പത്തനംതിട്ട: സമീപകാലത്ത് നിര്‍മാണത്തിലിരുന്ന ദേശീയ പാതയടക്കമുള്ള റോഡുകള്‍ തകര്‍ന്നതും വിള്ളലുകള്‍ വീണതും സ്വാഭാവികമായ വെള്ളമൊഴുക്കിന്റെ തുടര്‍ച്ച നഷ്ടപ്പെട്ടതിനാലാണെന്ന് ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രം ഹൈഡ്രോളജി വിഭാഗം മുന്‍ മേധാവി ഡോ. ഡി. പത്മലാല്‍. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പത്തനംതിട്ട ജില്ലാ കമ്മറ്റി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച കാലാവസ്ഥാ വ്യതിയാനവും പത്തനംതിട്ടയുടെ പാരിസ്ഥിതിക പ്രശ്നങ്ങളും എന്ന സെമിനാറില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

നദികള്‍, തോടുകള്‍ എന്നിങ്ങനെയുള്ള ഉപരിതല ജലപ്രവാഹം പോലെ ഭൂഗര്‍ഭ ജലപ്രവാഹവും ഉണ്ട്. അതിനെ കുറിച്ചും നിര്‍മാണത്തിന് ഉപയോഗിക്കുന്ന മണ്ണിന്റെ ഘടനയും പഠിക്കാതെയുള്ള പ്രവര്‍ത്തനങ്ങളാണ് റോഡുകള്‍ തകരാനുള്ള പ്രധാന കാരണം. ഭൂമിയുടെ അടിത്തട്ടിലുള്ള കളിമണ്ണ് ജല സമ്പര്‍ക്കം മൂലം വികസിക്കുമെന്നതിനാല്‍ ഉപരിതല മണ്ണിന് ചലനം ഉണ്ടാകും. ഈ ചലനം റോഡിന്റെ ടാറിങില്‍ പ്രതിഫലിക്കണമെന്നില്ല. ടാറിന് വികാസം സംഭവിക്കാത്തതാണ് കാരണം. അടിത്തട്ടിലെ മണ്ണിന് ചലനം സംഭവിക്കുമ്പോഴാണ് റോഡ് ഇടിഞ്ഞു താഴുന്നത്.

ആദ്യം നടത്തിയ നിര്‍മ്മിതി പരാജയപ്പെട്ടു എന്ന് തിരിച്ചറിയുമ്പോള്‍ മാത്രമാണ് പരിഹാരമായി മേല്‍പാലങ്ങള്‍ പോലുള്ള ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത്. ആദ്യം തന്നെ ഇതു സംബന്ധിച്ച് പഠനം നടത്തിയാല്‍ ബദല്‍ മാര്‍ഗമായ പാലം നിര്‍മ്മിക്കാന്‍ തുടക്കത്തില്‍ തന്നെ കഴിയുമായിരുന്നു. എന്നാല്‍ പലപ്പോഴും ഇതിന് ശ്രമിക്കാതെ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്ന നിര്‍മ്മാണം നടത്താനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ഇനിയും ഇത്തരം നിര്‍മ്മാണങ്ങള്‍ നടത്തുന്നതിന് മുമ്പ് ഇത് സംബന്ധിച്ച പഠനം സാധ്യമാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

താരതമ്യേനെ കൂടുതല്‍ മഴ ലഭിക്കുന്ന മേഖലയാണ് കേരളം. ഇന്ത്യ, ബംഗ്ലാദേശ്, മ്യാന്‍മാര്‍, പാക്കിസ്ഥാന്‍ അടക്കമുള്ള രാജ്യങ്ങളില്‍ അനുഭവപ്പെടുന്ന കാലവര്‍ഷത്തിന്റെ പ്രവേശന കവാടമാണ് കേരളം. തെക്ക് ഭൂമധ്യരേഖയ്ക്ക് സമീപത്തു നിന്നും അതികഠിനമായ താപത്തെ തുടര്‍ന്ന് ഉയര്‍ന്നു പൊങ്ങുന്ന നീരാവി കാരണം കേരള തീരത്ത് ന്യൂനമര്‍ദം രൂപം കൊള്ളും. ഈ മര്‍ദത്തിലേക്ക് മഴമേഘങ്ങളെ വലിച്ചെടുക്കുന്നതാണ് അതിശക്തമായ മഴയ്ക്ക് കാരണമാകുന്നത്. ഇവ പ്രധാനമായും ഉയര്‍ന്ന സ്ഥലങ്ങളായ പീരുമേട്, വയനാട്് പ്ലേറ്റോയിലും എത്തുന്നതോടെ മഴമേഘങ്ങളെ മലനിരകള്‍ തടഞ്ഞു നിര്‍ത്തുന്നു.

