ന്യൂഡൽഹി: തിരിച്ചടവ് മുടങ്ങുന്ന സാഹചര്യത്തിൽ വായ്പാ അക്കൗണ്ടുകൾക്കുമേൽ പിഴ ചുമത്തുന്നതുമായി ബന്ധപ്പെട്ട് ബാങ്കുകൾക്ക് പുതിയ നിർദേശവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സർക്കുലർ. പല ബാങ്കുകളും പലിശയ്ക്ക് മേൽ പിഴപ്പലിശ ചുമത്തുന്നത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ആർബിഐയുടെ പുതിയ മാർഗനിർദേശങ്ങൾ. പിഴപ്പലിശ ഒഴിവാക്കുന്നതുൾപ്പെടെയുള്ള നിർദേശങ്ങളുണ്ട്. 2024 ജനുവരി ഒന്ന് മുതൽ ആയിരിക്കും പുതിയ മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ വരിക.

വായ്പാ അക്കൗണ്ടുകളിൽ നിന്ന് ബാങ്കുകൾക്ക് എങ്ങനെ പിഴ ഈടാക്കാം എന്നതിനെ കുറിച്ചാണ് സർക്കുലർ പുറത്തിറക്കിയത്. വായ്പ വാങ്ങുമ്പോൾ പറഞ്ഞ നിബന്ധനകൾ കടം വാങ്ങുന്നയാൾ പാലിക്കാതിരിക്കുകയോ അതിൽ വീഴ്ച വരുത്തുകയോ ചെയ്താൽ പല ബാങ്കുകളും ബാധകമായ പലിശ നിരക്കുകൾക്കപ്പുറം പിഴ ഈടാക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പുതിയ മാർഗനിർദേശങ്ങൾ ആർബിഐ പുറത്തിറക്കിയത്.

കടം വാങ്ങുന്നയാൾ, വായ്പ കരാറിന്റെ നിബന്ധനകളും വ്യവസ്ഥകളും പാലിക്കാത്തതിന്, പിഴ ഈടാക്കിയാൽ അത് 'പെനൽ ചാർജുകൾ' ആയി കണക്കാക്കും, ഇതിനു പലിശ ഈടാക്കില്ല. അതായത്, എന്നിരുന്നാലും, ലോൺ അക്കൗണ്ടിലെ പലിശ കൂട്ടുന്നതിനുള്ള സാധാരണ നടപടിക്രമങ്ങളെ ഇത് ബാധിക്കില്ല. പലിശ നിരക്കിൽ കൂടുതലായി ഒന്നും ചേർക്കരുതെന്നും മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ആർബിഐ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വായ്പയുടെ പിഴ ചാർജുകൾ അല്ലെങ്കിൽ സമാനമായ ചാർജുകൾ സംബന്ധിച്ച് നയം രൂപീകരിക്കും.

രാജ്യത്തെ എല്ലാ ബാങ്കുകൾക്കും ആർബിഐയുടെ ഈ മാർഗ നിർദേശങ്ങൾ ബാധകമായിരിക്കും. വായ്പയുടെ പിഴ ചാർജുകൾ അല്ലെങ്കിൽ സമാനമായ ചാർജുകൾ സംബന്ധിച്ച് ബോർഡ് അംഗീകൃത നയം രൂപീകരിക്കും. ലോൺ കരാറിന്റെ നിബന്ധനകളും വ്യവസ്ഥകളും പാലിക്കാത്തതിന് ന്യായമായതും ആനുപാതികവുമായിട്ടായിരിക്കും പിഴ ഈടാക്കുക.

വായ്പാ കരാറിന്റെ നിബന്ധനകളും വ്യവസ്ഥകളും പാലിക്കാത്തതിനെ കുറിച്ചുള്ള അറിയിപ്പുകൾ കടം വാങ്ങുന്നവർക്ക് അയക്കണം. ആ സമയങ്ങളിൽ പിഴയെ കുറിച്ചും പരാമര്ശിക്കണം. പിഴ ചാർജുകൾ ഈടാക്കുന്നതിന്റെ സന്ദർഭവും അതിന്റെ കാരണവും അറിയിക്കേണ്ടതാണ്. എല്ലാ വാണിജ്യ ബാങ്കുകൾക്കും ചെറുകിട ധനകാര്യ ബാങ്കുകൾക്കും ഹൗസിങ് ഫിനാൻസ് കമ്പനികൾ ഉൾപ്പെടെയുള്ള ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും ഇത് ബാധകമായിരിക്കും

അതേ സമയം ബാങ്കുകളിലെ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങൾ കണ്ടെത്തുന്നതിനായി കേന്ദ്രീകൃത വെബ് പോർട്ടൽ ആർബിഐ ആരംഭിച്ചു. ആർബിഐ അവതരിപ്പിച്ച ഉദ്ഗം (അൺക്ലെയിംഡ് ഡെപ്പോസിറ്റുകൾ - ഗേറ്റ്‌വേ ടു ആക്സസ് ഇൻഫർമേഷൻ) എന്ന പോർട്ടലിലൂടെ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങൾ കണ്ടെത്താം.

ഒന്നിലധികം ബാങ്കുകളിൽ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുണ്ടെങ്കിൽ, എവിടെ എങ്ങനെ തിരയണമെന്ന് പലർക്കും കൺഫ്യൂഷനുണ്ടാവും. അതുകൊണ്ടു തന്നെ, ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങൾക്കായി വിവിധ ബാങ്കുകളുടെ വെബ്‌സൈറ്റുകൾ തിരയുന്നതിന് പകരം, ഒരിടത്ത് തിരയുന്നത് പൊതുജനങ്ങൾക്ക് ഏറെ സൗകര്യ പ്രദമാകും. ഉപഭോക്താക്കൾക്ക് നിക്ഷേപങ്ങൾ ഈസിയായി കണ്ടെത്തുന്നതിനായാണ് ആർബിഐ ഇത്തരത്തിൽ ഒരു പ്ലാറ്റ്‌ഫോം ക്രിയേറ്റ് ചെയ്തിരിക്കുന്നത്.

ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുടെ ഒരു പട്ടിക ബാങ്കുകൾ അവരുടെ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിക്കും. ഉദ്ഗം വെബ് പോർട്ടലിലൂടെ ഉപഭോക്താക്കൾക്ക് ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങൾ കണ്ടെത്തി ക്ലെയിം ചെയ്യുകയോ, ഡെപ്പോസിറ്റ് അക്കൗണ്ടുകൾ ആക്ടീവ് ആക്കുകയോ ചെയ്യാം.2023 ഏപ്രിൽ മാസത്തിലെ ഡെവലപ്‌മെന്റ് ആൻഡ് റെഗുലേറ്ററി പോളിസികളെക്കുറിച്ചുള്ള പ്രസ്താവനയിൽ അവകാശികളില്ലാത്ത നിക്ഷേപങ്ങൾ കണ്ടെത്തുന്നതിന് ഒരു കേന്ദ്രീകൃത വെബ് സൗകര്യം അവതരിപ്പിക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു.