തിരുവനന്തപുരം: നടനും എംഎല്‍എയുമായ മുകേഷിനെതിരെ ലൈംഗിക പീഡന പരാതി ഉയര്‍ന്ന സമയത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ പ്രസംഗം കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ. ഇതു തന്നെയാണ് രാഹുല്‍ ചെയ്യുന്നതെന്നതാണ് ഇപ്പോള്‍ ഉയരുന്ന വിമര്‍ശനം. ഒന്‍പത് ദിവസമായി ഒളിവിലാണ് ഇപ്പോള്‍ രാഹുല്‍. ഒന്നാലോചിച്ചുനോക്കിയേ നിങ്ങളുടെ എംഎല്‍എ, ഒരു നാടിന്റെ എംഎല്‍എ, ജനപ്രതിനിധി, അയാളെ കാണാനില്ല. എവിടെയാണെന്ന് പറയണ്ടേ. ഒളിച്ചുകളിക്കുകയാണ്. ജനങ്ങള്‍ കൊടുത്ത എംഎല്‍എ ബോര്‍ഡ് പോലും ഒഴിവാക്കി ഒരു വാഹനത്തില്‍ ഇങ്ങനെ കറങ്ങുകയാണ്. പല പല വേഷത്തില്‍. ബോയിംഗ് ബോയിംഗ് സിനിമയിലാണ് മുകേഷ് ഇങ്ങനെ ഓടിക്കളിക്കുന്നത് നമ്മള്‍ കണ്ടിട്ടുള്ളത്-ഇതായിരുന്നു മുകേഷിനെതിരെ രാഹുല്‍ പറഞ്ഞത്.

ഇങ്ങനെ മുകേഷിനെ കളിയാക്കിയ രാഹുല്‍ പത്താംപക്കമെങ്കിലും കീഴടങ്ങുമെന്നാണ് സോഷ്യല്‍ മീഡിയ പ്രതീക്ഷിക്കുന്നത്. ലൈംഗിക പീഡനക്കേസുകളില്‍ കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍പോയിട്ട് ഒന്‍പത് ദിവസം. നവംബര്‍ 27ന് അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ക്കണ്ട് പരാതി കൈമാറിയ നിമിഷം മുതല്‍ പാലക്കാട്ടെ എംഎല്‍എ ഓഫീസ് പൂട്ടി മുങ്ങിയിരിക്കുകയാണ് മാങ്കൂട്ടത്തില്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കുവേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ഒളിച്ചോട്ടം. ഇതോടെ തങ്ങളുടെ എംഎല്‍എ എവിടെയന്ന് അറിയാത്ത പ്രതിസന്ധിയിലായി പാലക്കാട് മണ്ഡലത്തിലെ ജനങ്ങളും. മാങ്കൂട്ടത്തില്‍ കര്‍ണാടകയിലേക്ക് കടന്നെന്ന് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. അറസ്റ്റ് ഭയന്ന് സുഹൃത്തായ സിനിമാ താരത്തിന്റെ ചുവന്ന പോളോ കാറില്‍ മുങ്ങിയതായാണ് സൂചന. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. യാത്രയ്ക്കിടെ വാഹനവും മൊബൈല്‍ ഫോണും പലതവണ മാറ്റുന്നുണ്ട്. കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍ മാങ്കൂട്ടത്തിലിന് സഹായംചെയ്യുന്നതായും സംശയമുണ്ട്.

മാങ്കൂട്ടത്തിലിനെ കണ്ടെത്തുന്നതിനായി അതിര്‍ത്തികളില്‍ ഉള്‍പ്പെടെ പൊലീസ് തെരച്ചില്‍ ഊര്‍ജിതമാണ്. അതിനിടെ രാഹുല്‍ ഇന്ന് കേരളത്തിലെ കോടതികളില്‍ എവിടെയെങ്കിലും കീഴടങ്ങിയേക്കുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് പഴയ വീഡിയോ വൈറലാകുന്നത്.

