തൊടുപുഴ : ഇടുക്കിയിൽ അതിശക്തമായ മഴ. മലങ്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്താനും തീരുമാനിച്ചു. ഇതിനൊപ്പം സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ കിട്ടി മലയോരമേഖലകളിൽ അതീവ ജാഗ്രത വേണമെന്നാണ് നിർദ്ദേശം.

ജൂൺ ആറുവരെ കേരളത്തിലും ലക്ഷദ്വീപിലും വൻതോതിലുള്ള മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. ഞായറാഴ്ച ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പലയിടങ്ങളിലും ഇടിമിന്നലിനും സാധ്യതയുണ്ട്. ഇടുക്കിയിലെ മഴ കൊച്ചിയെ പോലും ആശങ്കയിലാക്കും. ഡാമുകൾ എല്ലാം അതിവേഗം നിറയാൻ സാധ്യത ഏറെയാണ്. കേരളാ തീരത്ത് മത്സ്യബന്ധനത്തിനും വിലക്കുണ്ട്. ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. കേരളാ തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. തെക്ക് - കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് അരികെയായി ഒരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.

ഇടുക്കിയിൽ രാത്രിയിലും കനത്ത മഴ ആയിരുന്നു. വെള്ളിയാമറ്റം പഞ്ചായത്തിൽ മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശത്തുനിന്നും ആളുകളെ മാറ്റി. രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ വെള്ളിയാമറ്റത്ത് തുറന്നിട്ടുണ്ട്. പന്നിമറ്റം എൽപി സ്‌കൂളിലും വെള്ളിയാമറ്റം ഹയർസെക്കന്ററി സ്‌കൂളിലുമാണ് ക്യാമ്പുകൾ തുറന്നിരിക്കുന്നത്. ഇവിടേക്ക് നാലു കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതിനാലാണ് മലങ്കര ഡാമിന്റെ നാലു ഷട്ടറുകൾ രണ്ടു മീറ്റർ വീതം ഉയർത്താൻ ജില്ലാ കളക്ടർ അനുമതി നൽകിയത്.

മുവാറ്റുപുഴ തോടുപുഴയാറുകളുടെ തീര പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പരമാവധി ജലനിരപ്പായ 41.50 മീറ്റർ എത്തുന്ന സാഹചര്യമുണ്ടായാലാണ് രണ്ടു മീറ്റർ വീതം ഷട്ടറുകൾ ഉയർത്തുക. നിലവിൽ നാല് ഷട്ടറുകളും ഒരുമീറ്റർ വീതം ഉയർത്തിവെച്ചിരിക്കുകയാണ്. തൊടുപുഴയിൽ ശക്തമായ മഴയിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടായി. കരിപ്പലങ്ങാട് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കുടുങ്ങിക്കിടന്ന ആളെ രക്ഷപ്പെടുത്തി. തൊടുപുഴ പുളിയന്മല സംസ്ഥാന പാതയിൽ മണ്ണിടിഞ്ഞതോടെ ഗതാഗതം തടസപ്പെട്ടു. മൂലമറ്റം താഴ്‌വാരം കോളനിയിൽ മലവെള്ളപ്പാച്ചിലിനെ തുടർന്ന് തോട് കരകവിഞ്ഞൊഴുകി.

ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ രാത്രി യാത്ര നിരോധിച്ച് കളക്ടർ ഉത്തരവിട്ടു. കനത്ത മഴയിൽ കാലവർഷ കെടുതികൾ പലയിടങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് കളക്ടർ ഷിബാ ജോർജ് അറിയിച്ചു. തൊടുപുഴ -പുളിയന്മല റോഡിൽ യാതൊരു കാരണവശാലും യാത്ര അനുവദിക്കില്ലെന്ന് കളക്ടർ അറിയിച്ചു. തൊടുപുഴ പുളിയന്മല റോഡിൽ വാഹനങ്ങൾ വഴി തിരിച്ചുവിടുകയാണ്. അശോക ജംഗ്ഷൻ മുതൽ ചെറുതോണി വരെ ഒരു കാരണവശാലും യാത്ര ചെയ്യരുതെന്ന് കളക്ടർ ആവശ്യപ്പെട്ടു. തൊടുപുഴ ഉടുമ്പന്നൂരിലുള്ള ഐഎംഡിയുടെ ഓട്ടോമേറ്റഡ് വെതർ സ്റ്റേഷനിൽ നാലു മണിക്കൂറിനിടെ 232.5 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.

കോട്ടയത്ത് രാത്രി പെയ്ത കനത്ത മഴയ്ക്ക് ഇന്ന് നേരിയ ശമനം. നഗരമേഖലയായ വടവാതൂരിലാണ് ഇന്നലെ ഏറ്റവും കൂടുതൽ മഴ പെയ്തത്. 100 മില്ലിമീറ്റർ ആണ് വടവാതൂരിൽ രേഖപ്പെടുത്തിയ മഴ. പൂഞ്ഞാർ മേഖലയിൽ 82 സെന്റീമീറ്റർ മഴയാണ് ഉണ്ടായത്. മീനച്ചിലാറ്റിലെയും മണിമലയാറ്റിലെയും ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഇരുനദികളുടെയും തീരത്തുള്ള വർക്ക് ജില്ലാ ഭരണകൂടം നൽകിയ ജാഗ്രത നിർദ്ദേശം തുടരുകയാണ്.കോട്ടയം മെഡിക്കൽ കോളേജിന്റെ ട്രോമാ ഐസിയുവിന്റെ സമീപം വരെ ഇന്നലെ രാത്രി പെയ്ത മഴയിൽ വെള്ളം കയറിയിരുന്നു.