തുടര്‍ന്നാണ് കാലവര്‍ഷം ആരംഭിക്കുന്നത്. സഹ്യസാനുക്കളില്‍ പെയ്യുന്ന മഴ നദികളിലൂടെ ഒഴുകിയെത്തുന്നത് പൂര്‍ണമായും വേമ്പനാട്ടുകായലിനും അറബിക്കടലിനും ഉള്‍കൊള്ളാന്‍ കഴിയില്ല. അതിനാല്‍ നദിയിലൂടെ ഒഴുകി എത്തുന്ന അധിക മഴവെള്ളത്തെ കാത്തിരിപ്പു കേന്ദ്രങ്ങള്‍ എന്ന് വിശേഷിപ്പിക്കാവുന്ന തണ്ണീര്‍ത്തടങ്ങള്‍ സംഭരിച്ചു നിര്‍ത്തുന്നു. വേലിയിറക്ക സമയത്ത് ഈ ജലത്തെ അല്‍പ്പാപ്പമായി കടല്‍ ഏറ്റെടുക്കും. പ്ലാസ്റ്റികും എക്കലും അടിഞ്ഞ് സംഭരണ ശേഷി കുറഞ്ഞ വേമ്പനാട്ടു കായല്‍ പോലുള്ള വമ്പന്‍ ജലസംഭരണികള്‍ ഇപ്പോഴും സന്തുലനാവസ്ഥ കൈവരിച്ച് നിലകൊള്ളുന്നതും വിശാലമായ വയലുകള്‍ അടങ്ങിയ തണ്ണീര്‍ തടങ്ങള്‍ ഉള്ള്തിനാലാണ്.

സാധാരണ തണ്ണീര്‍ത്തടങ്ങള്‍ക്ക് സമീപം പ്രകൃതി ചെറുകുന്നുകളും സൃഷ്ടിച്ചിട്ടുണ്ടാകും. തണ്ണീര്‍ത്തടങ്ങളില്‍ സംഭരിക്കുന്ന അധികജലം വേലി ഇറക്ക സമയത്ത് തള്ളി നദിയിലൂടെ കടലിലേക്ക് നയിക്കുന്നത് ഈ ചെറുകുന്നുകളില്‍ നിന്നുള്ള നിരൊഴുക്കാണ്. കുന്നുകളില്‍ ചെയ്യുന്ന മഴ ചരിവിലൂടെ ഒഴുകി എത്തുമ്പോള്‍ അതിന്റെ ശക്തിയായ തള്ളല്‍ മൂലം തണ്ണീര്‍ത്തടങ്ങളില്‍ നിന്നും ജലം പുഴയിലേക്കും തുടര്‍ന്ന് കായല്‍ വഴി കടലിലേക്കും എത്തുന്നു. ഇത് ഘട്ടം ഘട്ടമായി നടക്കുന്ന സ്വാഭാവിക രീതിയാണ്. ഇത്തരം കുന്നുകള്‍ ഇടിച്ചു മാറ്റുന്നതിലൂടെ നിലയ്ക്കുന്നത് പ്രകൃതി ദത്തമായ ജലനിര്‍ഗമന രീതിയാണ്. അതിനാല്‍ മണ്ണ് ഇടിച്ചു മാറ്റുന്നത് കുന്നുകളുടെ സ്വാഭാവിക ഘടനയ്ക്ക് മാറ്റം വരുന്ന തരത്തിലാകരുത്. ഭാഗികമായ രീതിയില്‍ മാത്രമെ ഖനനം പാടുള്ളു.

