മുംബൈ: ടാറ്റ ട്രസ്റ്റ്‌സില്‍ ഭിന്നത രൂക്ഷമായിരിക്കെ ആജീവനാന്ത ട്രസ്റ്റിയായി വേണു ശ്രീനിവാസനെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. മെഹ്ലി മിസ്ത്രിക്ക് പുനര്‍നിയമനം നല്‍കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ട്രസ്റ്റികളില്‍ ഒരു വിഭാഗം നോയല്‍ ടാറ്റയുടെ പക്ഷത്തും മറ്റൊരുവിഭാഗം മുന്‍ അധ്യക്ഷന്‍ രത്തന്‍ ടാറ്റയുടെ വിശ്വസ്തരും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് ഈ നിര്‍ണ്ണായക നീക്കം. ഒക്ടോബര്‍ 23-ന് വേണു ശ്രീനിവാസന്റെ ട്രസ്റ്റി സ്ഥാനം കാലാവധി അവസാനിക്കാനിരിക്കെയാണ് ഈ പുനര്‍നിയമനം. മെഹ്ലി മിസ്ത്രിയുടെ കാലാവധി നീട്ടുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടയിലും വേണു ശ്രീനിവാസന്റെ പുനര്‍നിയമനം കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്നു.

വേണു ശ്രീനിവാസന്‍ ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ചെയര്‍മാന്‍ എമെരിറ്റസ് ആണ്. ടിവിഎസ് ഗ്രൂപ്പിന്റെ മൂന്നാമത്തെ വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഈ കമ്പനി 1911-ല്‍ ടി. വി. സുന്ദരം അയ്യങ്കാര്‍ സ്ഥാപിച്ചതാണ്. അമേരിക്കയിലെ പര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എഞ്ചിനീയറിംഗിലും എം.ബി.എ.യിലും ബിരുദം നേടിയ ശ്രീനിവാസന്‍, നിലവില്‍ ഈ കമ്പനിയുടെ ചെയര്‍മാന്‍ എമെരിറ്റസ് പദവി വഹിക്കുന്നു. ടിവിഎസ് ഗ്രൂപ്പിന് ഇന്ത്യയില്‍ മൂന്ന് നിര്‍മ്മാണശാലകളും ഇന്‍ഡോനേഷ്യയിലും യുകെയിലും ഓരോന്ന് വീതവുമുണ്ട്.

രത്തന്‍ ടാറ്റയുടെ മരണശേഷം ഭരണത്തില്‍ ഭിന്നത

2024 ഒക്ടോബറില്‍, ദീര്‍ഘകാലം ചെയര്‍മാനായിരുന്ന രത്തന്‍ ടാറ്റയുടെ വിയോഗത്തിന് ശേഷം ടാറ്റ ട്രസ്റ്റിന്റെ ട്രസ്റ്റികള്‍ക്കിടയില്‍ ആഭ്യന്തര ഭിന്നത ഉടലെടുത്തിരുന്നു. ഗ്രൂപ്പിന്റെ ഹോള്‍ഡിങ് കമ്പനിയായ ടാറ്റ സണ്‍സിന്റെ ബോര്‍ഡിലേക്ക് നോമിനികളെ നിയമിക്കുന്നതിലടക്കം ഭരണത്തിലും സുതാര്യത പ്രശ്‌നങ്ങളിലും അഭിപ്രായ ഭിന്നതകള്‍ രൂപപ്പെട്ടു. ടാറ്റ സണ്‍സില്‍ 66 ശതമാനം ഓഹരി പങ്കാളിത്തമുളള ട്രസ്റ്റ്്‌സ് രണ്ടുവിഭാഗമായി തിരിഞ്ഞിരിക്കുകയാണ്.

