തിരുവനന്തപുരം: കായികലോകത്ത് 2025 വര്‍ഷം അതിന്റെ കുതിപ്പ് തുടരുകയാണ്. കഴിവുണ്ടായിട്ടും നിര്‍ഭാഗ്യത്തിന്റെ പേരില്‍ മാത്രം കളിക്കളത്തില്‍ കണ്ണീര്‍ പൊഴിച്ചവര്‍ക്ക് ആനന്ദക്കണ്ണീര്‍ സമ്മാനിച്ചാണ് 2025 തന്റെ പകുതി ദൂരം ഓടിത്തീര്‍ത്തിരിക്കുന്നത്.ഐസിസി ട്രോഫി അകന്നുനിന്ന പ്രോട്ടീസിന് കിരീടം സമ്മാനിച്ച് ഈ അവിശ്വസനീയ കുതിപ്പിന് കാലം പതിന്മടങ്ങ് ഭംഗി നല്‍കിയിരിക്കുകയാണ്..ഈ വര്‍ഷം അവസാനിക്കുമ്പോള് തീര്‍ച്ചയായും ഇത് തോല്‍ക്കപ്പെട്ടവരുടെ വര്‍ഷമായി മാറും.

യൂറോപ്പ് ലീഗ് ചാംപ്യന്‍മാരായി ടോട്ടനം ഹോട്സ്പര്‍,മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പിച്ച് എഫ്എ കപ്പുയര്‍ത്തിയത് ക്രിസ്റ്റല്‍ പാലസ്, ഏഴുപതിറ്റാണ്ട് നീണ്ട കിരീടകാത്തിരിപ്പ് അവസാനിപ്പിച്ച് ഇംഗ്ലീഷ് ലീഗ് കപ്പ് നേടിയത് ന്യൂകാസില്‍ യുണൈറ്റഡ്,കരിയറിലെ ആദ്യ കിരീടമുയര്‍ത്തി ഹാരി കെയ്ന്‍..ഇംഗ്ലണ്ടില്‍ മാത്രമല്ല ഇറ്റലിയിലും ബെല്‍ജിയത്തിലും സ്‌കോട്ലന്റിലും കണ്ടു കിരീടകാത്തിരിപ്പിന് ക്ലബുകള്‍ അവസാനമിടുന്നത്.പിന്നാലെയാണ് 2025 ന്റെ ഈ പ്രത്യേകത ഒന്നുകൂടി ഉറപ്പിച്ച് ഐപിഎല്ലില്‍ പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ആര്‍സിബിയും കന്നിക്കിരീടം നേടിയത്.ഇപ്പോഴിത ലിസ്റ്റിലെ ഏറ്റവും പുതിയ എന്‍ട്രിയായി പ്രോട്ടീസും.

കണ്ണൂര്‍ക്കഥകള്‍ മറന്ന് പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം കളക്കളത്തില്‍ ഈ വര്‍ഷം പുഞ്ചിരി തൂകിയ താരങ്ങളെയും ടീമിനെയും അറിയാം

ന്യൂകാസില്‍ കാത്തിരുന്നത് 70 വര്‍ഷം

1955ല്‍ നേടിയ എഫ്എ കപ്പായിരുന്നു ന്യൂകാസില്‍ യുണൈറ്റഡിന്റെ ചരിത്രത്തിലെ ഒടുവിലത്തെ പ്രാദേശിക കിരീടനേട്ടം.70ാം വര്‍ഷം, 2025ല്‍ ആ കാത്തിരിപ്പും അവസാനിച്ചു.ഇംഗ്ലീഷ് ലീഗ് കപ്പില്‍ ലിവര്‍പൂളിനെ 2-1ന് തോല്‍പിച്ചാണ് കിരീടവരള്‍ച്ച അവസാനിപ്പിച്ചത്.1969നു ശേഷം ന്യൂകാസില്‍ നേടുന്ന പ്രധാനപ്പെട്ടൊരു കിരീടം കൂടിയാണ് ഇത്.1969ല്‍ ഇന്റര്‍സിറ്റീസ് ഫെയേഴ്സ് കപ്പില്‍ മുത്തമിട്ട ശേഷം ന്യൂകാസില്‍ ഒരു പ്രധാന കിരീടം നേടുന്നതും ഇതാദ്യം.




