വെയ്ല്‍സ്: ബ്രിട്ടനിലെ ഏറ്റവും വലിയ സ്റ്റീല്‍ പ്ലാന്റുകളില്‍ ഒന്ന് ടാറ്റ സ്റ്റീല്‍ അടച്ച് പൂട്ടിയത് ദിവസങ്ങള്‍ക്ക് മുമ്പാണ്. ബ്രിട്ടനിലെ വെയില്‍സിലെ പ്ലാന്റാണ് അടച്ചുപൂട്ടിയത്. ഒരു നൂറ്റാണ്ടിലേറെയായുള്ള സ്റ്റീല്‍ നിര്‍മ്മാണത്തിനാണ് ഇതോടെ തിരശീല വീണത്.കാലത്തിന് അനുസരിച്ച് മുഖം മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ടാറ്റ തങ്ങളുടെ ഈ നിര്‍ണ്ണായക തീരുമാനം കൈക്കൊണ്ടത്.

സൗത്ത് വെയില്‍സിലെ പോര്‍ട്ട് ടാല്‍ബോട്ടില്‍ പ്രാഥമിക സ്റ്റീല്‍ നിര്‍മ്മാണം നടത്തുന്ന യുകെയിലെ ഏറ്റവും വലിയ ഉരുക്ക് നിര്‍മ്മാതാക്കളാണ് ടാറ്റ സ്റ്റീല്‍.യുകെയിലെ ഏറ്റവും വലിയ സ്റ്റീല്‍ നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ ഗ്രീന്‍ സ്റ്റീല്‍ നിര്‍മ്മാണത്തിലേക്ക് മാറുന്നുവെന്നും അതിനാലാണ് 100 വര്‍ഷത്തെ പാരമ്പര്യമുള്ള കമ്പനി അടച്ചുപൂട്ടുന്നതെന്നുമാണ് മുംബൈ ആസ്ഥാനമായുള്ള സ്റ്റീല്‍ ഭീമന്‍ വ്യക്തമാക്കിയത്.

ഗ്രീന്‍ സ്റ്റീല്‍ എന്ന ആശയത്തിന് പിന്നിലും വര്‍ഷങ്ങളായുള്ള രത്തന്‍ ടാറ്റയുടെ ഇടപെടലുണ്ട്.അതിനാല്‍ തന്നെ നാളെക്ക് നൂതനമായ മറ്റൊരു ആശയത്തിന് കൂടി വിത്തുപാകിയാണ് ടാറ്റ മടങ്ങുന്നത്.ചരിത്രപരമായ സൈറ്റിന്റെ ശോഭയുള്ളതും, ഹരിതവുമായ ഭാവിക്കായി കാത്തിരിക്കുന്നുവെന്നുമാണ് കമ്പനി ഔദ്യോഗികമായി അറിയിച്ചത്.2027- 28 ഓടെ ഈ സൈറ്റിലെ ഉരുക്ക് നിര്‍മ്മാണം പുനരാരംഭിക്കാനാണ് കമ്പനിയുടെ തീരുമാനം.

അതിനാല്‍ തന്നെ കമ്പനിയിലെ നിലവിലെ ജീവനക്കാരെയെല്ലാം നിലനിര്‍ത്തി തന്നെയാണ് പരിഷ്‌കാരം.മുംബൈ ആസ്ഥാനമായുള്ള ടാറ്റ സ്റ്റീല്‍ ഇവിടുത്തെ 5,000-ത്തിലധികം തൊഴിലവസരങ്ങള്‍ നിലനിര്‍ത്തുമെന്നും സൂചനയുണ്ട്. ബിസിസിന്റെ ഭാവി പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കാത്ത വിധത്തിലും തൊഴില്‍ അവസരങ്ങളെ ബാധിക്കാത്ത രീതിയിലും പ്രതിസന്ധി കൈകാര്യം ചെയ്യുമെന്ന് ടാറ്റ സ്റ്റീല്‍ സിഇഒ രാജേഷ് നായര്‍ വ്യക്തമാക്കി. പതിറ്റാണ്ടുകളായി ടാറ്റ സ്റ്റീലിനെ ഇവിടെ നിലനിര്‍ത്തിയിരുന്ന ആയിരക്കണക്കിന് ആളുകളുടെ സംഭാവനകളും അദ്ദേഹം എടുത്തുപറഞ്ഞു.

നൂതന ആശയമായതിനാല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ നിക്ഷേപ പിന്തുണയോടെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ പ്ലാന്‍ ചെയ്യുന്നത്. യുകെയില്‍ നിന്നുള്ള സ്‌ക്രാപ്പ് സ്റ്റീല്‍ ഉപയോഗിച്ച് ഇലക്ട്രിക് ആര്‍ക്ക് ഫര്‍ണസ് അധിഷ്ഠിത സ്റ്റീല്‍ നിര്‍മ്മാണ് ലക്ഷ്യം.വെയില്‍സിലെ പോര്‍ട്ട് ടാല്‍ബോട്ട് സ്റ്റീല്‍ വര്‍ക്കില്‍ അത്യാധുനിക ഇലക്ട്രിക് ആര്‍ക്ക് ഫര്‍ണസ് സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുമായി മുന്നോട്ട് പോകാന്‍ യുകെ സര്‍ക്കാരുമായി കമ്പനി അടുത്തിടെ കരാറിലെത്തിയിരുന്നു.

മറ്റ് സ്റ്റീല്‍ നിര്‍മ്മാതാക്കള്‍ക്ക് ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും, മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിനുമായി കാലാകാലങ്ങളില്‍ വ്യാവസായിക പ്രക്രിയകളും, പുതിയ സാങ്കേതികവിദ്യകളും അവതരിപ്പിക്കപ്പെട്ട ഒരു സ്റ്റീല്‍ പ്ലാന്റിനെയാണ് പോര്‍ട്ട് ടാല്‍ബോട്ട് പ്രതിനിധീകരിക്കുന്നതെന്ന് ടാറ്റ സ്റ്റീലിന്റെ യുകെ ചീഫ് അഭിപ്രായപ്പെട്ടു.

പ്ലാന്റിലെ ഫര്‍ണസുകളും, ഓവനുകളും ഉള്‍പ്പെടെയുള്ള പ്രധാന ആസ്തികള്‍ അതിന്റെ പ്രവര്‍ത്തന ലൈഫിന്റെ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നിലവിലെ കോണ്‍ഫിഗറേഷന്‍ നിലനിറുത്തുകയോ,പരമ്പരാഗത ഹെവി എന്‍ഡില്‍ കൂടുതല്‍ നിക്ഷേപം നടത്തുകയോ ചെയ്യുന്നത് സാമ്പത്തികമായോ, പാരിസ്ഥിതികമായോ ലാഭകരമല്ലെന്ന് ടാറ്റ സ്റ്റീല്‍ യുകെ വ്യാ്തമാക്കി.