തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍, നടി റിനി ആന്‍ ജോര്‍ജും ഫെനി നൈനാനും തമ്മിലുള്ള പോര് മുറുകുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തായ ഫെനി നൈനാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വീണ്ടും മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി. രാഹുലിനെതിരെ പരാതി നല്‍കിയ മൂന്നാമത്തെ യുവതിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് റിനി വ്യക്തമാക്കി.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസുകള്‍ക്ക് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും അതില്‍ റിനി ആന്‍ ജോര്‍ജിന് പങ്കുണ്ടെന്നുമാണ് ഫെനി നൈനാന്റെ ആരോപണം. മൂന്നാം പരാതിക്കാരിയെ 2025 ഓഗസ്റ്റില്‍ റിനി നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്നും ഇതിന് ചാറ്റ് തെളിവുകളുണ്ടെന്നും ഫെനി ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. റിനിയുടെ മുഖത്ത് കള്ളത്തരമാണെന്നും അവരുടെ 'മുഖംമൂടി' താന്‍ വലിച്ചുകീറുമെന്നും ഫെനി വെല്ലുവിളിച്ചിരുന്നു.

ഫെനിയുടെ ആരോപണങ്ങളെ പുച്ഛിച്ചു തള്ളിയ റിനി, തെളിവുകള്‍ ഉണ്ടെങ്കില്‍ അത് പുറത്തുവിടാന്‍ ആവശ്യപ്പെട്ടു. മൂന്നാം പരാതിക്കാരിയുമായി തനിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന എന്തെങ്കിലും രേഖകള്‍ ഫെനിയുടെ കൈവശമുണ്ടെങ്കില്‍ അത് പുറത്തുവിടണം. അനാവശ്യമായ കുപ്രചരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. വ്യക്തിഹത്യ തുടരുകയാണെങ്കില്‍ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും റിനി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നല്‍കി.

റിനി ആന്‍ ജോര്‍ജിന്റെ പോസ്റ്റ്:

മൂന്നാമത്തെ പരാതിക്കാരിയും ഞാനും തമ്മില്‍ ഒരു തരത്തിലുള്ള ബന്ധവും ഇല്ലെന്ന കാര്യം നേരത്തെ അറിയിച്ചതാണ്. ഞാനും മൂന്നാം പരാതിക്കാരിയും തമ്മില്‍ നേരിട്ടുള്ള ബന്ധം തെളിയിക്കുന്ന കാര്യങ്ങള്‍ പുറത്തു വിടണം. അനാവശ്യമായ പ്രചരണങ്ങള്‍ തുടര്‍ന്നാല്‍ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകും...


രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ പരാതി നല്‍കിയ മൂന്നാമത്തെ യുവതിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് റിനി ചൊവ്വാഴ്ചയും വ്യക്തമാക്കിയിരുന്നു. തന്റെ പേരും ഫോട്ടോയും ദുരുപയോഗം ചെയ്ത് അപവാദം പ്രചരിപ്പിക്കുകയാണെന്നും റിനി ആരോപിച്ചു.

രാഹുലിനെതിരെ പരാതി നല്‍കിയ മൂന്നാമത്തെ യുവതിയെ തനിക്ക് വ്യക്തിപരമായി അറിയില്ല. ഇന്നുവരെ അവരുമായി സംസാരിക്കുകയോ സന്ദേശങ്ങള്‍ അയക്കുകയോ നേരിട്ട് കാണുകയോ ചെയ്തിട്ടില്ല. ആരെങ്കിലും അവരുടെ സ്വകാര്യ സംഭാഷണങ്ങളില്‍ തന്റെ പേര് വലിച്ചിഴച്ചിട്ടുണ്ടോ എന്ന് തനിക്കറിയില്ല. അങ്ങനെ ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അതിന് താന്‍ ഉത്തരവാദിയല്ല. 2025 ഓഗസ്റ്റില്‍ താന്‍ പരാതിക്കാരിയെ ബന്ധപ്പെട്ടെന്ന ഫെന്നി നൈനാന്റെ വാദം തെറ്റാണെന്നാണ് റിനി പറയാതെ പറയുന്നത്. ഒരു തരത്തിലുള്ള ബന്ധവും തനിക്ക് ആ യുവതിയുമായി ഇല്ലന്ന് റിനി ഉറപ്പിച്ചു പറയുന്നു. ആരോപണങ്ങളില്‍ പറയുന്നതുപോലെ യാതൊരു ഗൂഢാലോചനയിലും തനിക്ക് പങ്കില്ല. തന്റെ പേര് അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും റിനി ആവശ്യപ്പെട്ടു.

