- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പാട്ടുകളെ സ്നേഹിച്ച രഞ്ജിതയുടെ ഇഷ്ടഗാനം തുമ്പയും തുളസിയും; യുകെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് പിആര്‍ ലഭിക്കാന്‍ വൈകിയേക്കും എന്ന ഭയവും മക്കളെ യുകെയില്‍ എത്തിച്ചാലും ഫീസ് നല്‍കി പഠിപ്പിക്കേണ്ടി വരുമെന്ന യാഥാര്‍ത്ഥ്യവും; ഒമാനില്‍ നിന്നും എത്തിയത് യുകെ സേഫെന്ന ചിന്തയില്‍
പാട്ടുകളെ സ്നേഹിച്ച രഞ്ജിതയുടെ ഇഷ്ടഗാനം തുമ്പയും തുളസിയും
ലണ്ടന്‍: മനസില്‍ എത്ര പ്രയാസം ഉണ്ടായാലും പുഞ്ചിരിയോടെ അതിനെയൊക്കെ നേരിടാന്‍ പഠിച്ചിരുന്ന രഞ്ജിത എന്നും മനസില്‍ സൂക്ഷിച്ചിരുന്നതും നാടിന്റെ നന്മകളും പച്ചപ്പും ഒക്കെയാണ്. അതിനാലാകാം തന്റെ ഇഷ്ടഗാനമായി കുടുംബ സദസുകളില്‍ ആര് പറഞ്ഞാലും രണ്ടു വരികള്‍ മൂളാന്‍ തയ്യാറാകുന്ന രഞ്ജിത തന്റെ ഇഷ്ടഗാനമായി ഗിരീഷ് പുത്തഞ്ചേരിയും ഔസേപ്പച്ചനും കൂടി സൃഷ്ടിച്ചെടുത്ത തുമ്പയും തുളസിയും എന്ന ഗാനം എവിടെയും മൂളാന്‍ തയ്യാറായിരുന്നത്.
ഇന്നലെ രഞ്ജിതയുടെ മരണ വാര്‍ത്ത പ്രവാസ ലോകത്താകെ മനസുകളെ പിടിച്ചുലച്ചപ്പോള്‍ ആരോ ഷെയര്‍ ചെയ്ത രഞ്ജിതയുടെ പാട്ടു പാടുന്ന വീഡിയോ നിമിഷ നേരത്തില്‍ ലോകമെങ്ങും മലയാളികള്‍ക്കിടയില്‍ എത്തിയത്. ഏതാനും സെക്കന്റുകള്‍ മാത്രമുള്ള ഈ വീഡിയോയില്‍ കറുത്ത സാരിയില്‍ അതിമനോഹരിയായാണ് രഞ്ജിത പാടുന്നത്. സുഹൃത്തുക്കളില്‍ ആരുടെയോ വീട്ടില്‍ വച്ച് പാടുന്ന ഗാനരംഗമാണ് ഇതെന്ന് വ്യക്തം. രഞ്ജിത യുകെയിലേക്ക് പുറപ്പെടും മുന്‍പ് വീട്ടില്‍ സദ്യ ഒരുക്കി സുഹൃത്തുക്കള്‍ക്കായി ചെറിയ വിരുന്നൊരുക്കിയിരുന്നു എന്ന് ഇപ്പോള്‍ പ്രിയ സുഹൃത്തിന്റെ വെളിപ്പെടുത്തല്‍ പുറത്തു വന്നിട്ടുണ്ട്. ഈ ഗാനശകലം അത്തരം ഒരു ചടങ്ങില്‍ നിന്നാകാനും സാധ്യതയേറെയാണ്.
അതേസമയം യുകെയില്‍ മികച്ച ജീവിതമാണ് എന്ന കേട്ടുകേള്‍വിയാണ് അനേകായിരം ഗള്‍ഫ് മലയാളികളെ പോലെ രഞ്ജിതയെയും യുകെയില്‍ എത്തിച്ചത് എന്ന് വ്യക്തം. ഒരു വര്‍ഷം പോലും യുകെയില്‍ ജീവിക്കാത്ത രഞ്ജിത ഉടനെ യുകെ യില്‍ നിന്നും മടങ്ങാനും എടുത്ത തീരുമാനം ഈ നാട് തനിക്ക് പറ്റിയതല്ല എന്ന തിരിച്ചറിവ് തന്നെയാണ്. ഇത്തവണ നാട്ടില്‍ നിന്നും മടങ്ങും മുന്‍പേ രഞ്ജിത മക്കള്‍ക്ക് വാക്ക് നല്‍കിയിരുന്നത് ഓണമാകുമ്പോഴേക്ക് അമ്മ യുകെയിലെ ജോലി ഉപേക്ഷിച്ചു നാട്ടില്‍ എത്താമെന്നാണ്. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ നാട്ടില്‍ എത്തി സര്‍ക്കാര്‍ ആശുപത്രിയിലെ ജോലി തുടരുന്നതിന്റെ രേഖകളില്‍ ഒപ്പു വയ്ക്കാന്‍ തയ്യാറായതും.
