കൊച്ചി: യുവ ജനപ്രതിനിധി സ്വന്തം പാര്‍ട്ടിയിലെ നേതാക്കളുടെ ഭാര്യമാരോടും പെണ്‍മക്കളോടും വരെ മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തലിന് മാനങ്ങള്‍ ഏറെ. പരിചയപ്പെട്ടപ്പോള്‍ തന്നെ അശ്ലീല സന്ദേശം അയച്ച നേതാവ് സൈക്കോ സ്വഭാവമുള്ള വ്യക്തിയാണെന്ന് നടി റിനി ആന്‍ ജോര്‍ജ് പറയുന്നു. ഏറെ ഗൗരവമുള്ള പലതും നടി വെളിപ്പെടുത്തകയാണ്. ഇതോടെ ആരാണ് ആ സൈക്കോ നേതാവെന്ന ചോദ്യം സജീവമാകുകായണ്. കോണ്‍ഗ്രസ് എംഎല്‍എയിലേക്ക് വിരല്‍ ചൂണ്ടുന്ന സൂചനകളുമായി സൈബര്‍ ലോകത്ത് ചര്‍ച്ച തുടങ്ങി. അതിനിടെ ഒരു നേതാവിനെതിരെ പ്രതിഷേധവും തുടങ്ങി. അപ്പോഴും വില്ലന്‍ ആരെന്ന് റിനി പറഞ്ഞിട്ടേ ഇല്ല.

പല സമയത്ത് പല സ്ത്രീകളും പറഞ്ഞിട്ടും അത് മൈന്‍ഡ് ചെയ്യാതെ വന്നപ്പോഴാണ് താന്‍ മുന്നോട്ടുവന്നതെന്ന് റിനി പറയുന്നു. സമൂഹത്തോട് അയാള്‍ പ്രതിബദ്ധത കാണിക്കണം. ഈ സമൂഹത്തോട് പറയാനുള്ളത് പറയണമെന്നത് എന്റെ ഡ്യൂട്ടിയാണ്. നേരിട്ട് അറിഞ്ഞിട്ടും ഇത് മനസില്‍ കൊണ്ടു നടക്കാന്‍ തനിക്ക് സാധിക്കുന്നില്ല. യാതൊരു ഭയവുമില്ല, തീര്‍ത്തും ഭയമില്ല. തന്റെ പക്കല്‍ തെളിവുകളുണ്ട്. കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിട്ട സ്ത്രീകള്‍ മുന്നോട്ടു വരണം. ഇയാളെപറ്റി ഒരുപാട് സ്ത്രീകളുടെ ആരോപണങ്ങള്‍ ആ പ്രസ്ഥാനത്തില്‍ നിന്നുള്ള നേതാക്കള്‍ കേള്‍ക്കുന്നുണ്ട്. അയാള്‍ക്ക് ഒരു നേതാവിനെയും പേടിയില്ല. അയാള്‍ക്ക് വിചിത്ര സ്വഭാവമാണ്. തെളിവുകള്‍ നശിപ്പിക്കാന്‍ ഈ വ്യക്തി വളരെയധികം മിടുക്കനാണെന്നും റിനി പറയുന്നു.

വിഡിയോ കോളിലും ഇരുട്ടിന്റെ മറവിലാണ് വരുന്നത്. നമുക്ക് സ്‌ക്രീന്‍ ഷോട്ട് എടുത്താലും ഇയാളാണെന്ന് മനസിലാകില്ല. സ്പഷടമായ വിവാഹ വാഗ്ദാനമൊന്നും ഈ വ്യക്തി നല്‍കില്ല. നമ്മളെ കല്യാണം കഴിച്ചേക്കും എന്ന ലാഞ്ചന നല്‍കും. സൗഹൃദങ്ങളിലൂടെയാണ് ഇതു നടക്കുന്നത്. ഭക്ഷണം കഴിക്കാം ഒന്നിച്ചിരിക്കാം എന്നൊക്കെ പറഞ്ഞാകും മുറിയിലേക്ക് ക്ഷണിക്കുന്നത്. ഈ വ്യക്തിക്ക് വലിയൊരു സംരക്ഷണ വലയമുണ്ട്, അതിന്റെ ധാര്‍ഷ്ട്യമുണ്ടെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു. നേതാവിന്റെ പേരു പറയാന്‍ റിനി തയ്യറാകുമെന്ന് തന്നെയാണ് സിപിഎമ്മും ബിജെപിയും പ്രതീക്ഷിക്കുന്നത്. ഈ വിവാദം ആളിക്കത്തിക്കാന്‍ തന്നെയാണ് രണ്ട് കൂട്ടരുടേയും തീരുമാനം.