ഫെന്നി നൈനാന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ റിനിക്കെതിരെ തെളിവുകളുണ്ടെന്ന് അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയായിരുന്നു റിനിയുടെ ഈ പ്രതികരണം. 'റിനിയുടെ മുഖത്ത് കള്ളത്തരമുണ്ട്' എന്ന ഫെന്നിയുടെ പരാമര്‍ശത്തിന്, തനിക്ക് ആരെയും ഭയമില്ലെന്ന നിലപാടിലാണ് റിനി. രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ കേസില്‍ ഗൂഢാലോചന ഉണ്ടെന്ന വാദവും, റിനി തളളി.

രാഹുലിനെതിരായ നീക്കങ്ങള്‍ വെറും ആരോപണങ്ങളല്ല, മറിച്ച് കൃത്യമായ പ്ലാനിംഗോടെ നടന്ന ഗൂഢാലോചനയാണെന്നാണ് ഫെന്നിയുടെ പക്ഷം. താന്‍ ആരെയും അങ്ങോട്ട് ബന്ധപ്പെട്ടിട്ടില്ലെന്ന റിനിയുടെ ഫേസ്ബുക്ക് വാദത്തെ ഫെന്നി തള്ളി. രാഹുലിനെതിരെ ഇപ്പോള്‍ പരാതി നല്‍കിയ മൂന്നാമത്തെ യുവതിയെ 2025 ഓഗസ്റ്റില്‍ തന്നെ റിനി ബന്ധപ്പെട്ടിരുന്നുവെന്നാണ് ഫെന്നിയുടെ ആരോപണം. 2026 ജനുവരിയില്‍ പരാതി നല്‍കിയ ആളെ മാസങ്ങള്‍ക്ക് മുന്‍പേ റിനി എന്തിന് വിളിച്ചു എന്ന ചോദ്യമാണ് ഫെന്നി ഉയര്‍ത്തുന്നത്.

പരാതിക്കാരി തന്നെ ഇക്കാര്യം തന്നോട് ചാറ്റിലൂടെ സമ്മതിച്ചിട്ടുണ്ടെന്നും, റിനി ഇത് നിഷേധിക്കാന്‍ തുനിഞ്ഞാല്‍ ബാക്കി കാര്യങ്ങള്‍ അപ്പോള്‍ പുറത്തുവിടുമെന്നും ഫെന്നി ഫേസ്ബുക്ക് പോസ്റ്റില്‍ ഭീഷണി മുഴക്കി. റിനി ഇപ്പോള്‍ നടത്തുന്നത് വെറും അഭിനയമാണെന്നും അവരുടെ മുഖംമൂടി ഉടന്‍ അഴിയുമെന്നും ഫെന്നി കുറിച്ചു. ഉഭയകക്ഷി സമ്മതപ്രകാരം നടന്ന കാര്യങ്ങളെ ബലാത്സംഗമാക്കി മാറ്റാന്‍ നടന്ന തിരക്കഥകള്‍ ഓരോന്നായി പുറത്തുകൊണ്ടുവരുമെന്ന് ഫെന്നി പറയുന്നു.രാഹുല്‍ മാങ്കൂട്ടത്തിലിനെ രാഷ്ട്രീയമായി തകര്‍ക്കാന്‍ ചിലര്‍ ചേര്‍ന്ന് നടത്തുന്ന വലിയൊരു കെണിയാണിതെന്ന് ഫെന്നി ആരോപിക്കുന്നു.

'റിനിയുടെ മുഖത്ത് കള്ളത്തരം ഉണ്ട്. റിനി ഈ കാണിച്ചതും കാണിച്ചുകൊണ്ടിരിക്കുന്നതും മുഖംമൂടിയാണ്. അത് അഭിനയമാണ്. എത്ര മറച്ച് വയ്ക്കാന്‍ ശ്രമിച്ചാലും അത് പുറത്ത് വരും. അല്ലെങ്കില്‍ പുറത്ത് കൊണ്ടുവരും. ഭൂമിയുടെ നിയമമാണ് അത്.'- ഫെനി റിനിക്ക് മറുപടിയായി കുറിച്ചു