തിരുവനന്തപുരം: കണിശതയും കൃത്യതയും നയചാതുര്യവും..... വേണ്ടിടത്ത് വേണ്ടതു പോലെ ഇടപെടും. കൂത്തുപറമ്പില്‍ വെടിവയ്ച്ച യുവ ഐപിഎസുകാരന്‍ പിന്നീട് ഇടത് സര്‍ക്കാരിന്റെ പ്രിയപ്പെട്ടവനായി. ആഭ്യന്തരമന്ത്രിയായിരിക്കെ കൊടിയേരി ബാലകൃഷ്ണന്റെ വിശ്വസ്തന്‍. തിരുവനന്തപുരത്തെ കമ്മീഷണറായി കൊടിയേരി നിയോഗിച്ച ഐപിഎസുകാരന്‍.

ടോട്ടല്‍ ഫോര്‍ യു വിവാദ കാലത്ത് കൊടിയേരിയെ പ്രതിരോധിക്കാന്‍ മുന്നില്‍ നിന്ന ഓഫീസര്‍. ഇതടക്കം പരിഗണിച്ചാണ് രവതാ ചന്ദ്രശേഖറിനെ കേരളാ പോലീസിന്റെ തലപ്പത്ത് നിയോഗിക്കുന്നത്. ആന്ധ്രയിലെ ഗോദാവരിക്കാരനാണ് രവത. സ്ഥാനമൊഴിയുന്ന ഷെയ്ക് ദര്‍വേശ് സാഹിബും അന്ധ്രാ സ്വദേശിയാണ്. അങ്ങനെ കേരളത്തിന്റെ പോലീസിനെ വീണ്ടും അന്ധ്രാക്കാരന്‍ നയിക്കുകയാണ്. ഡോക്ടറാകാനായിരുന്നു രവതയുടെ മോഹം. അത് നടക്കാതെ പോയപ്പോള്‍ കര്‍ഷകനായ അച്ഛന്റെ ആഗ്രഹം സാധിച്ചു. അങ്ങനെ അഗ്രികള്‍ച്ചര്‍ പഠിച്ചു. ജയിച്ചു. പിന്നീട് സിവില്‍ സര്‍വ്വീസും എഴുതിയെടുത്തു. 1991ല്‍ ഐപിഎസുകാരനുമായി. 34 കൊല്ലം കഴിയുമ്പോള്‍ കേരളത്തിന്റെ പോലീസ് മേധാവിയും.

കൂത്തുപറമ്പ് വെടിവയ്പ്പില്‍ പ്രതിസ്ഥാനത്ത് എത്തിയ പോലീസുകാരനാണ് രവത. 1994 നവംബര്‍ 25ലായിരുന്നു കൂത്തുപറമ്പ് വെടിവയ്പ്. അന്ന് ഐപിഎസ് എടുത്തിട്ട് മൂന്ന് വര്‍ഷമേ ആയിട്ടുള്ളു. അന്ന് സഹകരണ മന്ത്രിയായിരുന്ന എം.വി.രാഘവനെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി പ്രതിഷേധിച്ചു. വഴി തടഞ്ഞ ഡിവൈഎഫ്‌ഐക്കാരെ പിരിച്ചുവിടുന്നതിന് വെടിവയ്ക്കാന്‍ അന്ന് കണ്ണൂര്‍ എഎസ്.പിയായിരുന്ന റവാഡ എ.ചന്ദ്രശേഖര്‍ ഐപിഎസ് ഉത്തരവിട്ടു. ഹൈദരാബാദില്‍ നിന്ന് സ്ഥലംമാറ്റം കിട്ടി കേരളത്തിലെത്തിയതിന്റെ പിറ്റേന്നായിരുന്നു കൂത്തുപറമ്പിലെ വെടിവയ്പ്പ്.

കൂത്തുപറമ്പിലെ പൊലീസ് വെടിവയ്പില്‍ അഞ്ചു ഡിവൈഎഫ്‌ഐക്കാര്‍ കൊല്ലപ്പെട്ടു. പുഷ്പനുള്‍പ്പടെ ആറു പേര്‍ക്ക് പരുക്കേറ്റു. പിന്‍കഴുത്തില്‍ വെടിയേറ്റ് സുഷുമ്‌ന നാഡി തകര്‍ന്ന് കഴുത്തിന് താഴേക്ക് ചലന ശേഷി നഷ്ടപ്പെട്ട പുഷ്പന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ അന്തരിച്ചു. കൊലക്കുറ്റം ചുമത്തപ്പെട്ടെങ്കിലും ഓദ്യോഗിക കൃത്യ നിര്‍വഹണത്തിലായിരുന്ന പൊലീസുകാര്‍ക്ക് കൊല നടത്താനുള്ള വ്യക്തി വൈരാഗ്യമില്ലായിരുന്നുവെന്ന് നിരീക്ഷിച്ച ഹൈക്കോടതി 2012 ല്‍ റവാഡയുള്‍പ്പടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കി. പ്രതികള്‍ വെടിവയ്ക്കാന്‍ ഉത്തരവിട്ടെന്ന പരാതിക്ക് തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

