കൊച്ചി: സിനിമയുടെ ലോകത്ത് അഭിപ്രായങ്ങള്‍ തുറന്നടിച്ചാല്‍, അവസരങ്ങള്‍ നഷ്ടപ്പെടാം. മാറ്റി നിര്‍ത്തലുകള്‍ ഉണ്ടായേക്കാം. നടി ആക്രമിക്കപ്പെട്ട കേസിന്റെ പശ്ചാത്തലത്തില്‍, തനിക്കുണ്ടായ ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍. യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇത് വെളിപ്പെടുത്തിയത്.

അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞതിന്റെ പേരില്‍ പല നടിമാരും മേക്കപ്പ് ചെയ്യാന്‍ വിളിക്കാതെയായി. 'അഭിപ്രായങ്ങള്‍ തുറന്നുപറയുന്ന വ്യക്തിയാണ് ഞാന്‍. അതിനാല്‍ത്തന്നെ സിനിമയില്‍ നിന്നും എന്നെ ഒരുപാട് മാറ്റി നിര്‍ത്തിയിട്ടുണ്ട്. കുറേ ആര്‍ട്ടിസ്റ്റുകള്‍ എന്നെ മേക്കപ്പ് ചെയ്യാന്‍ വിളിക്കാതെയായി. ചിലപ്പോള്‍ അതിനുകാരണം ഒരു നടി ആക്രമിക്കപ്പെട്ട കേസില്‍ ഞാന്‍ കോടതിയില്‍ സാക്ഷി പറഞ്ഞിരുന്നു. എന്റെ അഭിപ്രായം സോഷ്യല്‍മ ീഡിയയിലൂടെ പറഞ്ഞു. ചിലപ്പോള്‍ അതുകൊണ്ടായിരിക്കാം.ആ നടിയെ പിന്തുണച്ച മറ്റ് നടിമാര്‍ പോലും പിന്നെ എന്നെ വിളിക്കാതെ വന്നു. ആ നടി ആക്രമിക്കപ്പെട്ട ദിവസം ഞങ്ങള്‍ ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ പോകാന്‍ തീരുമാനിച്ചിരുന്നു. എനിക്ക് മൈഗ്രേയ്ന്‍ ഉളളതുകൊണ്ടാണ് അന്ന് അത് സംഭവിക്കാതെ പോയത്. അതിന് നിരാശയുണ്ട്.

അടുത്ത ദിവസം മറ്റൊരു നടിയാണ് എന്നെ വിളിച്ച് കാര്യം പറഞ്ഞത്. ചിലപ്പോള്‍ ഈ കാര്യങ്ങള്‍ ഞാന്‍ വീണ്ടും പറയുമ്പോള്‍ എനിക്ക് വധഭീഷണി വന്നേക്കാം. പല ഭീഷണികളും എനിക്ക് ഫോണിലൂടെയും ട്രോളുകളിലൂടെയും ലഭിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഞാന്‍ എന്റെ മേല്‍വിലാസം മറുപടിയായി അവര്‍ക്ക് അയച്ചുകൊടുക്കും. അതിനാല്‍ത്തന്നെ പലയിടങ്ങളില്‍ എന്നെ തഴഞ്ഞിട്ടുണ്ട്.

മംമ്ത മോഹന്‍ദാസിന്റെ കൂടെ പ്രവര്‍ത്തിച്ചതുകൊണ്ട് പല നടികളും എന്നെ പലയിടങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ജീവിതത്തില്‍ പലരും എന്നെ സ്വാധീനിച്ചിട്ടുണ്ട്. ജ്യോതിര്‍മയിയും മുക്തയും ഭാവനയും ശ്വേത മേനോനും അങ്ങനെ കുറേ നായികമാരുണ്ട്. ഭാവനയുടെ വിവാഹം വന്നപ്പോള്‍ ആദ്യം അവര്‍ എന്നെയാണ് മേക്കപ്പ് ചെയ്യാനായി വിളിച്ചത്. മൂന്ന് ദിവസത്തെ മേക്കപ്പ് ചെയ്യാനും എന്നോടാണ് ഭാവന പറഞ്ഞത്.

മംമ്ത മോഹന്‍ദാസിനെ സംബന്ധിച്ച് അവര്‍ അനുഭവിച്ച ശാരീരിക മാനസിക വേദനകള്‍ നേരില്‍ കണ്ട് കൂടെ കരഞ്ഞിട്ടുളള വ്യക്തിയാണ് ഞാന്‍. മാനസികമായും ശാരീരികമായി ഇത്രയേറെ വേദനിച്ച നടി വേറെ കാണില്ല. മംമ്ത എന്നെയും ഒരുപാട് സഹായിച്ചിട്ടുണ്ട്. മാനസികമായും സാമ്പത്തികമായും സഹായിച്ചിട്ടുണ്ട്. ഭാവനയും എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. വെളളപ്പൊക്കമുണ്ടായപ്പോഴും കൊവിഡ് വന്നപ്പോഴും ഞങ്ങളുടെ കമ്യൂണറ്റിയിലുളളവരുടെ സഹായത്തിനായി ഞാന്‍ ഭാവനയോട് സഹായം ചോദിച്ചിട്ടുണ്ട്. നിമിഷങ്ങള്‍ക്കുളളില്‍ ഭാവന എനിക്ക് പണം തന്ന് സഹായിച്ചു.

ഇവരെല്ലാം എന്റെ ജീവിതത്തിന്റെ ഭാഗങ്ങളാണ്. പ്രിയാമണിയോടുളള സൗഹൃദം പറയുകാണെങ്കില്‍ ഒരുപാടുണ്ട്. പ്രിയാമണി കേരളത്തില്‍ വന്നാല്‍ അവരുടെ ചോയ്‌സാണ് ഞാന്‍. കേരളത്തില്‍ വന്നാല്‍ അവര്‍ എന്റെ വീട്ടില്‍ വന്ന് എന്നോടൊപ്പം ഒരുപാട് സമയം ചെലവഴിക്കാറുണ്ട്. ഞാനൊരു മെസേജ് അയച്ചാല്‍ നിമിഷങ്ങള്‍ക്കുളളില്‍ മറുപടിയും തരും. കൂടുതല്‍ പേരും അങ്ങനെ ചെയ്യാറില്ല. ചിലരുടെ ഭാഗത്ത് നിന്ന് അങ്ങനെയുളള മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്'-രഞ്ജു രഞ്ജിമാര്‍ പറഞ്ഞു.