മലപ്പുറം: മഞ്ചേരിയില്‍ നാളെ പാര്‍ട്ടി രൂപീകരണം പ്രഖ്യാപിക്കാനിരിക്കെ പിവി അൻവർ എംഎൽഎ തിരക്കിട്ട ചർച്ചകളിൽ മുഴുകിയിരിക്കുകയാണ്. അതിനിടയിലാണ് ഇപ്പോൾ സസ്പെൻസ് പൊട്ടിച്ച് തമിഴ്‌നാട്ടിലെ ഡിഎംകെ നേതാക്കളെ നേരിട്ട് കാണാനായി അൻവർ ചെന്നൈയിലെത്തിയത്. ഇതോടെ അൻവർ ഡിഎംകെ മുന്നണിയിലേക്കെന്ന സൂചനകളും പരക്കുന്നു.

അതും മുഖ്യന്റെ പ്രിയ ചങ്ങാതി സ്റ്റാലിനെ കൂട്ട് പിടിക്കുമോ എന്ന് ഇനി കണ്ടറിയണം. നാളെ മഞ്ചേരിയിലെ കണ്‍വെന്‍ഷനില്‍ എന്തൊക്കെ സസ്‌പെന്‍സാണ് അൻവർ എംഎൽഎ കൊണ്ട് വരുന്നതെന്ന് പ്രവർത്തർക്ക് പോലും ഊഹിക്കാൻ സാധിക്കുന്നില്ല. കൂടാതെ ഇത് ഇന്ത്യാ മുന്നണി വഴി യുഡിഎഫില്‍ കയറിക്കൂടാനുള്ള വളഞ്ഞ വഴിയെന്ന വിലയിരുത്തലെന്നും ചിലർ പറയുന്നു.

അന്‍വറിനൊപ്പം പാർട്ടിയിൽ ചേരാന്‍ മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ളവരും. മലപ്പുറത്തെ എന്‍സിപി പ്രാദേശിക നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു പിവി അന്‍വറിന്റെ പുതിയ പാര്‍ട്ടിയിലേക്ക് ചേരുമെന്നും അറിയിച്ചിട്ടുണ്ട്.

എന്‍സിപിയുടെ യുവജന വിഭാഗം മുന്‍ ജില്ലാ പ്രസിഡന്റ് ഷുഹൈബ് എടവണ്ണ, എറനാട് നിയോജക മണ്ഡലം പ്രസിഡന്റ് പുതിയത്ത് ഇഖ് ലാസ്, സെക്രട്ടറിമാരായ ഷഹാലുദ്ദീന്‍ ചെറ്റിശേരി, സജീര്‍ പി.ടി എന്നിവരാണ് രാജിവച്ചത്.

ഇതിനിടെയാണ് ഇപ്പോഴിതാ പി.വി അന്‍വര്‍ ഡിഎംകെ മുന്നണിയിലേക്കെന്ന സൂചനകളും പുറത്തുവരുന്നത്. രാഷ്ട്രീയ വിവാദങ്ങള്‍ നടക്കുന്നതിനിടെ അദ്ദേഹം ചെന്നൈയിലെത്തി ഡിഎംകെ നേതാക്കളുമായി ചര്‍ച്ച നടത്തി.

തമിഴ്‌നാട്ടിലെ ലീഗ് നേതാക്കളെയും അന്‍വര്‍ കണ്ടതായാണ് ലഭിക്കുന്ന വിവരങ്ങൾ. ചെന്നൈയിലെ കെടിഡിസി റെയിന്‍ ഡ്രോപ്‌സ് ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. മുസ്‌ലിം ലീഗിന്റെ തമിഴ്‌നാട് ജനറല്‍ സെക്രട്ടറി കെഎഎം മുഹമ്മദ് അബൂബക്കര്‍, ലീഗിന്റെ മറ്റ് സംസ്ഥാന നേതാക്കള്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തതായും വിവരങ്ങൾ ലഭിക്കുന്നുണ്ട്.

ഇതിന്റെ ചിത്രങ്ങളും ഇതിനോടകം പുറത്ത് വന്നു. അന്‍വര്‍ ലക്ഷ്യമിടുന്നത് ഡിഎംകെ മുന്നണിയെന്ന് സഹപ്രവര്‍ത്തകന്‍ ഇ എ സുകു വും വെളിപ്പെടുത്തിയത്. നാളെ മഞ്ചേരിയില്‍ അന്‍വര്‍ പാര്‍ട്ടി രൂപീകരണം പ്രഖ്യാപിക്കാനിരിക്കെയാണ് സുകുവിന്റെ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്.

ഡിഎംകെയില്‍ അന്‍വറും അണികളും ലയിക്കില്ല. പ്രത്യേകപാര്‍ട്ടി ഉണ്ടാക്കി സഖ്യമുണ്ടാക്കാനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു.

പക്ഷെ അൻവർ പറയുന്നത് ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കുന്ന മുന്നണിയെന്ന നിലയിലാണ് ഡിഎംകെയെ കണ്ടതെന്നും പാർട്ടി രൂപീകരിച്ച് മുന്നണിയുമായി സഹകരിക്കാൻ ചർച്ച നടത്തി എന്നുമാണ് അദ്ദേഹം പറയുന്നത്. എന്നാൽ മുന്നണിയിൽ ചേരുന്നതിനെ കുറിച്ച് അൻവർ ഇതുവരെ പ്രതികരണം ഒന്നും അറിയിച്ചിട്ടില്ല.