കൊച്ചി: വീണ്ടും പ്രളയ സാധ്യത. അണക്കെട്ടുകളുടെ ജലനിരപ്പാണ് കേരളത്തിലെ പ്രളയ ഗതിയെ ബാധിക്കുക. ഇത്തവണ അതിരൂക്ഷമായ സാഹചര്യമാണുള്ളത്. ഇതോടെ വീണ്ടും പ്രളയം കേരളം മുന്നില്‍ കാണുകയാണ്. കെഎസ്ഇബിയുടെ ഡാം മാനേജ്‌മെന്റ് ഇത്തവണയും പാളി എന്നാണ് റിപ്പോര്‍ട്ട്. നിലവിലെ ജലവര്‍ഷം നാളെ അവസാനിക്കാനിരിക്കെ ആവശ്യമായ കരുതല്‍ ശേഖരത്തിന്റെ മൂന്നിരട്ടിയിലധികം വെള്ളമാണു റിസര്‍വോയറുകളില്‍ ഇപ്പോഴുള്ളത്. മഴ തുടര്‍ന്നാല്‍ എല്ലാ ഡാമും തുറന്നു വിടേണ്ടി വരും. ഇടുക്കി തുറക്കേണ്ടി വന്നാല്‍ സ്ഥിതി രൂക്ഷമാകും. വേനലില്‍ പ്രതീക്ഷിച്ചത്ര വൈദ്യുതി ഉപയോഗം ഇല്ലാതെവരികയും കാലവര്‍ഷം നേരത്തേ എത്തുകയും ചെയ്തതാണ് ഡാമുകളില്‍ ഇപ്പോഴത്തെ സാഹചര്യത്തിലേക്ക് എത്തിച്ചത്.

2018ല്‍ സംസ്ഥാനത്ത് പ്രളയമുണ്ടാക്കിയത് ഡാമുകള്‍ തുറന്നുവിട്ടതിലെ അപാകതയാണെന്നു ചൂണ്ടിക്കാട്ടിയ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ഏറെ ചര്‍ച്ചയായിരുന്നു. കേരളത്തിലെ മിക്ക ജില്ലകളിലെയും ജനങ്ങളെ ബാധിച്ച വെള്ളപ്പൊക്കം മനുഷ്യനിര്‍മിതമാണ് എന്നു വ്യക്തമാക്കിക്കൊണ്ടാണ് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രളയമുണ്ടായതു സര്‍ക്കാരിന്റെ അപക്വമായ ഇടപെടല്‍ കൊണ്ടാണെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു തെറ്റുപറ്റിയിട്ടുണ്ടെന്നും ഇതു പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു 16 ഹര്‍ജികള്‍ അന്ന് ഹൈക്കോടതിയിലെത്തിയിരുന്നു. ഈ ഹര്‍ജികളുടെ ചര്‍ച്ചകള്‍ ഡാം മാനേജ്‌മെന്റിന്റെ പ്രസക്തി ചര്‍ച്ചയാക്കി. പല വിദഗ്ധരും അപാകതകള്‍ ചൂണ്ടിക്കാട്ടി. ഇതേ സാഹചര്യം വീണ്ടും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ കെ എസ് ഇ ബിയുടെ ഡാമുകളില്‍ 1542.465 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം ഉണ്ട്. മഴ ഇതേപോലെ 3 ദിവസം കൂടി തുടര്‍ന്നാല്‍, 500 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദനത്തിനുള്ള കരുതല്‍ വെള്ളം ഉണ്ടാകേണ്ടിടത്ത് ഏകദേശം 2000 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം ജൂണ്‍ ഒന്നിനു ഡാമുകളിലുണ്ടാവും. ഇത് എങ്ങനെ സംഭവിച്ചുവെന്നത് ആര്‍ക്കും അറിയില്ല. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാകും ഒരു ജലവര്‍ഷത്തിന്റെ ആദ്യമേതന്നെ ഡാമുകള്‍ ഇത്ര നിറയുന്നത്. മഴ തുടങ്ങിയിട്ടേയുള്ള. അതുകൊണ്ട് തന്നെ കാലവര്‍ഷക്കാലമായ ജൂണില്‍ മഴ തുടര്‍ച്ചയായി പെയ്താല്‍ 2018 ലെ പ്രളയത്തിലേതിനു സമാനമായ സാഹചര്യം ഉണ്ടാകും.

മഴ പെയ്യുമ്പോള്‍ വൈദ്യുതി ഉപഭോഗവും കുറയും. വൈദ്യുതി ഉല്‍പാദനം കുറയുകയും ഡാമുകളിലേക്കുള്ള ഒഴുക്കു കൂടുകയും ചെയ്തതോടെ ചെറുകിട ഡാമുകള്‍ തുറന്നുവിട്ടുതുടങ്ങി.ജൂണ്‍ 1 മുതല്‍ മേയ് 31 വരെയാണു കെഎസ്ഇബി ജലവര്‍ഷം കണക്കാക്കുന്നത്. കാലവര്‍ഷം വൈകാനുള്ള സാധ്യത കണക്കിലെടുത്ത് മേയ് 31 വരെ 500600 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം കരുതല്‍ സൂക്ഷിക്കാറുണ്ട്. ഇപ്പോള്‍ ഡാമുകളില്‍ സംഭരണ ശേഷിയുടെ 37% വെള്ളമുണ്ട്.14.5 % വെള്ളം മാത്രം നിലനിര്‍ത്തേണ്ട സ്ഥാനത്താണിതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മേയ് മാസത്തില്‍ വൈദ്യുതി ആവശ്യവും ഉപഭോഗവും കുറയുന്നതു മനസ്സിലായിട്ടും അതനുസരിച്ചു ജലവൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിക്കാത്തതാണു കാലവര്‍ഷത്തിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ ഡാമുകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ കാരണം. കരുതല്‍ ശേഖരം പരമാവധി ഉപയോഗിക്കാതെ പുറത്തുനിന്നു വൈദ്യുതി വാങ്ങുകയും ചെയ്തു. ഇതിന് പിന്നില്‍ ചില ഇടപെടലുണ്ടെന്നും സൂചനകളുണ്ട്. പുറത്തു നിന്നും വൈദ്യുതി വാങ്ങി കണക്കുകള്‍ പെരുപ്പിച്ചു കാട്ടി വൈദ്യുത നിരക്ക് ഉയര്‍ത്താനുള്ള തന്ത്രം. ഇതെല്ലാം അണക്കെട്ടിലെ വെള്ളം ചര്‍ച്ചയാക്കുന്നുണ്ട്.