17 വര്‍ഷത്തെ കിരീടവരള്‍ച്ച അവസാനിപ്പിച്ച് ടോട്ടന്‍ഹാം

17 വര്‍ഷമാണ് ടോട്ടനം ഹോട്സ്പര്‍ ഫുട്ബോള്‍ ക്ലബ് ഒരു കിരീടത്തിനായി കാത്തിരുന്നത്.2008ല്‍ നേടിയ ലീഗ് കപ്പായിരുന്നു ടോട്ടനം ഹോട്സപര്‍ ആരാധകര്‍,കളിയാക്കിയവര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ എടുത്തുകാണിച്ച കിരീടനേട്ടം.അന്ന് ദിമിത്രി ബെര്‍ബറ്റോവും ജോനഥന്‍ വുഡ്ഗേറ്റും നേടിയ ഗോളില്‍ ചെല്‍സിയെ തോല്‍പിച്ചത് 2-1ന്.ശേഷം നാലുവട്ടം ടോട്ടനം ഹോട്സപര്‍ ഫൈനല്‍ കളിച്ചെങ്കിലും നാലിലും തോറ്റു.ഇതിലൊരു ചാംപ്യന്‍സ് ലീഗ് ഫൈനലും ഉള്‍പ്പെടും.2018-19 സീസണിലെ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിനോടേറ്റ തോല്‍വി കനമുള്ള വേദനയായി.ഇത്തവണത്തേത് അവരുടെ മൂന്നാം യൂറോപ്പ ലീഗ് കിരീടമാണ്.ഫൈനലില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയായിരുന്നു ടോട്ടനത്തിന്റെ കിരീടനേട്ടം.

നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് അറുതി വരുത്തി ക്രിസ്റ്റല്‍ പാലസ്

മിക്കവര്‍ക്കും പത്തും ഇരുപതും വര്‍ഷങ്ങളുടെ കാത്തിരിപ്പിന്റെ കഥയാണ് പറയാനുള്ളതെങ്കില്‍ ക്രിസ്റ്റല്‍ പാലസിന് പറയാനുള്ളത് ഒരു നൂറ്റാണ്ടിന്റെ കഥയാണ്.ഇത്തവണ എഫ്എ കപ്പ് ഫൈനലില്‍ മല്‍സരിച്ചത് മാഞ്ചസ്റ്റര്‍ സിറ്റിയും ക്രിസ്റ്റല്‍ പാലസും.സിറ്റിയും ആരാധകരും അനായാസ കിരീടനേട്ടം പ്രതീക്ഷിച്ചിടത്ത് അട്ടിമറി വിജയവുമായി ക്രിസ്റ്റ് പാലസ് ചരിത്രത്തിലെ ആദ്യ കിരീടം സ്വന്തമാക്കി.വെംബ്ലിയില്‍ നടന്ന ഫൈനലില്‍ വമ്പന്മാരായ മാഞ്ചെസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയായിരുന്നു ക്ലബ്ബിന്റെ നേട്ടം1905 മുതല്‍ ഒരു കിരീടത്തിനായി അവര്‍ കാത്തിരിക്കുകയായിരുന്നു. ക്ലബ്ബിന്റെ ആദ്യ എഫ്എ കപ്പ് കിരീടം കൂടിയാണിത്.