അയാള്‍ക്ക് രാഷ്ട്രീയ നേതാവാകാനുള്ള ഒരു യോഗ്യതയുമില്ലെന്നും എങ്കില്‍ ഒരിക്കലും സ്ത്രീകളോട് ഇത്രയും മോശമായി പെരുമാറാന്‍ കഴിയില്ലായിരുന്നുവെന്നും നടി പറഞ്ഞിട്ടുണ്ട്. പല നേതാക്കളോടും ഇക്കാര്യം പറഞ്ഞിരുന്നുവെന്നും എന്നാല്‍ ഒരിടത്ത് നിന്നും നീതി കിട്ടിയില്ലെന്നും റിനി വ്യക്തമാക്കി. താന്‍ പരാതി പറഞ്ഞിട്ടും നീതി ലഭിക്കാത്തത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനില്‍ നിന്നാണെന്ന പ്രചാരണം ശരിയല്ലെന്നും അദ്ദേഹം മാനസ പിതാവാണെന്നും നടി പറഞ്ഞു. സമൂഹമാദ്ധ്യമങ്ങള്‍ വഴി പരിചയപ്പെട്ട ഈ വ്യക്തി തനിക്ക് അശ്ലീല സന്ദേശം അയച്ചുവെന്നും ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്നും പുതുമുഖ നടി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ഈ പോക്ക് ശരിയല്ലെന്ന് നേതാവ് ഉള്‍പ്പെട്ട പ്രസ്ഥാനത്തോട് താന്‍ പറഞ്ഞിരുന്നു. പ്രസ്ഥാനത്തിലെ നേതാക്കളുടെ ഭാര്യമാര്‍ക്കും മക്കള്‍ക്കും ദുരനുഭവം ഉണ്ടായിട്ടുണ്ട്. വിശ്വസിക്കാന്‍ കഴിയുന്ന ഉറവിടത്തില്‍ നിന്നാണ് താന്‍ അത് പറഞ്ഞത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് പോലും നേതാക്കളോട് ഇദ്ദേഹത്തെപ്പറ്റി പറഞ്ഞിരുന്നു. ഈ വ്യക്തി നല്ല രീതിയില്‍ ആയി തീരണം. വേറെ ഒരു സെറ്റില്‍മെന്റിനും ഇല്ല. അയാള്‍ നവീകരിക്കപ്പെടണം. അതിന് ആ പ്രസ്ഥാനം തന്നെ ശ്രമിക്കണമെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു. സൂചനകളെല്ലാം വിരല്‍ ചൂണ്ടുന്നത് കോണ്‍ഗ്രസ് നേതാവിലേക്കാണ്. അതുകൊണ്ട് തന്നെ സിപിഎമ്മും ബിജെപിയും ആവേശത്തോടെ ഈ വിഷയം ഏറ്റെടുത്തേക്കും.

തന്റെ അനുഭവമാണ് വെളിപ്പെടുത്തിയതെന്നും അതുകൊണ്ട് തന്നെ ഒന്നും തുറന്ന് പറയാന്‍ ഭയമില്ല. പക്ഷേ ഈ വിഷയത്തെ സമൂഹം എങ്ങനെ കാണുമെന്നതില്‍ ആശങ്കയുണ്ട്. തന്റെ പക്കല്‍ ആരോപണത്തെ സാധൂകരിക്കുന്ന ഡിജിറ്റല്‍ തെളിവുകളുണ്ടെന്നും റിനി ആന്‍ ജോര്‍ജ് നേരത്തെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതെല്ലാം ആരോപണത്തിന് പുതിയ തലം നല്‍കും.