ഭാരതപ്പുഴ ഒഴികെയുള്ള കേരളത്തിലെ നദികളില്‍ മണല്‍ പുറത്തു നിന്നും കൊണ്ടു വന്ന് നിക്ഷേപിക്കേണ്ട അവസ്ഥയാണെന്ന അവസ്ഥയാണെന്ന് ഡോ. ഡി. പത്മലാല്‍ പറഞ്ഞു. പല നദികളും മണല്‍ ഖനനം മൂലം ശേഷിച്ചു കഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ മണലിന്റെ കര്‍ത്തവ്യം നദികളിലെ നീരൊഴുക്കിന്റെ ശക്തി നിയന്ത്രിക്കുക എന്നതാണ്. വര്‍ഷ കാലത്ത് കുതിച്ചു പാഞ്ഞെത്തുന്ന നദീജലത്തില്‍ മണല്‍ കലര്‍ന്ന് കലങ്ങും. ഇതോടെ വെള്ളമൊഴുക്കിന്റെ വേഗം വളരെയികം കുറയും.

തീരം, തിട്ട എന്നിവ ഇടിയുന്നത് തടയാനും ഇത് സഹായിക്കുന്നു. വേനല്‍ കാലത്ത് ആവശ്യാനുസരണം നദികളിലൂടെ ജലം ഒഴുക്കി വിടുന്നതും ഇതേ മണല്‍ നിക്ഷേപം തന്നെയാണ്. മണല്‍ ഒഴിയുന്നതോടെ പ്രകൃതിദത്തമായ ജല ക്രമീകരണമാണ് ഇല്ലാതാകുന്നത്. കൂടാതെ കൂരി പോലുള്ള മത്സ്യങ്ങള്‍ മുട്ടയിടുന്നതും മണലിലാണ്. മണല്‍ ഒഴിഞ്ഞ നദിയില്‍ വംശം നില നിര്‍ത്താന്‍ കഴിയാത്തതിനാല്‍ അത്തരം ജലാശയത്തില്‍ കൂരി പോലുള്ള മത്സ്യങ്ങള്‍ നിലനില്‍ക്കില്ല.

അധിക മണല്‍ വാരാം. പക്ഷേ അനുവദനീയമായ രീതിയില്‍ മാത്രമെ പാടുള്ളു. ജലപ്പരപ്പിന് മീതെ ഉയര്‍ന്നു കിടക്കുന്ന ഉണങ്ങിയ മണല്‍ മാത്രമേ ഖനനം ചെയ്യാവു. വെള്ളമയം കണ്ടാല്‍ വാരല്‍ നിര്‍ത്തണമെന്നും ഡി. പത്മലാല്‍ നിര്‍ദ്ദേശിച്ചു. എല്ലാ കാലത്തും പത്തനംതിട്ടയിലെ മാധ്യമ പ്രവര്‍ത്തകരുടെ ഇടപെടലിലൂടെ ഒരു പരിധി വരെ ഇവിടെ പരിസ്ഥിതി ചൂഷണം ഒഴിവാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും തുടര്‍ന്നും ഇക്കാര്യത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്ലാനിങ് ബോര്‍ഡ് അംഗം ഡോ. വര്‍ഗീസ് ജോര്‍ജ് ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ് പ്രസിഡന്റ് ബിജു കുര്യന്‍ അധ്യക്ഷത വഹിച്ചു.മാധ്യമപ്രവര്‍ത്തകന്‍ വര്‍ഗീസ് സി. തോമസ് മോഡറേറ്റായിരുന്നു. ഡോ. ജോസ് പാറക്കടവില്‍, ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ മുന്‍ പ്രസിഡന്റ് ഡോ. കെ.പി കൃഷ്ണന്‍കുട്ടി, ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ഹസാര്‍ഡ് അനലിസ്റ്റ് ചാന്ദ്നി പി. ചന്ദ്രസേനന്‍, പ്രസ്‌ക്ലബ് സെക്രട്ടറി ജി.വിശാഖന്‍ എന്നിവര്‍ പ്രസംഗിച്ചു.