കണ്ണൂര്‍: മറുനാടന്‍ പറഞ്ഞ ആ ക്യാപ്‌സ്യൂള്‍ സിപിഎം എടുത്തുപയോഗിച്ചു. സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ചത് നിയമാനുസൃതമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പറയുമ്പോള്‍ ചര്‍ച്ചയാകുന്നത് മറുനാടന്‍ കഴിഞ്ഞ ദിവസം പറഞ്ഞ ആ ക്യാപ്‌സ്യൂളാണ്. കൂത്തുപറമ്പിലെ വെടിവെപ്പ് ഗൂഢാലോചനയില്‍ അദ്ദേഹത്തിന് പങ്കില്ലെന്ന് കെകെ രാഗേഷ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് പൂര്‍ണാധികാരം ഉപയോഗിച്ച് ഡിജിപി നിയമനം സാധിക്കില്ലെന്നും രാഗേഷ് ചൂണ്ടിക്കാട്ടി. പദ്മനാഭന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പത്രസമ്മേളനത്തില്‍ വായിച്ചാണ് രാഗേഷ് ഇക്കാര്യം പറഞ്ഞത്. നാടിനെക്കുറിച്ച് അറിയാതെയാണ് റവാഡ ചന്ദ്രശേഖര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ കൂത്തുപറമ്പില്‍ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് ദിവസം മുമ്പ് ചുമതലയേറ്റ പരിചയം കുറഞ്ഞ ജുനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍; രാഘവനെ തടയാനെത്തിയ ഡിവൈഎഫ്‌ഐ നേതാക്കള്‍ 'എം.വി. രാഘവനെ ഞങ്ങള്‍ വിടില്ല, മന്ത്രി എന്‍ രാമകൃഷ്ണനെ ഒഴിവാക്കും' എന്നു തന്നോടു പറഞ്ഞതായി മൊഴി കൊടുത്തു; കൂത്തുപറമ്പില്‍ രവതയെ ഇനി പ്രതിരോധിക്കും; പഴയ പത്രപരസ്യം ക്യാപ്സ്യൂളാകും; ജയരാജന്റേത് ഒളിയമ്പ്-ഇതായിരുന്നു ഇന്നലെ മറുനാടന്‍ കൊടുത്ത വാര്‍ത്ത. പി ജയരാജന്റെ വാദമെല്ലാം തള്ളിയാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പത്ര സമ്മേളനം നടത്തുന്നത്. ഇതോടെ ക്യാപ്‌സ്യൂള്‍ തെളിയുകയാണ്. എന്നാല്‍ കൂത്തുപറമ്പ് കേസില്‍ റവാഡയുടെ മൊഴി സിപിഎം ചര്‍ച്ചയാക്കുന്നുമില്ല. വെടിവെപ്പില്‍ റവാഡയ്ക്ക് കാര്യമായ റോള്‍ ഇല്ലായെന്ന് പരാമര്‍ശനം ഉണ്ടായിരുന്നെങ്കിലും കേസ് സംബന്ധിച്ച് അദ്ദേഹം കോടതിയില്‍ നല്‍കിയ മൊഴിയെ ചൊല്ലി ഡിവൈഎഫ്ക്കാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു.

കൂത്തുപറമ്പില്‍ അര്‍ബന്‍ ബാങ്ക് ശാഖ ഉദ്ഘാടനത്തിന് എത്തിയ മന്ത്രി എംവി രാഘവനെ തടയാനെത്തിയ ഡിവൈഎഫ്‌ഐ നേതാക്കള്‍ 'എം.വി. രാഘവനെ ഞങ്ങള്‍ വിടില്ല, മന്ത്രി എന്‍ രാമകൃഷ്ണനെ ഒഴിവാക്കും' എന്നു തന്നോടു പറഞ്ഞതായി റവാഡ ചന്ദ്രശേഖര്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. അവരില്‍ തിരിച്ചറിഞ്ഞ എം സുരേന്ദ്രന്‍, പനോളി വല്‍സന്‍, എംവി ജയരാജന്‍ തുടങ്ങി എട്ടുപേരുടെ വിവരങ്ങളാണ് എഫ്‌ഐആറില്‍ ചേര്‍ത്തതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ മൊഴി സിപിഎം ഇപ്പോള്‍ സമ്മതിക്കുന്നുണ്ടോ എന്ന് സിപിഎം ജില്ലാ സെക്രട്ടറി പറയുന്നുമില്ല. എന്നാല്‍ വെടിവയ്പ്പില്‍ ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്യുന്നു. പോലീസ് മേധാവിയായ റവാഡയുടെ ആദ്യ ഔദ്യോഗിക പരിപാടി കണ്ണൂരിലാണെന്നതും ശ്രദ്ധേയമായി. ഈ വിവാദത്തില്‍ ഇനി പി ജയരാജന്‍ പ്രതികരണം നടത്തില്ല. റവാഡയെ പിന്തുണയ്ക്കാനാണ് സിപിഎം ഔദ്യോഗിക തീരുമാനം.

