ഡൽഹി: കഴിഞ്ഞ ദിവസമാണ് രാജ്യത്തെ തന്നെ നടുക്കിയ ഭീകരാക്രമണം അരങേറിയത്. വെടിവെയ്പ്പിൽ 26 ജീവനുകൾ ആണ് പൊലിഞ്ഞത്. നിരവധി പേർക്ക് പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ, കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ വിവാദ പരാമർശവുമായി റോബർട്ട് വദ്ര. ഹിന്ദുത്വത്തെ കുറിച്ച് മാത്രം സർക്കാർ സംസാരിക്കുമ്പോൾ ന്യൂനപക്ഷം അരക്ഷിതരാകുന്നുവെന്ന് റോബർട്ട് വദ്ര വ്യക്തമാക്കി. രാജ്യത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ വേർതിരിവുണ്ടായിട്ടുണ്ട്. മതം തിരിച്ചറിഞ്ഞ് കൊല നടത്തിയതിൻ്റെ കാരണം മറ്റൊന്നല്ല. പ്രധാനമന്ത്രിക്കുള്ള സന്ദേശമെന്നും വദ്ര പറഞ്ഞു. ഇതോടെ വദ്രയുടെ എടുത്ത ചാട്ട മറുപടിയിൽ നേതാക്കളുടെ തല പുകഞ്ഞിരിക്കുകയാണ്.

അതിനിടെ, ഭീകരാക്രമണം നടന്ന സ്ഥലം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദര്‍ശിച്ചു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾക്ക് മുന്നിൽ അദ്ദേഹം ആദരം അർപ്പിച്ചു. സമാധാനവും സന്തോഷവും നിറഞ്ഞതായിരുന്നു പഹൽഗാമിലെ ബൈസരന്‍ താഴ്വര. മിനി സ്വിറ്റ്സർലൻ്റ് എന്നറിയപ്പെട്ട സ്ഥലം. ഇന്നലെ ഉച്ചക്ക് രണ്ടരയോടെ ഭീകരര്‍ കടന്നു കയറി വെടിയുതിര്‍ത്തതോടെ കൊടും ഭീകരതയുടെ മുഖമായി ലോകത്തിന് മുന്നിൽ ഇവിടം മാറി. മതം ചോദിച്ച് ഭീകരര്‍ വെടിയുതിർത്തപ്പോൾ 26 ജീവനുകള്‍ പിടഞ്ഞുവീണ് മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു.

പഹല്‍ഗാമിലും, അനന്ത്നാഗിലുമായി ആശുപത്രികളിലേക്ക് പരിക്കേറ്റവരെ മാറ്റി. ഇന്ന് പുലര്‍ച്ചെ 26 മൃതദേഹങ്ങളും ശ്രീനഗറിലെത്തിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, കെസി വേണുഗോപാല്‍ എംപി തുടങ്ങിയവര്‍ മൃതദേഹങ്ങളില്‍ അന്തിമോപചാരമര്‍പ്പിച്ചു. മലയാളി എന്‍ രാമചന്ദ്രനടക്കമുള്ളവരുടെ മൃതദേഹം രാത്രിയോടെ ജന്മനാടുകളിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്. അമിത്ഷായെ കണ്ടതോടെ മരിച്ചവര്‍ക്കൊപ്പമുണ്ടായിരുന്നവര്‍ പൊട്ടിക്കരയുകയും ചെയ്തു.

പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരേ കരുണയില്ലാതെ തൊട്ടടുത്ത് നിന്ന് നിറയൊഴിച്ച ഭീകരര്‍ ഉപയോഗിച്ചത് പ്രത്യേക കോഡ് പേരുകള്‍. ആക്രമണത്തില്‍ പങ്കെടുത്തുവെന്ന് കരുതുന്ന മൂന്നുഭീകരരുടെ കോഡ് പേരുകളാണ് സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ടത്. മൂസ, യൂനുസ്, ആസിഫ് എന്നീ പേരുകളാണ് ഇവര്‍ ഉപയോഗിച്ചത്. മൂവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ആസിഫ് ഷെയ്ഖ്, സുലൈമാന്‍ ഷാ, അബു താല്‍ഹ എന്നീ മൂന്നുപേരും ലഷ്‌കറി തോയിബയുടെ നിഴല്‍ സംഘടനയായ ദി റസിസ്റ്റന്‍സ് ഫ്രണ്ടിന്റെ ( T R F) അംഗങ്ങളാണ്. മൂവര്‍ സംഘം നേരത്തെ പൂഞ്ചില്‍ സജീവമായിരുന്നുവെന്നും മേഖലയില്‍ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്തിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. തീവ്രവാദികള്‍ കള്ളപ്പേരുകള്‍ ഉപയോഗിക്കുന്നത് പുതിയ കാര്യമല്ല. ആശയക്കുഴപ്പം സൃഷ്ടിക്കാനും, ആളെ തിരിച്ചറിയാതിരിക്കാനുമൊക്കെ ലക്ഷ്യമിട്ടാണ് സാധാരണ കള്ളപ്പേരുകള്‍ ഉപയോഗിക്കുന്നത്.

സംശയിക്കുന്ന മൂന്നുപേരുകളുടെ രേഖാചിത്രങ്ങളും സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ടു. ഇതില്‍ ആസിഫ് ഷെയ്ഖ് മുന്‍ പാക്ക് സൈനികനാണ്. പിന്നീട് ആക്രമണത്തില്‍ പങ്കെടുത്ത നാലുഭീകരര്‍ ആയുധങ്ങളുമേന്തി നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. അതിനിടെ, ആക്രമണം നടത്തിയ ടിആര്‍എഫ് വീണ്ടും പ്രകോപനപരമായ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. ആക്രമണത്തില്‍ നിന്ന് ഇന്ത്യ പാഠം പഠിക്കണമെന്നാണ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയത്. കൂടാതെ രണ്ട് സൈനികരെ വധിച്ചെന്നും ടിആര്‍എഫ് അവകാശപ്പെടുകയും ചെയ്തു.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, ജിദ്ദയിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫോണില്‍ സംസാരിച്ചു. ഉചിതമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരാക്രമണം നടന്ന സ്ഥലം സന്ദര്‍ശിക്കാനും പ്രധാനമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അമിത് ഷാ ശ്രീനഗറിലേക്ക് പുറപ്പെട്ടു. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ലഷ്‌കറെ തയിബ അനുകൂല സംഘടനയായ ദ് റെസിസ്റ്റന്‍സ് ഫ്രണ്ട് ഏറ്റെടുത്തു.

ഭീകരാക്രമണം നടത്തിയവരെ വെറുതെ വിടില്ലെന്ന് അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. ''കുറ്റവാളികള്‍ക്ക് ഏറ്റവും കഠിനമായ തിരിച്ചടി നല്‍കും. പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവത്തെക്കുറിച്ച് വിഡിയോ കോണ്‍ഫറന്‍സിങിലൂടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. എല്ലാ ഏജന്‍സികളുമായും അടിയന്തര സുരക്ഷാ അവലോകന യോഗം നടത്താന്‍ ഉടന്‍ ഞാന്‍ ശ്രീനഗറിലേക്ക് പോകും.' അമിത് ഷാ അറിയിച്ചു.അജ്ഞാതരായ തോക്കുധാരികള്‍ വിനോദസഞ്ചാരികള്‍ക്കു അടുത്തു വന്ന് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. കാല്‍നടയായോ കുതിരപ്പുറത്തോ മാത്രമേ ഈ പ്രദേശത്ത് എത്തിച്ചേരാന്‍ സാധിക്കൂവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.