മുംബൈ: ടാറ്റ എന്ന ബിസിനസ്സ് സാമ്രാജ്യത്തിന്റെ തലപ്പത്ത് നിന്നും രത്തന്‍ ടാറ്റ പടിയിറങ്ങിയിട്ട് വര്‍ഷങ്ങളാകുന്നു.എങ്കിലും ജനങ്ങളുടെ മനസ്സില്‍ ടാറ്റയെന്നാല്‍ അത് രത്തന്‍ ടാറ്റയാണ്.പണക്കൊഴുപ്പുകളുടെ മാത്രം ലോകമായ ബിസിനസ്സില്‍ സാധാരണക്കാരന്റെയും സ്വപ്നങ്ങളെ കൂടെക്കൂട്ടിയാണ് ടാറ്റ തന്റെ സാമ്രാജ്യങ്ങള്‍ ഒരോന്നായി വെട്ടിപ്പിടിച്ചതും അവയ്ക്കൊക്കെ തന്നെയും ഒരു ജനകീയ മുഖം നല്‍കിയതും.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള കോടീശ്വരന്‍, മനുഷ്യസ്‌നേഹി, മൃഗസ്‌നേഹി, ഏതുകാര്യത്തിലും എന്നും മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്നയാള്‍ ഇങ്ങനെ ജനമനസ്സുകളില്‍ വിശേഷണങ്ങളേറെയാണ് രത്തന്‍ ടാറ്റയ്ക്ക്.ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങളെ വിജയത്തിന്റെ മാധുര്യമാക്കി മാറ്റിയ കഥയാണ് രത്തന്‍ ടാറ്റയുടെത്.1868ല്‍ രത്തന്‍ ടാറ്റയുടെ മുതുമുത്തച്ഛന്‍ ജംഷഡ്ജി ടാറ്റയാണ് കമ്പനി തുടങ്ങിയത്.അദ്ദേഹത്തിന്റെ മകന്‍ രത്തന്‍ജി ടാറ്റയുടെ വളര്‍ത്തുപുത്രന്‍ നവല്‍ ടാറ്റയുടെ മകനാണ് രത്തന്‍ ടാറ്റ.1991-ലാണ് അദ്ദേഹം ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനാവുന്നത്.

2012-ല്‍ സ്ഥാനമൊഴിഞ്ഞെങ്കിലും 2016-ല്‍ വീണ്ടും ഒരുവര്‍ഷത്തേക്ക് ചെയര്‍മാനായി.അദ്ദേഹത്തിന്റെ കാലത്താണ് കമ്പനിയുടെ ഏറ്റവും പ്രതാപം കാലം.ടാറ്റ ഏറ്റവും കൂടുതല്‍ വരുമാനവും ലാഭവുമുണ്ടാക്കിയത്, ലോകപ്രശസ്തമാവുന്നതുമൊക്കെ ഈ കാലയളവിലാണ്. ഇടത്തരക്കാരുടെ സ്വപ്നമായ നാനോ കാര്‍ പുറത്തിറങ്ങിയതും അദ്ദേഹത്തിന്റെ കാലത്തുതന്നെ.2024 ജൂണിലെ കണക്കുകള്‍ പ്രകാരം ആകെയുളള ആസ്തി 3800 കോടി രൂപയാണ്.കമ്പനിയുടെ ലാഭത്തിന്റെ 66 ശതമാനവും ടാറ്റ ട്രസ്റ്റിലൂടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുകയും ചെയ്യുന്നു.

അച്ഛനും അമ്മയും വേര്‍പിരിഞ്ഞു.. മുത്തശ്ശി വളര്‍ത്തിയ ബാല്യം

ഇന്നത്തെപ്പോലെ മധുരമുള്ളതായിരുന്നില്ല രത്തന്‍ ടാറ്റയ്ക്ക് തന്റെ ബാല്യം.രത്തന് പത്തുവയസ്സുള്ളപ്പോഴാണ് മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പെടുത്തുന്നത്.മുത്തശ്ശി നവജ്ബായ് ടാറ്റയാണ് പിന്നീട് രത്തനെ വളര്‍ത്തിയതെല്ലാം.അതിനാല്‍ തന്നെ അദ്ദേഹത്തിന് ഏറ്റവും കൂടുതല്‍ അടുപ്പവും മുത്തശ്ശിയോടായിരുന്നു.മുത്തശ്ശിയെക്കുറിച്ച് ഒരിക്കല്‍ ഹ്യുമന്‍സ് ഓഫ് ബോംബെയുമായുള്ള അഭിമുഖത്തില്‍ രത്തന്‍ ടാറ്റ പ്രത്യേകം എടുത്തുപറഞ്ഞിരുന്നു.

