തിരുവനന്തപുരം: അദാനി ഇന്‍ര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയ ബ്രിട്ടീഷ് റോയല്‍ നേവിയുടെ സൈനിക വിമാനത്തെ എയര്‍ ലിഫ്റ്റ് ചെയ്തു കൊണ്ടു പോകുന്നതിന് പ്രഥമ പരിഗണനയില്ല. തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും. എഫ് 35 എന്ന ശ്രേണിയിലെ യുദ്ധ വിമാനത്തെ നന്നാക്കാന്‍ കഴിയുമെന്ന് തന്നെയാണ് ബ്രിട്ടീഷ് നാവിക സേനയുടെ പ്രതീക്ഷ. മൂന്ന് സാദ്ധ്യതകളാണ് പരിഗണിക്കുന്നത്. വിമാനത്താവളത്തിലെ പാര്‍ക്കിംഗ് ബേയില്‍ വച്ച് തകരാര്‍ പരിഹരിക്കുക, എയര്‍ഇന്ത്യയുടെ ഹാംഗറിലേക്ക് മാറ്റി അറ്റകുറ്റപ്പണി നടത്തുക, രണ്ടും സാദ്ധ്യമായില്ലെങ്കില്‍ ചിറകുകള്‍ അഴിച്ചുമാറ്റി ഗ്ലോബ്മാസ്റ്റര്‍ വിമാനത്തില്‍ എയര്‍ലിഫ്റ്റ് നടത്തുക. വിമാനം എയര്‍ലിഫ്റ്റിംഗ് നടത്തുകയാണെങ്കില്‍ വിമാനത്താവളത്തിലെ പാര്‍ക്കിംഗ്, ഹാന്‍ഡ്ലിംഗ്, ലാന്‍ഡിംഗ് ഫീസുകള്‍ ബ്രിട്ടീഷ് സേന അടയ്ക്കും. ഏതായാലും ഈ തുകകള്‍ക്ക് വേണ്ടി ഇന്ത്യ നിര്‍ബന്ധം പിടിക്കില്ല. സൈനിക വിമാനമായതു കൊണ്ടാണ് ഇളവുകള്‍ നല്‍കാനുള്ള ഇന്ത്യന്‍ പ്രതിരോധ വകുപ്പിന്റെ തീരുമാനം. ഇക്കാര്യം അദാനി കമ്പനിയേയും അറിയിച്ചിട്ടുണ്ട്.

ബ്രിട്ടീഷ് വിദഗ്ദ്ധസംഘം തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ്. വിമാനം നിര്‍മിച്ച ലോക്ഹീഡ് മാര്‍ട്ടിന്റെ എയറോനോട്ടിക് വിദഗ്ദ്ധരുള്‍പ്പെടെ 25 അംഗ സംഘമാണ് കേരളത്തിലെത്തുക. എഫ്-35 ബിയുടെ ചിറകുകള്‍ അഴിച്ചുമാറ്റിയ ശേഷം സൈനികവിമാനത്തില്‍ ബ്രിട്ടണിലേക്കു കൊണ്ടുപോകാനാണ് തീരുമാനം എന്ന് റിപ്പോര്‍ട്ടുണ്ട്. അറ്റ്ലസ് 400 എം ശ്രേണിയിലുള്ള പ്രത്യേക വിമാനത്തിലാണ് ബ്രിട്ടീഷ് സംഘം എത്തുന്നത്. ആദ്യം ഇവര്‍ യുദ്ധ വിമാനത്തെ തിരുവനന്തപുരം ചാക്കയിലെ എയര്‍ ഇന്ത്യ ഹാങ്ങറില്‍ വിമാനമെത്തിച്ച് തകരാര്‍ പരിഹരിക്കാനും ശ്രമം നടത്തും. ഇതിനായി ഇന്ത്യന്‍ അധികൃതര്‍ അനുമതി നല്‍കിക്കഴിഞ്ഞു. ബ്രിട്ടീഷ് സംഘം ഒരാഴ്ചയോളം കേരളത്തില്‍ തുടരുമെന്നാണു സൂചന. യുദ്ധ വിമാനത്തിന്റെ തകരാറു പരിഹരിക്കല്‍ ആകെ വീഡിയോയില്‍ പകര്‍ത്തും. ഈ സമയം മറ്റാരേയും ആ ഭാഗത്തേക്ക് കൊണ്ടു പോകില്ല. വിവര ചോര്‍ച്ച ഉണ്ടാകാതിരിക്കാനാണ് ഇത്.