പിന്നീട് ഐബിയിലെത്തിയതോടെ റവാഡയുടെ കരിയറില്‍ ശ്രദ്ധേയമായ മാറ്റങ്ങളുണ്ടായി. മുംബൈയില്‍ അഡിഷനല്‍ ഡയറക്ടറായി തുടങ്ങിയ രവത പ്രവര്‍ത്തന മികവും കാര്യക്ഷമതയും കൊണ്ട് സ്‌പെഷല്‍ ഡയറക്ടറായി ഉയര്‍ന്നു. രവതാ ചന്ദ്രശേഖര്‍ അടുത്തിടെ കാബിനറ്റ് സെക്രട്ടറിയേറ്റിലെ സുരക്ഷാ വിഭാഗം സെക്രട്ടറിയായും നിയമിക്കപ്പെട്ടിരുന്നു. നിലവില്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ സ്‌പെഷല്‍ ഡയറക്ടറായ രവത കേന്ദ്ര സര്‍ക്കാരിന്റേയും പ്രിയപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു. ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയായ രവത നയതന്ത്ര ചാതുര്യം കൂടിയുള്ള ഉദ്യോഗസ്ഥനാണ്.

കൃത്യതയാണ് റവാഡയുടെ മുഖമുദ്ര. മകന്‍ സിവില്‍ സര്‍വ്വീസുകാരനാകണമെന്നായിരുന്നു കര്‍ഷകനായ അച്ഛന്‍ രവതാ വെങ്കിട്ടറാവുവിന്റെ ആഗ്രഹം. പഠിച്ചു വളര്‍ന്ന ചന്ദ്രശേഖറിന്റെ ആഗ്രഹം ഡോക്ടറാകാനുമായിരുന്നു. എംബിബിഎസ് കിട്ടാത്തതിനാല്‍ അഗ്രിക്കല്‍ച്ചറല്‍ പഠത്തിലേക്ക് നീങ്ങി. പിജി കഴിഞ്ഞപ്പോള്‍ സിവില്‍ സര്‍വ്വീസ് എഴുതി. 1991 ബാച്ചില്‍ ഐപിഎസുകിട്ടി അച്ഛന്റെ ആഗ്രഹം സാധിച്ചു. തലശേറി എഎസ്പിയായിരുന്നു തുടക്കം. കൂത്തുപറമ്പു വെടിവയ്പ്പിനെ തുടര്‍ന്ന് സസ്‌പെഷനിലായി. സര്‍വ്വീസില്‍ തിരിച്ചെത്തി രവത ആത്മവിശ്വാസവും ചിരിയും കൈവിട്ടില്ല. വിവിധ ജില്ലകളില്‍ പൊലിസ് മേധാവിയായി പേരെടുത്തു..

തിരുവനന്തപുരത്ത് കമ്മീഷണറായിരുന്നു. ഇടക്ക് യുഎന്‍ ഡെപ്യൂട്ടഷനില്‍ പോയി. മടങ്ങിയെത്തി ശേഷം എസ് സി ആര്‍ ബിയില്‍ ഐജിയായി. ഏറെ വൈകാതെ ഐബിയിലേക്ക് വീണ്ടും ഡെപ്യൂട്ടേഷനില്‍ പോയി. നെക്‌സല്‍ ഓപ്പറേഷന്‍ ഉള്‍പ്പെടെ രഹസ്യന്വേഷണ വിഭാഗത്തിലെ നിര്‍ണായക തസ്തികളില്‍ ജോലി ചെയ്തു. ഐബിയുടെ സ്‌പെഷ്യല്‍ ഡയറക്ടറായി ഉയര്‍ത്തപ്പെട്ടു. ഇതിനിടെയാണ് സംസ്ഥാന പൊലീസ് മേധാവി തസ്തികയിലേക്ക് വരാന്‍ താല്‍പര്യമറിയിച്ചത്. മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ വിശിഷ്ട- സ്തുത്യര്‍ഹ മഡലുകള്‍ ലഭിച്ചിട്ടുണ്ട്. സരിതയാണ് ഭാര്യ. കാര്‍ത്തിക്, വസിഷ്ഠ് എന്നിവരാണ് മക്കള്‍.