''എന്റെ ജീവിതത്തിലെ ഏറ്റവും വിഷമമേറിയ ആ കാലം മറികടക്കാന്‍ മുത്തശ്ശിയെന്നെ ശരിക്ക് സഹായിച്ചു.പലകാര്യങ്ങളും പഠിപ്പിച്ചതും മുത്തശ്ശിയാണ്. തലയുയര്‍ത്തി നില്‍ക്കാനും മാതാപിതാക്കളുടെ വിവാഹമോചനം മൂലം ഞാനനുഭവിച്ച പരിഹാസങ്ങളെയെല്ലാം അവഗണിക്കാനുമൊക്കെ അവരെന്നെ പഠിപ്പിച്ചു. ആരോടും പരുഷമായും പരുക്കനായും ഇടപെടാതിരിക്കാന്‍ കഴിയുന്നതും മുത്തശ്ശിയുടെ സഹായം കൊണ്ടുതന്നെയാണ്''. ജീവിതത്തിലെ പാഠങ്ങളെല്ലാം അവിടുന്നായിരുന്നു.ഇങ്ങനെയാണ് തന്റെ ബാല്യത്തെ ടാ്റ്റ ഓര്‍ത്തെടുത്തത്.




രത്തന്‍ ടാറ്റ എട്ടാം ക്ലാസ് വരെ മുംബൈയിലെ കാംപിയന്‍ സ്‌കൂളിലാണ് പഠിച്ചത്.തുടര്‍ന്ന് ജോണ്‍ കോണന്‍ സ്‌കൂള്‍, ഷിംലയിലെ ബിഷപ്പ് കോട്ടണ്‍ സ്‌കൂള്‍ എന്നിവിടങ്ങളിലും പഠിച്ചു.ഉന്നതവിദ്യാഭ്യാസമെല്ലാം അമേരിക്കയിലായിരുന്നു.1955-ല്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ റിവര്‍ഡേല്‍ കണ്‍ട്രി സ്‌കൂളില്‍ നിന്നാണ് അദ്ദേഹം ഡിപ്ലോമ നേടിയത്.1961 ലാണ് അദ്ദേഹം ടാറ്റ ഗ്രൂപ്പിലെ തന്റെ കരിയര്‍ ആരംഭിച്ചത്.ടാറ്റ സ്റ്റീലിന്റെ ഷോപ്പ് ഫ്‌ളോറിലായിരുന്നു അദ്ദേഹം ആദ്യം നിയമിതനായത്.

എന്നാല്‍ പാതിവഴിയില്‍ അവസാനിപ്പിക്കാതെ പഠനം പൂര്‍ത്തിയാക്കാന്‍ ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായി.

കോര്‍ണല്‍ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ആര്‍ക്കിടെക്ചറിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയാണ് രത്തന്‍ ടാറ്റ.ഒന്‍പത് വര്‍ഷത്തെ ടാറ്റ സ്റ്റീലിലിലെ സേവനത്തിന് ശേഷം നാഷണല്‍ റേഡിയോ ഇലക്ട്രോണിക്സ് ആന്റ് കമ്പനി ലിമിറ്റഡിന്റെ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ആയി.1977 ല്‍ ടാറ്റ ഗ്രൂപ്പിന്റെ തന്നെ ഉടമസ്ഥതയിലുള്ള ടെക്സറ്റൈല്‍ ബിസിനസിലേക്ക് അദ്ദേഹത്തെ മാറ്റി.

ഇങ്ങനെ ടാറ്റ സാമ്രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും തന്റെ വൈദഗ്ധ്യം തെളിയിച്ച് 1991 ലാണ് രത്തന്‍, ടാറ്റയുടെ തലപ്പത്തേക്ക് എത്തുന്നത്.ടാറ്റാ സാമ്രാജ്യത്തിന്റെ വിജയ കഥയും ആരംഭിക്കുന്നത് ഇവിടെ നിന്നാണ്.

ഇന്ത്യ-ചൈന യുദ്ധം നഷ്ടപ്പെടുത്തിയ പ്രണയം.. അവിവാഹിതനായി ജീവിതം

ലോസ്ആഞ്ചലോസിലെ ഉന്നത വിഭ്യാഭ്യാസം കഴിഞ്ഞ് ലോസ് ആഞ്ചല്‍സില്‍ കുറച്ചുകാലം രത്തന്‍ ജോലി ചെയ്തു.ആ സമയത്ത് അവിടെയുള്ളൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു അദ്ദേഹം.എന്നാല്‍, ആ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അവള്‍ ഇന്ത്യയിലേക്ക് പോവുന്നതിനെ എതിര്‍ത്തു.1962ലെ ഇന്ത്യ-ചൈന യുദ്ധം മൂലമാണ് പെണ്‍കുട്ടിയെ ഇന്ത്യയിലേക്ക് അയക്കുന്നതിനെ മാതാപിതാക്കള്‍ എതിര്‍ത്തിരുന്നത്.

പക്ഷെ അതിനുശേഷം രത്തന്‍ ടാറ്റ വിവാഹത്തെ കുറിച്ച് ആലോചിച്ചതേയില്ല.തന്റെ അവസാന ശ്വാസം വരെയും അവിവാഹിതനായി തന്നെ തുടരുകയായിരുന്നു അദ്ദേഹം.2011-ല്‍ ഒരഭിമുഖത്തില്‍ ഈ സംഭവത്തെക്കുറിച്ച് ടാറ്റ തന്നെ പറഞ്ഞതിങ്ങനെ ''വളരെ ഗാഢമായ പ്രണയമായിരുന്നു അത്. ആ പെണ്‍കുട്ടിയെ വിവാഹം കഴിച്ച് അമേരിക്കയില്‍ താമസമാക്കാമെന്നായിരുന്നു ചിന്ത. അതിനിടയിലാണ് മുത്തശ്ശിക്ക് അസുഖം കൂടുന്നത്. അവിടെത്തന്നെ തുടരണോ, അതോ മുത്തശ്ശിക്കായി ഇന്ത്യയിലേക്ക് മടങ്ങണോ...കുറേ നാളത്തെ ആലോചനകള്‍ക്കുശേഷം നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു.

അവള്‍ പിന്നാലെ വരാമെന്നായിരുന്നു തീരുമാനം. എന്നാല്‍ അതുപോലൊന്നും നടന്നില്ല.ഞാന്‍ ഇന്ത്യയിലെത്തി തൊട്ടടുത്ത വര്‍ഷം ഇന്തോ-ചൈന യുദ്ധം തുടങ്ങി. അവള്‍ ഇന്ത്യയിലേക്ക് വരുന്നതിനെ മാതാപിതാക്കള്‍ എതിര്‍ത്തു.അതോടെ ആ ബന്ധം പിരിയേണ്ടിവന്നു.പിന്നീടും നാലുതവണ വിവാഹത്തിനടുത്തുവരെ എത്തിയിരുന്നു.പക്ഷേ ഓരോ തവണയും പേടികൊണ്ടോ അല്ലെങ്കില്‍ വേറെന്തെങ്കിലും കാരണങ്ങള്‍ കൊണ്ടോ അത് വേണ്ടെന്നുവെച്ചു''.

എന്നാല്‍ സിമി ഗരേവാളുമായുള്ള ഒരു അഭിമുഖത്തില്‍ ഭാര്യയോ കുടുംബമോ ഇല്ലെന്ന കാരണത്താല്‍ ഒറ്റപ്പെടല്‍ അനുഭവിച്ച പല സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട് ജീവിതത്തിലെന്ന് രത്തന്‍ ടാറ്റ തുറന്നുസമ്മതിച്ചിരുന്നു.ഒരുപക്ഷെ ആ ഒറ്റപ്പെടലും വിഷമവുമൊക്കെയായിരിക്കാം ടാറ്റയിലെ ജീവകാരുണ്യ പ്രവര്‍ത്തകനെ വളര്‍ത്തിയത്.