നോയല്‍ ടാറ്റ ക്യാമ്പ്

രത്തന്‍ ടാറ്റയുടെ അര്‍ദ്ധസഹോദരനും ട്രസ്റ്റ്‌സിന്റെ ചെയര്‍മാനുമായ നോയല്‍ ടാറ്റയാണ് ഈ വിഭാഗത്തിന് നേതൃത്വം നല്‍കുന്നത്. ഈ ഗ്രൂപ്പില്‍ വേണു ശ്രീനിവാസനും ഉള്‍പ്പെടുന്നു. ഭരണത്തിലെ തുടര്‍ച്ചയും, സ്ഥിരപ്രതിഷ്ഠ നേടിയ ഭരണരീതികളുമാണ് ഈ വിഭാഗത്തിന് താല്‍പര്യം.

മെഹ്ലി മിസ്ത്രി ക്യാമ്പ്: ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ കസിനായ മെഹ്ലി മിസ്ത്രിയാണ് ഈ വിഭാഗത്തിന്റെ നേതാവ്. കൂടുതല്‍ സുതാര്യതയ്ക്കും മേല്‍നോട്ടത്തിനുമായാണ് ഈ വിഭാഗം സമ്മര്‍ദ്ദം ചെലുത്തുന്നത്. ട്രസ്റ്റിമാരായ പ്രമിത് ജാവേരി, ജെഹാംഗീര്‍ എച്ച് സി ജെഗാംഗീര്‍, ദാരിയസ് ഖംബാട്ടയും അടക്കമുള്ള ട്രസ്റ്റികളും ഈ ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നു. ടാറ്റ സണ്‍സില്‍ 18.37 ശതമാനം ഓഹരി പങ്കാളിത്തമുള്ള ഷാപൂര്‍ജി പല്ലോന്‍ജി കുടുംബവുമായി ബന്ധം സൂക്ഷിക്കുന്നയാളാണ് ട്രസ്റ്റി മെഹ്ലി മിസ്ത്രി.


മിസ്ത്രിയുടെ പുനര്‍നിയമനം ഇനി തര്‍ക്കവിഷയം

വേണു ശ്രീനിവാസനെ ആജീവനാന്ത ട്രസ്റ്റിയായി നിയമിച്ചതോടെ, ഒക്ടോബര്‍ 28 ന് കാലാവധി അവസാനിക്കുന്ന മെഹ്ലി മിസ്ത്രിയുടെ പുനര്‍നിയമനത്തിലേക്ക് ശ്രദ്ധ നീളുന്നു. മിസ്ത്രിക്ക് സ്വാഭാവികമായി പിന്തുടര്‍ച്ചാവകാശം നല്‍കുമോ അതോ ആജീവനാന്ത നിയമനത്തിന് ട്രസ്റ്റികളുടെ ഏകകണ്ഠമായ അംഗീകാരം ആവശ്യമാണോ എന്ന കാര്യത്തിലാണ് ഭിന്നത.

156 വര്‍ഷം പഴക്കമുള്ള ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനിയായ ടാറ്റ സണ്‍സില്‍ 66 ശതമാനം ഓഹരി ടാറ്റ ട്രസ്റ്റുകള്‍ക്കാണ്. സര്‍ ദൊറാബ്ജി ടാറ്റ ട്രസ്റ്റ്, സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റ് എന്നിവ ഉള്‍പ്പെടെ നിരവധി ചാരിറ്റബിള്‍ ട്രസ്റ്റുകളുടെ മേല്‍നോട്ടവും ടാറ്റ ട്രസ്റ്റുകള്‍ക്കാണ്. ടാറ്റ ട്രസ്റ്റുകള്‍ക്ക് കീഴില്‍ 30 ലിസ്റ്റ് ചെയ്ത സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ഏകദേശം 400 കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വേണു ശ്രീനിവാസന്റെ ആജീവനാന്ത നിയമനം ടാറ്റ ട്രസ്റ്റുകളുടെ പ്രവര്‍ത്തനങ്ങളില്‍ സ്ഥിരത നല്‍കുമെന്നാണ് വിലയിരുത്തല്‍.

