പാലക്കാട്: മൂന്നാമത്തെ ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ അർദ്ധരാത്രിയോടെ പാലക്കാട്ടെ ഒരു ഹോട്ടലിൽ നിന്ന് പ്രത്യേക സംഘം ഇദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ പത്തനംതിട്ട എ.ആർ. ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്.

അതേസമയം, പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പുതിയ ലൈംഗികാതിക്രമ കേസിലാണ് പൊലീസ് കസ്റ്റഡിയിലായത്. പാലക്കാട്ടെ കെപിഎം ഹോട്ടലിലെ 2002-ാം നമ്പർ മുറിയിൽ നിന്നാണ് ഇന്ന് രാവിലെ രാഹുലിനെ പ്രത്യേക പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ബലാൽസംഗം, നിർബന്ധിത ഗർഭഛിദ്രം, സാമ്പത്തിക ചൂഷണം എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഒരു യുവതി ഇ-മെയിൽ വഴി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം കേസ് രജിസ്റ്റർ ചെയ്യുകയും യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തത്. രാഹുൽ കസ്റ്റഡിയിലാകുമ്പോൾ അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫും ഒപ്പമുണ്ടായിരുന്നതായി അഭിഭാഷകൻ വ്യക്തമാക്കി. എംഎൽഎയെ ആലത്തൂരിലേക്ക് കൊണ്ടുപോകുമെന്നാണ് പൊലീസ് പറഞ്ഞതെന്ന് രാഹുലിന്റെ പിഎ അറിയിച്ചെങ്കിലും, അദ്ദേഹത്തെ ഇതുവരെ ആലത്തൂർ സ്റ്റേഷനിൽ എത്തിച്ചിട്ടില്ലെന്ന് അഭിഭാഷകൻ പിന്നീട് സ്ഥിരീകരിച്ചു.

കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പായി പൊലീസ് കെപിഎം ഹോട്ടലിലെ റിസപ്ഷനിലുള്ളവരുടെ ഫോണുകൾ പിടിച്ചെടുത്തതായും, സ്റ്റാഫ് അംഗങ്ങൾ മുറിയിൽ ഇല്ലാത്ത സമയത്താണ് പൊലീസ് യൂണിഫോമിലെത്തി രാഹുലിനെ കസ്റ്റഡിയിലെടുത്തതെന്നും റിപ്പോർട്ടുകളുണ്ട്. ഇന്നലെ രാവിലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാടെത്തിയത്. ഫ്ലാറ്റ് ഒഴിഞ്ഞതിന് ശേഷം കെപിഎം ഹോട്ടലിൽ താമസിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മൂന്ന് ബലാൽസംഗ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആദ്യത്തെ കേസിൽ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാമത്തെ കേസിൽ വിചാരണ കോടതി അദ്ദേഹത്തിന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്. പുതിയ കേസിൽ കസ്റ്റഡിയിലെടുത്തതോടെ എംഎൽഎക്കെതിരായ നിയമനടപടികൾ കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്.