ടാറ്റയെ ജനകീയമാക്കിയ രത്തന്‍

ടാറ്റ സണ്‍സ് അതിന്റെ പ്രതാപകാലമെന്ന് വിശേഷിപ്പിക്കുന്നത് രത്തന്‍ ടാറ്റയുടെ കാലഘട്ടത്തെ തന്നെയാണ്.ജനകീയമായ വിപണിയിലെ ഇടപെടലുകളും പരീക്ഷണങ്ങളുമൊക്കെ കമ്പനി നടത്തിയത് ഈ കാലഘട്ടത്തിലാണ്.രത്തന്‍ ടാറ്റയുടെ നേതൃത്വത്തിലാണ് ആംഗ്ലോ-ഡച്ച് സ്റ്റീല്‍ നിര്‍മ്മാതാക്കളായ കോറസ്, ബ്രിട്ടീഷ് ഓട്ടോമോട്ടീവ് കമ്പനിയായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍, ബ്രിട്ടീഷ് ടീ കമ്പനിയായ ടെറ്റ്ലി എന്നിവയുമായി ടാറ്റ ഗ്രൂപ്പ് ലയിച്ചത്.

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഉദാരവല്‍ക്കരണത്തിലേക്ക് നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് രത്തന്‍ ടാറ്റ കമ്പനിയെ പുതുക്കാന്‍ തുടങ്ങിയത്.ടാറ്റ ടീയൊട് ബ്രിട്ടീഷ് ടീ കമ്പനിയായ ടെറ്റ്‌ലി വാങ്ങാനും ടാറ്റ മോട്ടോഴ്‌സ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ വാങ്ങാനും, ടാറ്റ സ്റ്റീലിനെ

ആംഗ്ലോ-ഡച്ച് സ്റ്റീല്‍ നിര്‍മ്മാതാക്കളായ കോറസ് വാങ്ങാനും പ്രേരിപ്പിച്ചത് അദ്ദേഹമാണ്.2009ലാണ്, ഇന്ത്യയിലെ ഇടത്തരക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്ന ഏറ്റവും വിലകുറഞ്ഞ കാര്‍ എന്ന ആശയവുമായി രംഗത്തെത്തിയത്.

ഒടുവില്‍ ഒരു ലക്ഷം രൂപയ്ക്ക് ടാറ്റ നാനോ പുറത്തിറക്കുകയും ചെയ്തു.ടാറ്റ നാനോ പദ്ധതി പരാജയപ്പെട്ടെങ്കിലും ഇന്ത്യന്‍ വ്യവസായ ലോകത്ത് അതൊരു മാറ്റത്തിന് വഴിയൊരുക്കിയ ഉല്‍പ്പന്നമായിരുന്നു. ടാറ്റ ഇന്‍ഡിക്ക ഉള്‍പ്പെടെയുള്ള ജനപ്രിയ കാറുകളിലൂടെ ടാറ്റയുടെ ബിസിനസ് വിപുലീകരണത്തില്‍ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു.




2008-ല്‍, ടാറ്റ ഇന്ത്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ സംഘടനകളിലൊന്നായ ടാറ്റ ട്രസ്റ്റ് സ്ഥാപിച്ചു.അതേ വര്‍ഷം തന്നെയാണ് അദ്ദേഹത്തെ രാജ്യം പത്മപുരസ്‌കാരം നല്‍കി ആദരിച്ചതും.ഇന്ത്യയില്‍ നിന്നുള്ള ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി കാര്‍ണല്‍ സര്‍വകലാശാലയില്‍ 28 മില്യണ്‍ ഡോളര്‍ ടാറ്റ സ്‌കോളര്‍ഷിപ്പ് ആരംഭിച്ചു.