കിരീടത്തില്‍ മുത്തമിട്ട് ഹാരികെയ്നും

ടോട്ടനം ഹോട്സ്പര്‍ കിരീടം നേടുന്നതിനും ദിവസങ്ങള്‍ക്ക് മുമ്പ് ടോട്ടനം വിട്ട് ജര്‍മന്‍ ക്ലബ് ബയണ്‍ മ്യൂണിക്കിലെത്തിയ ഹാരി കെയ്നും കപ്പുയര്‍ത്തി.ജര്‍മന്‍ ബുണ്ടസ് ലീഗ ചാംപ്യന്‍പട്ടം ഹാരി കെയ്നിന്റെ കരിയറിലെ ആദ്യ കിരീടമായി.ഗോള്‍ഡന്‍ ബൂട്ടുകള്‍ ആവോളമുണ്ടെങ്കിലും ഒരു കിരീടംപോലുമില്ലാത്തത് ഇംഗ്ലീഷ് ക്യാപ്റ്റന്റെ കരിയറിലെ ശൂന്യതയായിരുന്നു.കിരീടത്തിനായി ക്ലബ് വിട്ട കെയ്നും, ടോട്ടനം ഹോട്സ്പറും ദിവസങ്ങളുടെ മാത്രം അകലത്തില്‍ കപ്പടിച്ചതും കൗതുകമായി.




2010ല്‍ സീനിയര്‍ കരിയര്‍ ആരംഭിച്ച താരം 2023 ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടനത്തിനായി 317 മത്സരങ്ങള്‍ കളിച്ചു. 213 ഗോളുകള്‍ നേടി ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച ഗോള്‍ നേട്ടക്കാരനായെങ്കിലും ട്രോഫി മാത്രം അകന്നു നിന്നു. ഇംഗ്ലണ്ട് ഫുട്ബോള്‍ ടീം ക്യാപ്റ്റനായ കെയ്ന്‍ 2015 മുതല്‍ സീനിയര്‍ ടീമിനായി 105 കളികളില്‍ നിന്ന് 71 ഗോളുകള്‍ നേടി. അവിടെയും ട്രോഫികളുടെ തിളക്കമുണ്ടായിരുന്നില്ല.

പിഎസ്ജിയുടെ കാത്തിരിപ്പിനും അവസാനം

ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുടെ വര്‍ഷങ്ങള്‍ നീണ്ട സ്വപ്നത്തിന് മ്യൂണിക്കിലെ അലിയാന്‍സ് അരീനയിലാണ് സാക്ഷാത്കാരം ഉണ്ടായത്. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍ മിലാനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് പിഎസ്ജി തകര്‍ത്തുവിട്ടത്. നോക്കൗട്ട് റൗണ്ടില്‍ ലിവര്‍പൂളിനെയും ആസ്റ്റണ്‍ വില്ലയെയും ആഴ്സണലിനെയും കീഴടക്കിയാണ് ലൂയി എന്റിക്വെ പരിശീലിപ്പിക്കുന്ന പിഎസ്ജിയുടെ യുവനിര ഫൈനലിലെത്തിയത്. 2020 ല്‍ ഫൈനല്‍ വരെയെത്തിയിട്ടും നഷ്ടപ്പെട്ടുപോയ കിരീടം ഇത്തവണ അവര്‍ പാരീസിലെത്തിച്ചു.

കോപ്പ ഇറ്റാലിയയില്‍ ബൊലോന്യ മുത്തം

ഇറ്റാലിയന്‍ ക്ലബുകള്‍ മല്‍സരിക്കുന്ന കോപ്പ ഇറ്റാലിയ നേടിയത് ബൊലോന്യ.51 വര്‍ഷത്ത കാത്തിരിപ്പാണ് ബൊലോന്യ അവസാനിപ്പിച്ചത്. തോല്‍പിച്ചതാകട്ടെ വമ്പന്‍മാരായ എ.സി.മിലാനെ.

പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പ് സാക്ഷാത്കരിച്ച ആര്‍സിബി

ദിവസങ്ങള്‍ക്കു മുമ്പാണ് ഐപിഎല്‍ ഫൈനലില്‍ പഞ്ചാബ് കിങ്സിനെ ആറു റണ്‍സിന് കീഴടക്കി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു തങ്ങളുടെ കന്നി ഐപിഎല്‍ കിരീടം നേടിയത്.ഗെയില്‍,വാട്സണ്‍,എബിഡി തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ ഒരു വലിയ നിരയെ അണിനിരത്തിയിട്ടും 18 വര്‍ഷക്കാലമാണ് ഒരു കിരീടത്തിനായി ആര്‍സിബിക്കും അവരുടെ സൂപ്പര്‍ താരം വിരാട് കോലിക്കും കാത്തിരിക്കേണ്ടി വന്നത്. ഇന്ത്യന്‍ ദേശീയ ടീമിനൊപ്പം അണ്ടര്‍ 19 ലോകകപ്പും ഏകദിന ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും ടി20 ലോകകപ്പും നേടിയ കോലിക്ക് ഐപിഎല്‍ കിരീടം എക്കാലവും കിട്ടാക്കനിയായിരുന്നു. ആ കാത്തിരിപ്പാണ് ജൂണ്‍ മൂന്നാം തീയതി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ അവസാനിച്ചത്.




