ടൊറന്റോ: ഒരു ഡേറ്റിംഗ് ആപ്പില്‍ കണ്ടുമുട്ടി വിവാഹിതയായ റഷ്യന്‍ യുവതി അവരുടെ സ്വന്തം കുഞ്ഞിനെ തട്ടിക്കൊണ്ട് പോയതായി പരാതി. ക്യൂപ്പിഡ് ഡോട്ട് കോം എന്ന ഡേറ്റിംഗ് ആപ്പിലൂടെയാണ് ഒരു കാനഡക്കാരനെ അവര്‍ പരിചയപ്പെടുന്നതും പിന്നീട് ഈ ബന്ധത്തില്‍ ഒരു കുഞ്ഞ് ് ജനിച്ചതും. ടെഗ്മിന അഗദ്ഷാന്യന്‍ എന്നാണ്

ഈ സ്ത്രീയുടെ പേര്. മാര്‍ക്ക് വിറ്റേക്കര്‍ എന്നാണ് കാനഡ സ്വദേശിയായ അവരുടെ ആണ്‍സുഹൃത്തിന്റെ പേര്. 2023 ലാണ് ഇവരുടെ മകളായ മോണിക്ക ജനിച്ചത്.

ഇവര്‍ കാനഡയില്‍ സ്ഥിര താമസമാക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ടെഗ്മിന കുടുംബത്തെ കാണാനായി കുഞ്ഞുമായി റഷ്യയിലേക്ക് പോയതിന് ശേഷം മടങ്ങിയെത്തിയില്ല എന്നാണ് വിറ്റേക്കര്‍ പരാതിപ്പെടുന്നത്. ഇവര്‍ തന്നെ ഉപേക്ഷിച്ച് കുഞ്ഞുമായി റഷ്യയിലേക്ക് മുങ്ങുകയായിരുന്നു എന്നാണ് വിറ്റേക്കര്‍ കരുതുന്നത്. മകളെ കാണാനായി ഏഴ് തവണ റഷ്യയില്‍ പോയിരുന്നു എങ്കിലും ഒരു പ്രാവശ്യം മാത്രമാണ് കുഞ്ഞിനെ കാണാന്‍ കഴിഞ്ഞതെന്നാണ് അദ്ദേഹം

വ്യക്തമാക്കുന്നത്.

ലക്ഷക്കണക്കിന് ഡോളറാണ് ഇതിനായി തനിക്ക് ചെലവഴിക്കേണ്ടി വന്നതെന്നും വിറ്റേക്കര്‍ ചൂണ്ടിക്കാട്ടുന്നു. മകള്‍ക്ക് ഇപ്പോള്‍ രണ്ട് വയസാണ് പ്രായം. മകളെ കാണാനോ വിട്ടു തരാനോ അനുവദിക്കാതെ കുഞ്ഞിനെ ഒരു മോചനദ്രവ്യം പോലെയാണ് ടെഗ്മിന കണക്കാക്കുന്നതെന്നാണ് അച്ഛന്റെ വാദം. മാതാപിതാക്കളുടെ തട്ടിക്കൊണ്ടുപോകല്‍ ഒരു കുറ്റകൃത്യമല്ല എന്നതിനാല്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല' എന്നാണ് റഷ്യന്‍ അഭിഭാഷകര്‍ തന്നോട് പറഞ്ഞത്

എന്നാണ് വിറ്റേക്കര്‍ പറയുന്നത്.

കഴിഞ്ഞ ഒരു വര്‍ഷമായി താന്‍ അനുഭവിക്കുന്ന ദുഖത്തിന് പരിഹാരം കാണണം എന്നാണ് അദ്ദേഹം ഇപ്പോള്‍ അധികൃതരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ ഉണ്ടായതെല്ലാം കുറ്റകരമാണ് എന്നാണ് വിറ്റേക്കര്‍ പറയുന്നത്. മോണിക്കയുടെ ജനനത്തിനുശേഷം ദമ്പതികള്‍ സന്തോഷകരമായ കുടുംബജീവിതമാണ് നയിച്ചിരുന്നത്. ഇത് സംബന്ധിച്ച നിരവധി ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ കാണാന്‍ കഴിയും.

തനിക്ക് ഗൃഹാതുരത്വം തോന്നുന്നുവെന്നും കുടുംബത്തെ കാണണമെന്നും പറഞ്ഞാണ് ടെഗ്മിന റഷ്യയിലേക്ക് പോയത്. എന്നാല്‍ താനുമായുള്ള ബന്ധം അവര്‍ അവസാനിപ്പിക്കുകയായിരുന്നു എന്നാണ് വിറ്റേക്കര്‍ പറയുന്നത്. കൂടാതെ കുഞ്ഞിന്റെ സംരക്ഷണവും അവര്‍ ഒരു റഷ്യന്‍ കോടതി ഉത്തരവിലൂടെ നേടിയെടുത്തു എന്നും പറയപ്പെടുന്നു. ഫോണ്‍ ചെയ്താല്‍ അവര്‍ കോളുകള്‍ കട്ട് ചെയ്യുന്നതും പതിവാക്കി.

റഷ്യയിലേക്ക് നിരവധി തവണ യാത്ര ചെയ്തതിന് തനിക്ക് മൂന്ന് ലക്ഷത്തോളം ഡോളര്‍ ചെലവാക്കേണ്ടി വന്നതായും വിറ്റേക്കര്‍ പറയുന്നു. വിറ്റേക്കര്‍ തന്റെ മകളെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാനുള്ള പോരാട്ടത്തിലാണ്. മകളെ തിരികെ കൊണ്ടുവരുന്നതിനായി വിറ്റേക്കര്‍ അടുത്തിടെ കനേഡിയന്‍ കോടതിയുടെ ഉത്തരവ് നേടിയെങ്കിലും, ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. വിറ്റേക്കര്‍ അടുത്തയാഴ്ച നിയമനടപടികള്‍ക്കായി വീണ്ടും റഷ്യയിലേക്ക് പോകുകയാണ്. മകളായ മോണിക്ക ഇപ്പോള്‍ റഷ്യയില്‍ കിന്റര്‍ഗാര്‍ട്ടിനില്‍ പഠിക്കുകയാണ്.