തിരുവനന്തപുരം: വീടുവില്‍ക്കാന്‍ ശ്രമിച്ചത് ഈ കടങ്ങളൊക്കെ വീട്ടാനായി മാത്രമാണ്. എന്നിട്ടും താന്‍ നാട്ടില്‍പോകാതെ ഇവിടെ നിന്നത് രണ്ടോ മൂന്നോ വര്‍ഷം ജോലി ചെയ്ത് കടങ്ങളൊക്കെ വീട്ടാനാവുമെന്ന് ഉറച്ച വിശ്വാസത്തിലും കണക്കുകൂട്ടലുമായിരുന്നുവെന്നും റഹീം പറയുന്നു. പക്ഷേ മകന്റെ ചെയ്തികള്‍ ആ അച്ഛന്റെ എല്ലാ പ്രതീക്ഷകളും തെറ്റിച്ചു. അഫാന്റെ ക്രൂരതയില്‍ ഇളയ മകനേയും ഉമ്മയേയും സഹോദരനേയും സഹോദര ഭാര്യയേയും റഹീമിന് നഷ്ടമായി. ഭാര്യ ഷെമി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. തന്റെ വേദന മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നു പറഞ്ഞാണ് റഹീം തിരുവനന്തപുരത്തേക്ക് വിമാനം കയറിയത്. എങ്ങനെയാണ് നഷ്ടമുണ്ടായതെന്നത് അടക്കം റഹീം വിശദീകരിച്ചു കഴിഞ്ഞു. കോവിഡാണ് ആ കുടുംബത്തെ സാമ്പത്തികമായി തളര്‍ത്തിയതെന്ന് വ്യക്തം. മരിച്ചവരെ അവസാനമായൊന്ന് കാണാന്‍ നാട്ടിലെത്താന്‍ പോലും കഴിയാത്ത പ്രതിസന്ധിയിലായിരുനനു

വെഞ്ഞാറമ്മൂട്ടില്‍ 5 പേരെ തലക്കടിച്ച് കൊലപ്പെടുത്തിയ 23 കാരന്‍ അഫാന്റെ അച്ഛന്‍ റഹീം. ഇഖാമ കാലാവധി തീര്‍ന്ന് രണ്ടര വര്‍ഷമായി സൗദിയില്‍ യാത്രാവിലക്ക് നേരിടുകയാണ് ഇദ്ദേഹം. റഹീമിനെ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ സാമൂഹ്യ സംഘടനകള്‍ ശ്രമം തുടങ്ങിയിരുന്നു. ഇതാണ് ഫലം കണ്ടത്. രാവിലെ തിരുവനന്തപുരത്ത് എത്തിയത റഹീം നേരെ എത്തിയത് ഭാര്യ ചികില്‍സയിലുള്ള വെഞ്ഞാറമൂട്ടിലെ ഗോകുലം മെഡിക്കല്‍ കോളേജിലാണ്. മകന്റെ ആക്രമണത്തില്‍ പരിക്കേറ്റ ഷെമി ദുരന്തമൊന്നും അറിഞ്ഞിട്ടില്ല. ആരോഗ്യാവസ്ഥ മെച്ചമായി വരുന്നുണ്ട്. അതിനാല്‍ റഹീമിന്റെ സാന്നിധ്യത്തില്‍ എല്ലാം ഷെമിയോട് അടുപ്പക്കാര്‍ പറയും. ഭാര്യയെ ദുരന്ത സമയത്ത് ചേര്‍ത്ത് നിര്‍ത്താനായിരുന്നു റഹിം നാട്ടിലേക്ക ഓടിയെത്തിയത്.

'എന്റെ ജീവിതത്തിലെ ദുരന്തങ്ങളുടെ 7 വര്‍ഷം കണക്കൂകൂട്ടലുകളും പ്രതീക്ഷകളുമെല്ലാം തകര്‍ന്നു'. കച്ചവടത്തില്‍ തനിക്ക് സംഭവിച്ച പാളിച്ചകളെക്കുറിച്ചും കടബാധ്യതകളെക്കുറിച്ചും മകന്‍ അഫാന്‍ പറഞ്ഞതൊന്നും ശരിയല്ലെന്നാണ് റഹീം പറയുന്നത്. നാട്ടിലെത്തി ഭാര്യയെ കാണണം. അവള്‍ക്കരികിലിരിക്കണം. എങ്ങനെ ഞാന്‍ ഈ നഷ്ടങ്ങള്‍ക്കൊക്കെ പരിഹാരം കണ്ടെത്തും. ഏങ്ങനെ നാട്ടിലേക്കു മടങ്ങുമെന്ന് അറിയാതെ നിന്ന തനിക്ക് ഇത്രപെട്ടെന്ന് നാട്ടിലേക്ക് മടങ്ങാന്‍ വഴിതെളിയിച്ചത് നാസ് വക്കം ഇടപെട്ടതു കൊണ്ടലണെന്നും സഹായിക്കാന്‍ ആശ്വാസം പകരാന്‍ ഒപ്പം നിന്ന സൗദിയിലെ പ്രവാസി സമൂഹത്തിനും എന്റെ അവസ്ഥകള്‍ പുറംലോകത്തെത്തിച്ചു സഹായിച്ച മാധ്യമങ്ങള്‍ക്കും നന്ദി പറഞ്ഞ് ആ അച്ഛന്‍ വിമാനം കയറി. രാവിലെ ഏഴരയോടെ തിരുവനന്തപുരത്ത് എത്തുകയും ചെയ്തു.നാട്ടില്‍ 65 ലക്ഷം രൂപ കടമുണ്ടെന്ന് അഫാന്‍ പൊലീസിന് മൊഴി കൊടുത്തതൊന്നും സത്യമല്ലെന്നും റഹിം പറയുന്നു. തനിക്ക് നാട്ടില്‍ അഞ്ചുലക്ഷത്തോളം രൂപ കടവും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ഒരു ലോണുമാണുള്ളതെന്ന് റഹീം പറയുന്നു.