2010-ല്‍, അദ്ദേഹം പഠിച്ച ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ ഒരു എക്സിക്യൂട്ടീവ് സെന്റര്‍ നിര്‍മ്മിക്കുന്നതിന് 50 മില്യണ്‍ ഡോളറാണ് സംഭാവന നല്‍കിയത്.2014-ല്‍, ഐഐടി-ബോംബെയ്ക്ക് ടാറ്റ ഗ്രൂപ്പ് 95 കോടി രൂപ സംഭാവന നല്‍കി.കൂടാതെ പരിമിതമായ സൗകര്യങ്ങളുള്ള ജനങ്ങളുടെയും സമൂഹത്തിന്റെയും ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ഡിസൈന്‍, എഞ്ചിനീയറിംഗ് ഐഡികള്‍ എന്നിവ വികസിപ്പിക്കുന്നതിനായി ടാറ്റ സെന്റര്‍ ഫോര്‍ ടെക്നോളജി ആന്‍ഡ് ഡിസൈന്‍ രൂപീകരിക്കുകയും ചെയ്തു .

2024 ജൂണിലെ കണക്കുകള്‍ പ്രകാരം ആകെയുളള ആസ്തി 3800 കോടി രൂപയാണ്. കമ്പനിയുടെ ലാഭത്തിന്റെ 66 ശതമാനവും ടാറ്റ ട്രസ്റ്റിലൂടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുകയും ചെയ്യുന്നു.ടാറ്റ സണ്‍സില്‍ ചെയര്‍മാന്‍ എമരിറ്റസായ അദ്ദേഹം 2016-ല്‍ ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാന്‍സ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയതിനെത്തുടര്‍ന്ന് ഇടക്കാല ചെയര്‍മാനായി വീണ്ടുമെത്തി.2017-ല്‍ എന്‍. ചന്ദ്രശേഖരനെ ചെയര്‍മാനാക്കുന്നതുവരെ ആ സ്ഥാനത്ത് തുടര്‍ന്നു.

മനുഷ്യരോട് മാത്രമല്ല കരുണ മൃഗങ്ങളോടും

ജാംഷൈഡ്ജി ടാറ്റയുടെ കാലം മുതല്‍ മഴക്കാലത്ത് തെരുവ് നായ്ക്കളെ സംരക്ഷിക്കുന്ന ചരിത്രമാണുള്ളത്.രത്തന്‍ ടാറ്റയും ഇതേ പാരമ്പര്യത്തിന്റെ സൂക്ഷിപ്പുകാരനാണ്.ടാറ്റ ഗ്രൂപ്പിന്റെ ഹെഡ് ഓഫീസായ ബോംബെ ഹൗസിനുപോലും ചില പ്രത്യേകതകളുണ്ട്.

തെരുവുനായകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇവിടേക്ക് കയറിച്ചെല്ലാം.

ബോംബെ ഹൗസിന്റെ റിസപ്ഷനിലും സെക്യൂരിറ്റി കാബിനിലുമായി അലഞ്ഞുനടക്കുന്ന നായകളെ എപ്പോഴും കാണാം.പിന്നീട് ബോംബെ ഹൗസ് പുതുക്കിപ്പണിതപ്പോഴും, തെരുവുനായകള്‍ക്കായൊരു മുറിയും ഒരുക്കി.രത്തന്‍ ടാറ്റയുടെ പ്രത്യേക നിര്‍ദേശപ്രകാരമായിരുന്നു ഇത്. ഈ മുറിയില്‍ നായകള്‍ക്കാവശ്യമായ അവര്‍ക്കാവശ്യമായ കുഷ്യനുകളും ഭക്ഷണവും മെത്തകളും വാക്‌സിനേഷനും ഹെല്‍ത്ത് ചെക്കപ്പ്,കളിപ്പാട്ടങ്ങള്‍, കളിസ്ഥലം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

രാഷ്ട്രനിര്‍മ്മാണത്തിനായുള്ള അളവറ്റ സംഭാവനകള്‍ പരിഗണിച്ച് പത്മവിഭൂഷന്‍ (2008), പത്മഭൂഷണ്‍ (2000) എന്നിവ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.ഇത്തരത്തില്‍ സമാനതകളില്ലാത്ത ഒരധ്യായത്തിനാണ് രത്തന്‍ ടാറ്റയുടെ വിയോഗത്തിലൂടെ പൂര്‍ണ്ണവിരാമമാകുന്നത്.