മിസ്തിയുടെ പുനര്‍നിയമനവും അതുപോലെ ഏകകണ്ഠമായി വേണമെന്ന് ഒരുവിഭാഗവും, അതല്ല, സ്വാഭാവിക തുടര്‍ച്ച വേണമെന്ന് മറുവിഭാഗവും വാദിക്കുന്നു. 2024, ഒക്ടോബര്‍ 17 ന് ചേര്‍ന്ന സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിന്റെയും സര്‍ ദൊറാബ്ജി ടാറ്റ ട്രസ്റ്റിന്റെയും ട്രസ്റ്റികളുടെ സംയുക്ത യോഗത്തിലെ മിനിട്ട്‌സ് ചൂണ്ടിക്കാട്ടി ഏതുട്രസ്റ്റിയുടെയും കാലാവധി അവസാനിച്ചാല്‍ അയാളെ പരിധിയില്ലാത്ത കാലത്തേക്ക് പുനര്‍നിയമിക്കുമെന്നാണ് തീരുമാനമെന്നാണ് വാദം.

എല്ലാ ട്രസ്റ്റികളെയും ആജീവനാന്ത കാലത്തക്ക് തിരഞ്ഞെടുക്കണമെന്നും 75 വയസാകുമ്പോള്‍ മാത്രമേ ട്രസ്റ്റിഷിപ് പുന: പരിശോധിക്കുകയുള്ളുവെന്നും കഴിഞ്ഞ വര്‍ഷം അംഗീകരിച്ച പ്രമേയത്തില്‍ നിഷ്‌ക്കര്‍ഷിക്കുന്നു.

ചെയര്‍മാന്‍ നോയല്‍ ടാറ്റയുടെ അധികാര പരിധി, ഭരണത്തിലെ ട്രസ്റ്റുകളുടെ ഇടപെടല്‍, ടാറ്റ സണ്‍സിന്റെ ലിസ്റ്റിംഗ് എന്നിവയെച്ചൊല്ലിയാണ് അഭിപ്രായഭിന്നതകള്‍ രൂക്ഷമായിരിക്കുന്നത്. മുന്‍കാലങ്ങളില്‍ രത്തന്‍ ടാറ്റയുടെ വ്യക്തിപ്രഭാവത്തില്‍ എല്ലാവരും ഒരുമിച്ചായിരുന്നു. എന്നാല്‍, ടാറ്റ ട്രസ്റ്റിസ് ചെയര്‍മാന്‍ നോയല്‍ ടാറ്റയ്ക്ക് ആ പഴയ നിയന്ത്രണം നിലനിര്‍ത്താന്‍ കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ചില ട്രസ്റ്റിമാരെ ഒഴിവാക്കി പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിലുള്ള അതൃപ്തിയാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടാറ്റ സണ്‍സിന്റെ ബോര്‍ഡ് യോഗങ്ങളില്‍ നിന്നുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ വേണ്ടരീതിയില്‍ പങ്കുവെക്കുന്നില്ല എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സെപ്റ്റംബര്‍ 11-ന് നടന്ന ട്രസ്റ്റ് യോഗത്തില്‍ നോമിനി ഡയറക്ടറായ വിജയ് സിംഗിന്റെ പുനര്‍നിയമനത്തെ നാല് ട്രസ്റ്റിമാര്‍ എതിര്‍ത്തിരുന്നു.ടാറ്റാ സണ്‍സിന്റെ ലിസ്റ്റിംഗ് ആണ് തര്‍ക്കങ്ങളിലെ മറ്റൊരു പ്രധാന വിഷയം. റിസര്‍വ് ബാങ്കിന്റെ വ്യവസ്ഥകള്‍ പ്രകാരം കമ്പനി ലിസ്റ്റ് ചെയ്യേണ്ടതുണ്ട്.