തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്ര കോമ്പൗണ്ടിനുള്ളിലെ മാലിന്യനിര്‍മാര്‍ജനത്തെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച മന്ത്രിയുടെ നിലപാട് തികച്ചും രാഷ്ട്രീയ പ്രേരിതമെന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ആര്‍ എസ് രാജീവ്. ആറ്റുകാല്‍ ക്ഷേത്രം കോമ്പൗണ്ടിന് അകത്ത് മാലിന്യങ്ങള്‍ കാലങ്ങളായി ക്ഷേത്ര ട്രസ്റ്റ് ആണ് നീക്കം ചെയ്യുന്നത്. ക്ഷേത്ര ട്രസ്റ്റിനെ സഹായിക്കുവാന്‍ എന്നോണം എത്തുന്ന സംഘടനകളെയും സഹായത്തിന് ഉള്‍ക്കൊള്ളിക്കാറുണ്ട്. ഇത് വ്യക്തമായി അറിയുന്ന ആളാണ് ആള്‍ ആയിരിക്കണം കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് ഈ മണ്ഡലത്തെ പ്രതികരിക്കുന്ന എംഎല്‍എ കൂടി ആയിട്ടുള്ള മന്ത്രി.

ക്ഷേത്ര ട്രസ്റ്റ് ഔദ്യോഗികമായി തന്നെ പറയുന്നു ഇതിന്റെ ഉത്തരവാദിത്വം ഞങ്ങള്‍ക്കാണ് എന്നുള്ളത്. ഇത് വ്യക്തമായി അറിയുന്ന ഈ പ്രദേശത്തെ എംഎല്‍എ കൂടിയായിട്ടുള്ള മന്ത്രി ഒരു അന്വേഷണം നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നത് രാഷ്ട്രീയ പ്രേരിതത്തിലാണ്. ആറ്റുകാല്‍ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് നിരന്തരമായി ബിജെപി നേതൃത്വം നല്‍കുന്ന നഗരസഭയെ അപകീര്‍ത്തിപ്പെടുത്തുവാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ട് വേണം ഇതി കാണുവാന്‍.

നല്ലവണ്ണം നടക്കുന്ന ബിജെപി നേതൃത്വം കൊടുക്കുന്ന നഗരസഭ നഗരസഭയെ ജനങ്ങള്‍ തിരിച്ചറിയുന്നു എന്ന് മനസ്സിലാക്കി ദുഷ്ടലാക്കോടെയാണ് കഴിഞ്ഞ 15 ദിവസമായി അഭിനവ ദാരുകന്‍മാരായി മന്ത്രിയുടെ നേതൃത്ത്വത്തില്‍ ആറ്റുകാല്‍ ഉല്‍സവവുമായി ബന്ധപ്പെട്ട് കുപ്രചരണങ്ങള്‍ അഴിച്ച് വിട്ടുന്നത്. നഗരസഭയുടെ ഭരണം 100 ദിവസം കഴിയും മുന്‍മ്പേ നഗരസഭാ ഭരണം മന്ത്രിയുടെയും തലസ്ഥാന സിപിഎം നേതാക്കളുടെ ഉറക്കം കെടുത്തുന്നു എന്നതിന്റെ സൂചനയാണ് ഈ പൊറോട്ട് നാടകങ്ങള്‍ എന്ന് ആര്‍ എസ് രാജീവ് പറഞ്ഞു.

ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ് നാല് ദിവസം പിന്നിട്ടിട്ടും നഗരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാത്തതില്‍ സംസ്ഥാന സര്‍ക്കാര്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയെന്ന തരത്തില്‍ ദേശാഭിമാനി വാര്‍ത്ത നല്‍കിയിരുന്നു. സംഭവത്തില്‍ ആര്‍ഡിഒയോട് മന്ത്രി വി ശിവന്‍കുട്ടി അടിയന്തര റിപ്പോര്‍ട്ട് തേടി. ക്ഷേത്ര പരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും പ്ലാസ്റ്റിക്, പേപ്പര്‍ മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും കുന്നുകൂടിക്കിടക്കുന്നത് വലിയ ആരോഗ്യഭീഷണി ഉയര്‍ത്തുകയാണ്. നഗരസഭയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും പാളിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ക്ഷേത്ര പരിസരം ട്രസ്റ്റിന്റെ വകയാണ്. കാലാകാലങ്ങളായി അവരാണ് അതെല്ലാം വൃത്തിയാക്കുന്നത്.

മേയറെ അപമാനിക്കാന്‍ വേണ്ടിയായിരുന്നു സിപിഎം ശ്രമം. മേയര്‍ വിവി രാജേഷും സംഘവും നല്ല രീതിയില്‍ കാര്യങ്ങള്‍ ചെയ്തു. നടി മല്ലികാ സുകുമാരന്‍ അടക്കം പ്രകീര്‍ത്തിച്ചു. പിന്നാലെയാണ് ക്ഷേത്ര പരിസരത്തെ അവശിഷ്ടങ്ങള്‍ ഉയര്‍ത്തി കോര്‍പ്പറേഷനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ തുടങ്ങിയത്. പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും ചാരവും റോഡരികുകളില്‍ കെട്ടിക്കിടക്കുകയാണ്. ഇത് പ്രദേശത്ത് പകര്‍ച്ചവ്യാധികള്‍ പടരാന്‍ കാരണമാകുമെന്ന് നാട്ടുകാര്‍ ആശങ്കപ്പെടുന്നു. ശുചീകരണം പരാജയപ്പെട്ടെന്ന വാര്‍ത്തകള്‍ വന്നതോടെ ചിലയിടങ്ങളില്‍ മാലിന്യം നീക്കാന്‍ ശ്രമം തുടങ്ങിയെങ്കിലും പ്രധാന കേന്ദ്രങ്ങളില്‍ ഇപ്പോഴും മാലിന്യക്കൂമ്പാരമാണ്.

പൊങ്കാലയ്ക്ക് ഉപയോഗിച്ച ചുടുകട്ടകള്‍ ശേഖരിച്ച് പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന മേയര്‍ വി വി രാജേഷിന്റെ വാഗ്ദാനം ഇതുവരെ നടപ്പിലായിട്ടില്ല. മുന്‍വര്‍ഷങ്ങളില്‍ പൊങ്കാല കഴിഞ്ഞ ഉടന്‍ തന്നെ യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നിരുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇത്തവണ തടസ്സപ്പെട്ടത് നഗരസഭയുടെ വീഴ്ചയാണ്. സ്വന്തം പരാജയം മറച്ചുവെക്കാന്‍ നഗരസഭ അധികൃതര്‍ സര്‍ക്കാരിന് മേല്‍ കുറ്റം കെട്ടിവെക്കാന്‍ ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്. തലസ്ഥാന നഗരത്തെ ശ്വാസം മുട്ടിക്കുന്ന ഈ മാലിന്യ പ്രശ്‌നത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നാണ് ഭക്തരുടെയും നാട്ടുകാരുടെയും ആവശ്യം. ശുചീകരണത്തിലെ മെല്ലെപ്പോക്കിനെതിരെ ശക്തമായ പ്രതിഷേധമാണ് നഗരത്തില്‍ ഉയരുന്നത്.-ഇങ്ങനെയാണ് ദേശാഭിമാനി വാര്‍ത്ത അവസാനിക്കുന്നത്.