ബ്രിട്ടിഷ് വ്യോമസേനയുടെ നാല് എന്‍ജിന്‍ ടര്‍ബോ പ്രോപ്പ്, എയര്‍ബസ് എ 400 എം അറ്റ്ലസ് എന്നിവയാണ് തിരുവനന്തപുരത്തിറങ്ങുക. ലണ്ടന് 121 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറുളള ബ്രൈസ് നോര്‍ട്ടന്‍ എയര്‍ബേസില്‍ നിന്ന് ഇന്നലെ (ശനിയാഴ്ച) വൈകുന്നേരം 5:26 ന് ടേക്കോഫു ചെയ്ത അറ്റ്ലസ് അഞ്ചുമണിക്കൂര്‍, 26 മിനിറ്റ് പറന്ന് 3,348 കിലോമീറ്റര്‍ അകലെ മെഡിറ്ററേനിയന്‍ സമുദ്രത്തിലെ സൈപ്രസ് ദ്വീപിന്റെ തെക്കേ മൂലയ്ക്കുള്ള ആക്രട്ടീരി എയര്‍ബേസില്‍ ഇറങ്ങിയെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇന്ധനം നിറയ്ക്കാനും പൈലറ്റുമാര്‍ക്കും മറ്റുള്ളവര്‍ക്കും ഉറങ്ങാനും വിശ്രമിക്കാനും ആണ് ഈ ഇറക്കം. അവിടെ നിന്ന് വീണ്ടും ഇന്ത്യയിലേക്ക് തിരിക്കും.

എട്ടു മണിക്കൂര്‍ യാത്ര ഇനിയും അനിവാര്യമാണ്. ഈ വിദഗ്ധരും സംവിധാനവും തിരുവനന്തപുരത്ത് എത്തിയാലും എഫ്35ബിയെ ശരിയാക്കാന്‍ ദിവസങ്ങളെടുക്കും. വിമാനം നന്നാക്കാന്‍ കഴിയുമെന്നു തന്നെയാണ് ബ്രിട്ടീഷ് സേന കരുതുന്നതെന്ന് വ്യക്തമാണെന്നാണ് വിലയിരുത്തലുകള്‍. ബ്രൈസ് നോര്‍ട്ടന്‍ എയര്‍ബേസു തന്നെയാണ് ബ്രിട്ടന്റെ പക്കലുള്ള എട്ട് സി-17 ഗ്ലോബ് മാസ്റ്റര്‍ കടത്തുവിമാനങ്ങളുടേയും താവളം. എഫ്35ബി വിമാനം നന്നാക്കാനാവാത്ത അവസ്ഥയില്‍ ചിറകും വാലും ഇളക്കിമാറ്റി കയറ്റിക്കൊണ്ടുപോകുന്നതിന് ഏറ്റവും യോജിച്ച വിമാനമാണ് സി-17 ഗ്ലോബ്മാസറ്റര്‍. ഇതിലും ചെറുതാണ് അറ്റ്‌ലസ്. ഈ സാഹചര്യത്തിലാണ് യുദ്ധ വിമാനം തകരാറു പരിഹരിച്ച് പറത്തി കൊണ്ടു പോകാനാണ് ബ്രിട്ടന്റെ ശ്രമമെന്ന വിലയിരുത്തലെത്തുന്നത്.