കോവിഡിന് മുന്‍പ് വരെ തന്റെ കച്ചവടവും സ്ഥാപനവും നന്നായാണ് നടന്നുവന്നിരുന്നത്. ലോക്ക്ഡൗണിനു ശേഷം വന്ന പ്രതിസന്ധിയാണ് സാമ്പത്തികബാധ്യതായായി മാറിയത്. അഫാന് സൗദിയില്‍ നല്ല ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇതിനിടെ എവിടെയാണ് എപ്പോഴാണ് മകന് തെറ്റിപ്പോയതെന്നും അറിയില്ലെന്നും റഹിം പറയുന്നു. സ്‌പോണ്‍സറിന്റെ തന്നെ കട മാസം തോറം 6000 റിയാല്‍ വാടകക്കെടുത്ത് നടത്തുകയായിരുന്നു. കച്ചവടത്തില്‍ നിന്നും ലഭിച്ച വരുമാനം ഉപയോഗിച്ചാണ് വീട് വച്ചതും വസ്തു വാങ്ങിയതും. ബന്ധുക്കളുമായൊക്കെ നല്ല സ്‌നേഹ സഹകരണത്തില്‍ തന്നെയായിരുന്നു. കോവിഡിനു ശേഷമാണ് ബാധ്യതകള്‍ കൂടിയത്. തുടര്‍ന്ന് യമനികളുടെ അടുത്ത് നിന്നും പലിശക്ക് പൈസയെടുത്ത് കച്ചവടം ചെയ്തു. കടയുടെ ലൈസന്‍സും, ഇഖാമയുമടക്കമുള്ള രേഖകളും ഒരു സാക്ഷിയെയും നല്‍കിയാണ് കാശ് വാങ്ങിയിരുന്നത്.

'പൈസ കടം വാങ്ങി കച്ചവടം ചെയ്ത് കാശ് അടക്കുന്നുണ്ടെങ്കിലും എനിക്ക് കച്ചവടം കുറയുന്നുണ്ടായിരുന്നു. എങ്കിലും എങ്ങനെയെങ്കിലും ശരിയാക്കാമെന്ന വലിയ പ്രതീക്ഷയില്‍ കച്ചവടം ചെയ്ത് പോകാനായിരുന്നു ശ്രമിച്ചത്. സ്‌പോണ്‍സര്‍ക്കുള്ളത്, സ്വന്തം ചെലവ്, വീട്ടിലേക്കുള്ള ചെലവ് എന്നിവയൊക്കെ കച്ചവടത്തില്‍ നിന്നും കണ്ടെത്തണമായിരുന്നു. ബാധ്യതകള്‍ കൂടിയതോടെ അടുത്തടുത്ത് ഞാന്‍ രണ്ടുതവണ പിന്നെയും കടമായി കാശെടുത്തു. 30000 റിയാലാണ് കടം എടുത്തത്. അതില്‍ കുറച്ച് അടച്ചിരുന്നു. ഞാന്‍ ജാമ്യം നിന്ന ഒരു പാലക്കാട്ടുകാരന്‍ കടം ഇതുപോലെ വാങ്ങിയിരുന്നു. അയാള്‍ പെട്ടെന്ന് നാട്ടില്‍ പോയതോടെ ആ ബാധ്യത കൂടി എന്റെ ചുമലിലായി. അവനും ഞാനും പരസ്പരം ജാമ്യം നിന്നാണ് പണമെടുത്തിരുന്നത്. അവന്‍ തിരിച്ചെത്താതതുകൊണ്ട് എനിക്ക് അതും കൊടുക്കേണ്ടതായി വന്നു. ഏകദേശം 28000 റിയാല്‍ യമനിക്ക് കൊടുക്കാനുണ്ട്', റഹിം വിശദീകരിച്ചു.