1994 നവംബര്‍ 25-നാണ് കൂത്തുപറമ്പ് വെടിവെപ്പുണ്ടാകുന്നത്. നവംബര്‍ 23-നാണ് തലശ്ശേരി എഎസ്പിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റത്. എന്താണ് നാട്, എന്താണ് കാര്യങ്ങള്‍ എന്നറിയുന്നതിന് മുമ്പാണ് ഒരു ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ അദ്ദേഹം കൂത്തുപറമ്പില്‍ എത്തിയത്. ആ സ്ഥലത്ത് ഉണ്ടായിട്ടുള്ള വിവിധ പോലീസ് ഉദ്യോഗസ്ഥരുടെ നേരെ വിവിധ വിമര്‍ശനങ്ങള്‍ വന്നിട്ടുണ്ടാകും. അഭിപ്രായങ്ങള്‍ പലരും പറഞ്ഞിട്ടുണ്ടാകും. ഇതുസംബന്ധിച്ച് വിശദമായ പരിശോധന നടത്തിയത് ജസ്റ്റിസ് കെ. പദ്മനാഭന്‍ നായര്‍ കമ്മിഷനാണ്. അതില്‍ പറയുന്നത്, കൂത്തുപറമ്പിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് തുടക്കംകുറിച്ചത് കണ്ണൂര്‍ ഡിവൈഎസ്പി ആയിരുന്ന അബ്ദുള്‍ ഹക്കീം ബത്തേരിയുടെ നേതൃത്വത്തില്‍ നടന്ന ഒഴിവാക്കാമായിരുന്ന ലാത്തിച്ചാര്‍ജ്ജ് ആണ് എന്നാണ്.

രാഗേഷ് വാര്‍ത്താ സമ്മേളനം നടത്തി പറഞ്ഞത് ഇങ്ങനെ: ആന്ധ്രാപ്രദേശില്‍നിന്നുള്ള ജൂനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ ചന്ദരശേഖര്‍ 1994- നവംബര്‍ 23-ന് വൈകുന്നേരം ആദ്യമായി തലശ്ശരിയില്‍ വരികയും എഎസ്പിയായി ചാര്‍ജ്ജ് എടുക്കുകയും ചെയ്തു. കൂത്തുപറമ്പിലെ ഭൂമിശാസ്ത്രത്തെക്കുറിച്ചോ, രാഷ്ട്രീയ കൂട്ടുകെട്ടുകളെക്കുറിച്ചോ സ്ഥിതിഗതികളെക്കുറിച്ചോ അദ്ദേഹത്തിന് ഒരു രൂപവും ഉണ്ടായിരുന്നില്ല. ഇതില്‍ ഉന്നയിച്ചിട്ടുള്ള ഏറ്റവും പ്രധാനപ്രശ്‌നം ഗുഢാലോചനയാണ്. രണ്ടുദിവസം മുമ്പ് ജോയിന്‍ ചെയ്ത ഉദ്യോഗസ്ഥന്‍ ഏതെങ്കിലും വിധത്തില്‍ ഗൂഢാലോചനയില്‍ പങ്കാളിയായെന്ന് ഒരുവിധത്തിലും പറയാന്‍ കഴിയില്ല. ഇക്കാര്യം കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും രാഗേഷ് ചൂണ്ടിക്കാട്ടി.

വെടിവെപ്പിന് ഇടയായിട്ടുള്ള പരിയാരം മെഡിക്കല്‍ കോളേജിലെ ലാത്തിച്ചാര്‍ജ്ജ് സമയത്ത് റവാഡ ചന്ദ്രശേഖര്‍ എന്ന ഉദ്യോഗസ്ഥന്‍ കേരളത്തില്‍ ഇല്ല. സര്‍വീസില്‍ പ്രവേശിച്ചിട്ടുപോലും ഇല്ല, കെകെ രാഗേഷ് പറഞ്ഞു. സ്ഥലത്തുണ്ടായിരുന്ന പല ഉദ്യോഗസ്ഥരേക്കുറിച്ചും പല ആക്ഷേപങ്ങളും ഉണ്ടായിരുന്നു. അവ പരിശോധിച്ച് അതിലൊന്നും കഴമ്പില്ലെന്ന് സര്‍ക്കാര്‍ നിയോഗിച്ച കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനുശേഷം, നായനാര്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ റവാഡ ചന്ദ്രശേഖര്‍ പത്തനംതിട്ട എസ്പിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വിഎസ് മുഖ്യമന്ത്രിയായിരുന്ന സമയത്ത് തിരുവന്തപുരം സിറ്റി പോലീസ് കമ്മിഷണറായിട്ടുണ്ടെന്നും കെ.കെ. രാഗേഷ് പറഞ്ഞു.