ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കുടുംബമായി അയര്‍ലന്‍ഡിലെ കൗണ്ടി കോര്‍ക്കിലുള്ള ബാന്‍ഡനില്‍ താമസിച്ചു വന്നിരുന്ന കോഴിക്കോട് സ്വദേശി രഞ്ജു റോസ് കുര്യന്‍ (40) ആണ് മരിച്ചത്. അയര്‍ലന്‍ഡിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായ കില്ലാര്‍ണി നാഷനല്‍ പാര്‍ക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ഗാര്‍ഡ (അയര്‍ലന്‍ഡ് പൊലീസ്) സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. കുറച്ചു കാലമായി അയര്‍ലന്‍ഡില്‍ ഇന്ത്യാക്കാര്‍ അടക്കം ആക്രമണങ്ങള്‍ നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ രഞ്ജുവിന്റെ മരണവും ദുരൂഹമായി മാറും.

ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം തുടര്‍ നടപടികള്‍ക്കായി കില്ലാര്‍ണി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ യഥാര്‍ത്ഥ മരണ കാരണം വ്യക്തമാകും. നിലവിലെ സാഹചര്യത്തില്‍ പോലീസ് വിശദ അന്വേഷണം നടത്തുന്നുണ്ട്. കൊലപാതക സാധ്യത അടക്കം പരിഗണിച്ചാണ് നടപടികള്‍. രഞ്ജുവിനെ രണ്ട് ദിവസമായി കാണാന്‍ ഇല്ലായിരുന്നുവെന്ന് ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. നഴ്‌സ് ആയി ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിനി ജാനറ്റ് ബേബി ജോസഫ് ആണ് ഭാര്യ. മക്കള്‍: ക്രിസ്, ഫെലിക്‌സ്. 2016ന് ശേഷമാണ് ഇവര്‍ കുടുംബമായി അയര്‍ലന്‍ഡില്‍ എത്തുന്നത്.

കോഴിക്കോടുള്ള ബിസിനസ് കുടുംബത്തിലെ അംഗമായ രഞ്ജു അയര്‍ലന്‍ഡില്‍ എത്തുന്നതിന് മുന്‍പ് സിറോ മലബാര്‍ സഭയുടെ വിവിധ പോഷക സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കോര്‍ക്കിലെ സ്വകാര്യ സ്ഥാപനത്തില്‍ ബസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. നാട്ടിലും അയര്‍ലന്‍ഡിലും ഏവര്‍ക്കും സുപരിചിതനായ വ്യക്തിയാണ്. ഇവിടെയുള്ള പ്രവാസികളേയും ഞെട്ടിച്ചിട്ടുണ്ട് ഈ സംഭവം. സംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് മാത്രമേ ഉണ്ടാകൂ. പോസ്റ്റുമോര്‍ട്ടും മറ്റ് നിയമ നടപടികളും പൂര്‍ത്തിയായ ശേഷമാകും ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കുക.

അയര്‍ലന്‍ഡില്‍ ഇന്ത്യക്കാര്‍ക്കു നേരെ അതിക്രമം ഉണ്ടായത് വലിയ വിവാദമായിരുന്നു. ഒന്‍പത് വയസ്സുള്ള ഇന്ത്യന്‍ വംശജനായ ആണ്‍കുട്ടിക്കു നേരെ പോലും അക്രമമുണ്ടായി. 15കാരനായ ഐറിഷ് ബാലന്‍ ഇന്ത്യക്കാരനായ കുട്ടിയെ കല്ലെടുത്തെറിഞ്ഞ് പരുക്കേല്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത്തരം സംഭവങ്ങളുമായി രഞ്ജുവിന്റെ മരണത്തിന് ബന്ഘമില്ലെന്നാണ് സൂചന.

അയര്‍ലന്‍ഡില്‍ അടുത്തിടെയായി ഇന്ത്യക്കാര്‍ക്കെതിരായ അതിക്രമം വര്‍ധിക്കുന്ന കാഴ്ചയാണ്. വര്‍ഗീയ അധിക്ഷേപം ഇവിടെ രൂക്ഷമാണെന്നാണ് ഇന്ത്യക്കാര്‍ പറയുന്നത്. ഇന്ത്യക്കാര്‍ സുരക്ഷിതരായിരിക്കാന്‍ ശ്രമിക്കണമെന്നും ഒറ്റപ്പെട്ട് എവിടെയും പോകാന്‍ പാടില്ലെന്നുമടക്കമുള്ള നിര്‍ദേശം ഡബ്ലിനിലെ ഇന്ത്യന്‍ എംബസി പുറപ്പെടുവിച്ചിരുന്നു.