ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്‌തെന്ന് പരാതി. ബംഗ്ലദേശിലെ ഹിന്ദു സമൂഹത്തെക്കുറിച്ച് ചോദ്യമുന്നയിച്ചതിന്റെ പേരിലാണ് മര്‍ദിച്ചതെന്നും രോഹിത് ആരോപിച്ചു. ഇന്ത്യ ടുഡേ ചാനല്‍ മാധ്യമപ്രവര്‍ത്തകനായ രോഹിത് ശര്‍മയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതായി പരാതി ഉയര്‍ത്തിയത്.

മൂന്ന് ദിവസം നീണ്ടു നിന്ന രാഹുല്‍ ഗാന്ധിയുടെ യുഎസ് സന്ദര്‍ശനത്തില്‍ രാഷ്ട്രീയ വിവാദങ്ങള്‍ പുകയുന്നതിനിടെയാണ് പുതിയ ആരോപണം ഉയരുന്നത്. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സാം പിത്രോദയോട് ചോദ്യമുന്നയിച്ചതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്‌തെന്നാണ് പരാതി. ഇന്ത്യ ടുഡേ ചാനല്‍ റിപ്പോര്‍ട്ടറായ രോഹിത് ശര്‍മയാണ് ആരോപണമുന്നയിച്ചത്.

കഴിഞ്ഞ ശനിയാഴ്ച ടെക്‌സസിലെ ഡാലസില്‍ രാഹുല്‍ സന്ദര്‍ശനം നടത്തുന്നതിന് മുന്നോടിയായാണ് രോഹിത് പിത്രോദയെ കണ്ടത്. ടെക്‌സസിലെ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. രോഹിതിന് പിത്രോദ അനുവദിച്ച പ്രത്യേക അഭിമുഖത്തിന്റെ അവസാന ഘട്ടത്തിലായിരുന്നു ബംഗ്ലദേശിനെ കുറിച്ചുള്ള ചോദ്യം ഉന്നയിച്ചത്.

യുഎസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചക്കിടയില്‍ ബംഗ്ലദേശിലെ ഹിന്ദുക്കളുടെ കൊലപാതകത്തെക്കുറിച്ച് രാഹുല്‍ സംസാരിക്കുമോ എന്നായിരുന്നു ചോദ്യം. എന്നാല്‍ അഭിമുഖം നടന്ന ഹാളിലുണ്ടായിരുന്ന 30 ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചോദ്യത്തില്‍ പ്രകോപിതരായെന്നും പിത്രോദ മറുപടി പറയും മുന്നേ തന്നെ കയ്യേറ്റം ചെയ്തുന്നുമാണ് രോഹിത്തിന്റെ ആരോപണം.

അഭിമുഖം ചിത്രീകരിച്ച മൊബൈല്‍ ഫോണില്‍ നിന്നും ബലമായി ദൃശ്യങ്ങള്‍ നശിപ്പിച്ചെന്നും രോഹിത് ആരോപിക്കുന്നു. സംഭവം വിവിധ സംഘപരിവാര്‍ സംഘടനകള്‍ കോണ്‍ഗ്രസിനെതിരെ ആയുധമാക്കി. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണത്തിന് കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല.ഇന്ത്യ ടുഡേ ചാനല്‍ മാധ്യമപ്രവര്‍ത്തകന്‍ രോഹിത് ശര്‍മ പരാതി നല്‍കി