക്ക് വിട്ടുകൊടുക്കാന്‍ വയ്യ. ' എന്നിങ്ങനെയായിരുന്നു വിമര്‍ശനങ്ങള്‍. പിന്നീട് തോക്ക് ലൈസന്‍സിനായി അന്‍വര്‍ മലപ്പുറം കലക്ടര്‍ക്ക് അപേക്ഷ നല്‍കി. കവടിയാറില്‍ രമ്യഹര്‍മ്യം നിര്‍മിക്കുന്നുവെന്നടക്കം എഡിജിപിക്കെതിരെ വീണ്ടും ആരോപണങ്ങളുന്നയിച്ചു. ഇതിനിടെ, പൊലീസ് അസോ. സമ്മേളനത്തില്‍ പൊലീസിലെ പുഴുക്കുത്തുകള്‍ക്ക് എതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചു. പൊലീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിഷയങ്ങള്‍ അന്വേഷിക്കാന്‍ ഉന്നതതലസംഘം രൂപീകരിച്ചു. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശിച്ചു. സുജിത്ത് ദാസിനെ സസ്പെന്‍ഡ് ചെയ്തു.

മുഖ്യമന്ത്രിയുടെ വാക്കുകളെ വളച്ചൊടിച്ച് വ്യാഖ്യാനിച്ചും വെല്ലുവിളിച്ചും ആരോപണങ്ങളുന്നയിച്ച പി വി അന്‍വറിനെ 'തീ'യാക്കാന്‍ പെടാപ്പാടുപെട്ട് മാധ്യമങ്ങള്‍ സജീവമാകുന്നുവെന്നും ദേശാഭിമാനി പറയുന്നു. എല്‍ഡിഎഫ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ തെരഞ്ഞെടുപ്പ് സമയത്തടക്കം മുമ്പും കൊട്ടിഘോഷിച്ച അനവധി വ്യാജ ആരോപണങ്ങളുടെ കഥകളും അതെല്ലാം എവിടെയെത്തിയെന്ന വസ്തുതയും മറന്നാണ് പുതിയ ആഘോഷം. ഇതിനൊപ്പം മാധ്യമങ്ങളെ കടന്നാക്രമിക്കുകയും ചെയ്യുന്നുണ്ട് ദേശാഭിമാനി.

വയനാട് ദുരന്തത്തില്‍ കേന്ദ്രസഹായത്തിനുള്ള മെമ്മോറാണ്ടത്തിലെ എസ്റ്റിമേറ്റിനെ ചെലവ് ആക്കി ആഘോഷിച്ച് നാണംകെട്ടതിന്റെ ജാള്യം തീര്‍ക്കാനും അവസരം ഉപയോഗിക്കുകയായിരുന്നു. പറയുന്ന കാര്യങ്ങളിലെ വാസ്തവങ്ങളെയോ മുന്നണിയുടെ ഭാഗം എന്ന നിലയില്‍ പാലിക്കേണ്ട പാര്‍ലമെന്ററി മര്യാദയേയോക്കുറിച്ച് ഒരു ചോദ്യവുമില്ലാതെ എല്‍ഡിഎഫിനെ കൊട്ടാനുള്ള അവസരമായി ഇതിനെയും ആഘോഷിച്ചു-ദേശാഭിമാനി പറയുന്നു.

സ്വര്‍ണക്കടത്ത് കേസ് പ്രതിയുമായി നടത്തിയ സംഭാഷണത്തിലെ വെളിപ്പെടുത്തലിലെ പൊള്ളത്തരത്തെക്കുറിച്ച് മുഖ്യമന്ത്രി കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ കണക്കുകള്‍ സഹിതം വിശദീകരിച്ചിരുന്നു. ആ ഇന്റര്‍വ്യൂ സംപ്രേഷണം ചെയ്ത മാധ്യമത്തെ ഉദ്ദേശിച്ച് 'കുറ്റവാളികളെ മഹത്വവല്‍കരിക്കരുത്' എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. വ്യക്തമായി പറഞ്ഞ ഇക്കാര്യമടക്കം തെറ്റിദ്ധാരണ പരത്തുംവിധമാണ് അന്‍വര്‍ വ്യാഖ്യാനിച്ചത്. ഈ വസ്തുതകള്‍ ഒരുമാധ്യമവും മിണ്ടുന്നില്ല.

അന്‍വര്‍ നല്‍കിയ പരാതികളില്‍ സര്‍ക്കാര്‍ പാലിക്കേണ്ട നടപടിക്രമങ്ങളനുസരിച്ച് അന്വേഷണം നടക്കുകയാണ്. ഡിജിപിതന്നെ അതിനു നേതൃത്വവും നല്‍കുന്നു. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍വിധിയൊന്നുമില്ലാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്. കഴിഞ്ഞ എട്ടുവര്‍ഷമായി കേരളത്തിലെ ഏതെങ്കിലും പൊലീസ് കേസില്‍ മുഖ്യമന്ത്രിയോ ബന്ധപ്പെട്ടവരോ ഇടപെട്ട് സ്വാധീനിച്ചുവെന്നോ പ്രതികളെ സംരക്ഷിച്ചുവെന്നോ തെളിയിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടുമില്ല. കേന്ദ്ര ഏജന്‍സികളടക്കം കിണഞ്ഞു പരിശ്രമിച്ചിരുന്നു. അന്‍വര്‍തന്നെ സാക്ഷ്യപ്പെടുത്തുന്നത് 'സ്വജനപക്ഷപാതം ഇല്ലാതായി' എന്നാണ്. അതേസമയം, പൊലീസിന്റെ ഭാഗത്തുനിന്ന് തെറ്റായ കാര്യങ്ങളുണ്ടായ കേസുകളിലെല്ലാം ഒട്ടും വൈകാതെ സര്‍ക്കാര്‍ നടപടിയുമെടുത്തു.

സ്വര്‍ണവും ഹവാല പണവും കടത്തുന്നവരെ ശക്തമായി നേരിടുകയെന്നത് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നിലപാടാണ്. അവയൊന്നും പൊലീസ് നോക്കണ്ടയെന്ന് ആരെങ്കിലും പറഞ്ഞാല്‍ സ്വീകരിക്കാനുള്ള ബാധ്യതയും സര്‍ക്കാരിനില്ല-ദേശാഭിമാനി പറയുന്നു.