രാഹുലിന്റെ പഴയ വീഡിയോ ഇങ്ങനെ

ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് ശമ്പളം വാങ്ങുന്ന ജനപ്രതിനിധി ഒളിച്ചുകളിക്കുകയാണെന്നും പറഞ്ഞ് അന്ന് രാഹുല്‍ മുകേഷിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഈ വീഡിയോയാണ് വീണ്ടും വൈറലാകുന്നത്.'ഈ മുകേഷും ഗോവിന്ദച്ചാമിയുമൊക്കെ ഏതാണ്ട് ഒരേ ലൈനില്‍ വരുന്ന ഹാബിച്വല്‍ ഒഫന്റര്‍മാരാണെന്ന് അദ്ദേഹത്തിന്റെ മുന്‍ഭാര്യ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വ്യത്യാസമെന്താ ഗോവിന്ദച്ചാമി ജയിലില്‍ കിടക്കുന്നു, മുകേഷ് പുറത്തുകിടക്കുന്നു. എന്താ വ്യത്യാസമെന്ന് ചോദിച്ചാല്‍ ഗോവിന്ദച്ചാമി സിപിഎമ്മിന്റെ എംഎല്‍എ അല്ല. എംഎല്‍എ ആയിരുന്നെങ്കില്‍ ഗോവിന്ദച്ചാമിക്കും എംഎല്‍എ ബോര്‍ഡുവച്ച കാറില്‍ ചീറിപ്പായാമായിരുന്നു.

ഒന്നാലോചിച്ചുനോക്കിയേ നിങ്ങളുടെ എംഎല്‍എ, ഒരു നാടിന്റെ എംഎല്‍എ, ജനപ്രതിനിധി, അയാളെ കാണാനില്ല. എവിടെയാണെന്ന് പറയണ്ടേ. ഒളിച്ചുകളിക്കുകയാണ്. ജനങ്ങള്‍ കൊടുത്ത എംഎല്‍എ ബോര്‍ഡ് പോലും ഒഴിവാക്കി ഒരു വാഹനത്തില്‍ ഇങ്ങനെ കറങ്ങുകയാണ്. പല പല വേഷത്തില്‍. ബോയിംഗ് ബോയിംഗ് സിനിമയിലാണ് മുകേഷ് ഇങ്ങനെ ഓടിക്കളിക്കുന്നത് നമ്മള്‍ കണ്ടിട്ടുള്ളത്. അതിനുശേഷം ജീവിതത്തില്‍ ബോയിംഗ് ബോയിംഗ് ആവര്‍ത്തിച്ച്, ആരോപണങ്ങളുടെ ശരശയ്യയില്‍ കിടക്കുകയാണ് ബഹുമാനപ്പെട്ട എംഎല്‍എ.എം മുകേഷ് എന്ന നടന്‍ എന്ത് കാണിക്കുന്നുവെന്നത് അയാളുടെ കാര്യം. അത് നിയമത്തിന് വിടുന്നു. പക്ഷേ ഈ നാട്ടിലെ ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് ശമ്പളം വാങ്ങുന്ന ജനപ്രതിനിധി എന്ന നിലയില്‍ പൊതുസമൂഹത്തോട് മറുപടി പറയണം.

ഇന്ന് നിങ്ങള്‍ ഈ ഓഫീസില്‍ നിന്ന് മാറിനില്‍ക്കുകയാണ്. എത്ര ദിവസമാണ് നിങ്ങള്‍ക്ക് ഓഫീസില്‍ നിന്ന് മാറിനില്‍ക്കാന്‍ കഴിയുക എത്ര ദിവസമാണ് എംഎല്‍എ ബോര്‍ഡുവച്ച വാഹനംഒഴിവാക്കി, കിട്ടുന്ന വാഹനത്തിലൊക്കെ പോകാന്‍ സാധിക്കുക.മുകേഷിനെക്കുറിച്ച് വന്ന ഏറ്റവും പുതിയ ആരോപണം എംഎല്‍എ ബോര്‍ഡ് വയ്ക്കാതെ യാത്ര ചെയ്യുന്നത് വേറെ പല ഏര്‍പ്പാടുകള്‍ക്കും വേണ്ടിയാണെന്നാണ്. ഇന്ന് ആ ഏര്‍പ്പാടുകളുടെ ഭാഗമായി ഒളിവില്‍ കഴിയാന്‍ വീണ്ടും ആ എംഎല്‍എ ബോര്‍ഡ് മാറ്റി. ഇയാളുടെ ഒരു സഹപ്രവര്‍ത്തക പറഞ്ഞത് അവരുടെ അമ്മയോട് അപമര്യാദയായി പെരുമാറിയെന്നാണ്. എത്ര ക്രൂരനായ കുറ്റവാളിയാണ് മുകേഷ് എന്നാണ് ഇത് കാണിക്കുന്നത്.'- എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അന്ന് പറഞ്ഞത്.