ലോഡ്സില്‍ പുഞ്ചിരിച്ച് ബാവുമയും സംഘവും

ഈ പട്ടികയിലെ പുതിയ എന്‍ട്രിയാണ് പ്രോട്ടീസ്.ഒരു ഐസിസി ലോക കിരീടത്തിനായി അവര്‍ക്ക് കാത്തിരിക്കേണ്ടി വന്നത് ചില്ലറക്കാലമൊന്നുമല്ല.1998-ലെ ഐസിസി നോക്കൗട്ട് ട്രോഫി നേട്ടത്തിനു ശേഷം 27 വര്‍ഷം കാത്തിരുന്നു ദക്ഷിണാഫ്രിക്ക മറ്റൊരു ഐസിസി കിരീടം സ്വന്തമാക്കാന്‍.ഐസിസി ടൂര്‍ണമെന്റുകളുടെ നോക്കൗട്ട് ഘട്ടങ്ങളില്‍ വീണുപോകുന്നത് ദക്ഷിണാഫ്രിക്കയ്ക്ക് പതിവായിരുന്നു. 1992, 1999, 2007, 2015, 2023 ഏകദിന ലോകകപ്പുകളിലെല്ലാം സെമി ഫൈനലില്‍ അവര്‍ക്ക് കാലിടറി.

1996-ലും 2011-ലും ക്വാര്‍ട്ടര്‍ ഫൈനലിലും. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പ് ഫൈനലിലെത്തിയിട്ടും ഇന്ത്യയോട് തോറ്റു.2009, 2014 ടി20 ലോകകപ്പുകളിലെ സെമി ഫൈനലില്‍ തോറ്റ് പുറത്തായി.2000, 2002, 2006, 2013, 2025 വര്‍ഷങ്ങളിലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റുകളിലെല്ലാം സെമി ഫൈനലില്‍ കടന്നെങ്കിലും ഒരിക്കല്‍ പോലും ഫൈനല്‍ കളിക്കാന്‍ സാധിക്കാത്തവരായിരുന്നു ദക്ഷിണാഫ്രിക്ക.ഇക്കാലത്തിനിടയ്ക്ക് ഐസിസി ടൂര്‍ണമെന്റുകളില്‍ രണ്ട് തവണ ക്വാര്‍ട്ടറിലും 12 തവണ സെമിയിലും ഒരു തവണ ഫൈനലിലും ദക്ഷിണാഫ്രിക്ക തോറ്റു.




ഈ അപൂര്‍വ്വത തുടര്‍ച്ചയായതോടെ സമൂഹമാധ്യമങ്ങളിലും ഇതുസംബന്ധിച്ച ട്രോളുകളും മീമുകളും സജീവമായി.ശ്രദ്ധേയ ചിത്രങ്ങളിലെ രംഗങ്ങളും സംഭാഷണങ്ങളും ഉപയോഗിച്ചാണ് ഈ അപൂര്‍വ്വതയെ സമൂഹമാധ്യമങ്ങളും ആഘോഷമാക്കുന്നത്.2025 അതിന്റെ പകുതി ലാപ്പ് മാത്രമേ ഓടിക്കഴിഞ്ഞുള്ളു.സെക്കന്റ് ഹാഫ് ഇനിയുമുണ്ട്.ഇത്രയും പേരുടെ പുഞ്ചിരിക്ക് കാരണമായ ഈ വര്‍ഷം ഇനി ആരൊയോക്കെ സഹായിക്കുമെന്നാണ് കായികലോകം ഉറ്റുനോക്കുന്നത്.ഒപ്പം ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സും കിരീടം നേടിയാലെ ഈ പട്ടിക പൂര്‍ണ്ണമാകുവെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.