റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍, ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന് 20 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച കീഴ് കോടതി വിധി ശരിവച്ച് അപ്പീല്‍ കോടതിയുടെ ഉത്തരവ്. മെയ് 26 നാണ് കീഴ്‌ക്കോടതി വിധിയുണ്ടായത്. വിധിക്ക് ശേഷം പ്രോസിക്യൂഷന്‍ അപ്പീല്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ 11 മണിക്ക് അപ്പീല്‍ കോടതിയില്‍ സിറ്റിങ് ഉണ്ടായത്.

19 വര്‍ഷം പിന്നിട്ട പ്രതിക്ക് മോചനം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല. എന്നാല്‍ ആവശ്യമെങ്കില്‍ പ്രതിഭാഗത്തിന് മേല്‍ക്കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.

റഹീമിന്റെ അഭിഭാഷകരും ഇന്ത്യന്‍ എംബസ്സി പ്രതിനിധി സവാദ് യൂസഫും റഹീം കുടുംബ പ്രതിനിധി സിദ്ധിഖ് തുവ്വൂരും ഓണ്‍ലൈന്‍ കോടതിയില്‍ ഹാജരായിരുന്നു. കീഴ്‌ക്കോടതി വിധി ശരി വെച്ച അപ്പീല്‍ കോടതിയുടെ വിധി ആശ്വാസമാണെന്ന് വിധിക്ക് ശേഷം റിയാദ് റഹീം സഹായ സമിതി അറിയിച്ചു.

സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുകയാണ് അബ്ദുല്‍ റഹീം. 2006 നവംബറിലാണ് സൗദി ബാലന്റെ കൊലപാതകക്കേസില്‍ അബ്ദുല്‍ റഹീമിനെ പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം ആവശ്യപ്പെട്ട ദിയാധനം മലയാളികള്‍ സ്വരൂപിച്ചു കണ്ടെത്തുകയും കുടുംബത്തിന് കൈമാറുകയും ചെയ്ത പശ്ചാത്തലത്തില്‍ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്യുകയായിരുന്നു.