തകരാര്‍ പരിഹരിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായാല്‍ ചരക്കുവിമാനമായ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനമെത്തിച്ച് എയര്‍ലിഫ്റ്റ് ചെയ്യും. യുദ്ധവിമാനത്തെ ഗ്ലോബ്മാസ്റ്ററില്‍ കയറ്റണമെങ്കില്‍ ചിറകുകള്‍ അഴിച്ചുമാറ്റേണ്ടി വരും. 14 മീറ്റര്‍ നീളവും 11 മീറ്റര്‍ ചിറകുവിസ്താരവുമാണ് എഫ്-35 ബി വിമാനത്തിന്. ഈ പ്രക്രിയ ചെയ്യാന്‍ വിമാന നിര്‍മാണ കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ പരിശീലിപ്പിച്ച എന്‍ജിനീയര്‍മാര്‍ക്ക് മാത്രമേ കഴിയൂ. വിമാന ഭാഗങ്ങള്‍ അഴിച്ചുമാറ്റുമ്പോള്‍ ബ്രിട്ടീഷ് സൈന്യം സൂക്ഷ്മമായി നിരീക്ഷിക്കും. റെക്കോഡും ചെയ്യും. 2019ല്‍ അമേരിക്കയിലെ എഫ്-35 വിമാനത്തിന്റെ ചിറക് അഴിച്ചുമാറ്റി വ്യോമമാര്‍ഗം കൊണ്ടുപോയിട്ടുണ്ട്. ഫ്‌ലോറിഡയിലെ എഗ്ലിന്‍ എയര്‍ഫോഴ്സ് ബേസില്‍നിന്ന് ഒരു എഫ്-35 ലൈറ്റ്‌നിങ് 2 വിമാനം സി-17 ഗ്ലോബ്മാസ്റ്റര്‍ ഉപയോഗിച്ച് യൂട്ടായിലെ ഹില്‍ എയര്‍ഫോഴ്സ് ബേസിലേക്കാണ് അന്ന് മാറ്റിയത്. 2025-ല്‍ ദക്ഷിണ കൊറിയയില്‍ ഒരു എഫ്-35എ വിമാനം റോഡ് മാര്‍ഗം മാറ്റാനും ചിറകുകള്‍ നീക്കിയിരുന്നു.

ബ്രിട്ടീഷ് നാവികസേന ഉപയോഗിക്കുന്ന, അമേരിക്കന്‍ നിര്‍മിത എഫ്-35ബി സ്റ്റെല്‍ത്ത് ഫൈറ്റര്‍ വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. ഇത്രയും ദിവസം സൂക്ഷിച്ചതിനും സംരക്ഷിച്ചതിനുമുള്ള ഫീസ് പൂര്‍ണമായും നല്‍കിയാകും വിമാനം കൊണ്ടുപോകുക. വിമാനത്തിന്റെ സാങ്കേതികവിദ്യ അമേരിക്ക മറ്റു രാജ്യങ്ങള്‍ക്ക് കൈമാറാത്തതാണ് അറ്റകുറ്റപ്പണിക്ക് കാലതാമസമുണ്ടാക്കിയത്. 50,000 അടിവരെ ഉയരത്തില്‍ 8100 കിലോ ആയുധങ്ങളുമായി മണിക്കൂറില്‍ 1200 മൈല്‍ വേഗത്തില്‍ റഡാറുകളുടെ കണ്ണില്‍പ്പെടാതെ പറക്കുമെന്നാണ് അമേരിക്കയുടെ അവകാശവാദം. എന്നാല്‍, തിരുവനന്തപുരത്തെ ഇന്റഗ്രേറ്റഡ് എയര്‍കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍സിസ്റ്റം ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ എത്തിയ ഉടന്‍ എഫ്-35 വിമാനത്തെ കണ്ടെത്തിയിരുന്നു. ശംഖുമുഖത്തോട് ചേര്‍ന്ന സ്ഥലത്താണ് ഈ വിമാനം ദിവസങ്ങളായി പാര്‍ക്ക് ചെയ്തിരിക്കുന്നത്.