യുകെയില്‍ സൗജന്യ വിദ്യാഭ്യാസമാണ് എന്ന കേട്ട് കേള്‍വിയാകണം രഞ്ജിതയെയും യുകെയില്‍ എത്തിച്ചത്. എന്നാല്‍ ഇപ്പോള്‍ പത്തില്‍ പഠിക്കുന്ന മകന്‍ യൂണിവേഴ്സിറ്റി പഠനത്തിലേക്ക് എത്തുമ്പോഴേക്കും രഞ്ജിതയ്ക്ക് പി ആര്‍ കടമ്പ കടക്കുകയുമില്ല. അതിനാല്‍ മകന്റെ വിദ്യാഭ്യാസം വലിയ ഫീസ് നല്‍കി തുടരേണ്ടി വരും എന്ന സാഹചര്യത്തേക്കാള്‍ നല്ലതു നാട്ടില്‍ ജീവിക്കുകയാണ് നല്ലതെന്നു രഞ്ജിതയ്ക്ക് തോന്നിയിരിക്കാം.
ഒമാനിലേക്കാള്‍ സുരക്ഷിതമാണ് യുകെ എന്ന് തോന്നിയെങ്കിലും ഇവിടെ എത്തിയപ്പോളാണ് നിയമത്തിലെ കാഠിന്യവും മക്കളെ ഒറ്റയ്ക്ക് വളര്‍ത്തേണ്ടതിലെ പ്രയാസവും രഞ്ജിതയ്ക്ക് ബോധ്യമാകുന്നത്. അക്കരണത്താലാണ് സുഹൃത്തുക്കളില്‍ ഒരാള്‍ വീട് വാങ്ങുന്ന കാര്യം പറയുമ്പോള്‍ അതിനു അടുത്ത് തനിക്ക് താമസമാക്കണമെന്നും മക്കളെ കൊണ്ടുവന്നാല്‍ അടുത്ത് ആരെങ്കിലും ഉണ്ടല്ലോ എന്ന സമാധാനത്തോടെ കഴിയാമല്ലോ എന്നുമൊക്കെ രഞ്ജിത പറഞ്ഞിരുന്നത്. ഇപ്പോള്‍ ആ വാക്കുകളൊക്കെ പ്രിയ സുഹൃത്തുക്കള്‍ക്ക് നെഞ്ചില്‍ തീമഴയായി മാറുകയാണ്.
ഒപ്പം അടുത്തിടെ ബ്രിട്ടന്‍ പിആര്‍ കാലാവധി പത്തു വര്‍ഷത്തേക്ക് നീട്ടുകയാണ് എന്ന വാര്‍ത്തകളും രഞ്ജിതയില്‍ യുകെയെ അതിവേഗം മടുക്കാന്‍ കാരണമാക്കിയിട്ടുണ്ട് എന്നാണ് സംശയിക്കപ്പെടുന്നത്. മാത്രമല്ല കാന്‍സര്‍ രോഗിയായ അമ്മയും മക്കളും ഒറ്റയ്ക്കാണ് എന്നതും ഏറെ ദൂരെയായ ബ്രിട്ടനിലെ തന്റെ ജീവിതത്തെ വല്ലാതെ അലോസരപ്പെടുത്തുന്ന കാര്യവും രഞ്ജിത ഏറെ അടുപ്പമുള്ളവരോട് പങ്കുവച്ചിട്ടുണ്ട്. നാട്ടിലേക്ക് യാത്ര പോകും മുന്‍പ് ഗര്‍ഭിണിയായ സുഹൃത്തിനു പ്രിയപ്പെട്ട അച്ചാര്‍ വരെ തയ്യാറാക്കി നല്‍കിയാണ് യാത്ര പറഞ്ഞത്. പ്രിയപ്പെട്ടവരെ അത്രമേല്‍ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്ന പ്രകൃതമാണ് രഞ്ജിതയോടെന്നു യുകെയില്‍ എത്തിയപ്പോള്‍ ഒന്നിച്ചു താമസിച്ച മൂന്നു മാസത്തെ ഓര്‍മ്മകള്‍ അയവിറക്കവേ പ്രിയ കൂട്ടുകാരി കൂട്ടിച്ചേര്‍ത്തതും പ്രസക്തമാകുകയാണ്.