മരട്: കണ്ണാടിക്കാട് ജെവികെ ബാറില്‍ മാരകായുധങ്ങളുമായി അക്രമം നടത്തിയ സീരിയല്‍ നടി ഉള്‍പ്പെടെ 3 പേര്‍ പിടിയിലാകുമ്പോള്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ആലുവയില്‍ വാടകയ്ക്കു താമസിക്കുന്ന സീരിയല്‍ നടി തിരുവനന്തപുരം സ്വദേശിനി അലീന എബ്രഹാം(23), കൊല്ലം സ്വദേശികളായ ഷഹിന്‍ ഷാ(22), അല്‍ അമീന്‍(25) എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. വടിവാള്‍ കൊണ്ടുവന്ന തിരുവനന്തപുരം സ്വദേശി വൈഷ്ണവും(23) സംഘത്തില്‍ സ്‌കൂട്ടറില്‍ എത്തിയ ആളും ഒളിവിലാണ്. നെയ്യാറ്റിന്‍കരയിലാണ് അലീനയുടെ വീട്. ചില സീരിയലുകളില്‍ ചെറിയ വേഷങ്ങള്‍ അലീന ചെയ്തിട്ടുണ്ട്.

എല്ലാവരും ആദ്യം എന്താണ് ഇണ്ടായേ എന്ന് അറിയണം. നിങ്ങള്‍ എല്ലാവരും കേട്ടത് ന്യൂസുകാര്‍ക്ക് വായില്‍ തോന്നുന്ന ഓരോ കാര്യങ്ങള്‍. കുറേ മീഡിയാക്കാര്‍ അവര്‍ക്ക് തോന്നുന്നത് ഒക്കെ വിളിച്ചു പറയും. അത് കേട്ട് കൈയ്യടിക്കാന്‍ കുറേ മെ@$$$$. ന്താ ഉണ്ടായേ എന്ന് മോര്‍ണിംഗ് വിശദീകരിച്ച് പറഞ്ഞു തരാം ഞങ്ങള്‍.... അതുവരെ നീ ഒക്കെ തെളിപ്പച്ചോണ്ടി ഇരി.. ഇവിടെ പൊള്ളത്തില്ല....-ഇതാണ് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ അറസ്റ്റിന് ശേഷം അലീനയിട്ട സ്റ്റോറി. പോലീസ് കസ്റ്റഡിയില്‍ അലീന ഫോണ്‍ ഉപയോഗിച്ചതിന് തെളിവാണ്. പിന്നീട് അവര്‍ റിമാന്‍ഡിലായി. അറസ്റ്റിലായത് മംഗളം, മഹിളാരത്‌നം വാരികയുടെ കവര്‍ പേജായ യുവതിയാണ്.

16ന് രാത്രി ആയിരുന്നു സംഭവം. ഇവര്‍ മദ്യപിച്ചുകൊണ്ടിരിക്കെ ബാറില്‍ മദ്യപിക്കാനെത്തിയ ഒരാളുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. ബാര്‍ ജീവനക്കാരന്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചതോടെ അദ്ദേഹത്തെ ആക്രമിച്ചു. ബാര്‍ ജീവനക്കാര്‍ ഇതു ചോദ്യം ചെയ്തു. തുടര്‍ന്ന് സംഘര്‍ഷമായി. പുറത്തു പോയ അലീനയും സുഹൃത്തുക്കളും കാറിലും സ്‌കൂട്ടറിലുമായി രാത്രി പത്തോടെ വടിവാളും കത്തിയുമായി വീണ്ടുമെത്തി. ആക്രമണവും തുടങ്ങി. ബാറില്‍ നിന്ന് പോയ ശേഷം പല തവണ പ്രതികള്‍ മടങ്ങി വന്ന് ആക്രമണം നടത്തി. ജീവനക്കാരെ മര്‍ദിച്ചെന്ന ബാര്‍ ഉടമയുടെ പരാതിയാണ് നിര്‍ണ്ണായകമായത്.

സംഘര്‍ഷത്തില്‍ അലീനയുടെ കൈക്കും ഷഹിന്‍ ഷായുടെ മൂക്കിനും ഉള്‍പ്പെടെ പരുക്കേറ്റു. സംഘം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് നിര്‍ദേശിച്ചു. മെഡിക്കല്‍ കോളജിലേക്കു പോകാതെ സംഘം തിരുവനന്തപുരത്തേക്കു മടങ്ങി. ഇതിനിടെ മരട് പിഎസ് മിഷന്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇവിടെ നിന്നാണ് പൊലീസ് പിടികൂടിയത്. സംഘം ബാറില്‍ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ തെളിവാണ്.

കാറില്‍നിന്ന് സംഘം വടിവാളുമെടുത്ത് ബാറിലേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബാറില്‍നിന്ന് പോയശേഷം അഞ്ചുതവണ പ്രതികള്‍ മടങ്ങിവന്ന് ആക്രമണം നടത്തിയെന്നും ജീവനക്കാരെ മര്‍ദിച്ചെന്നുമുള്ള പരാതിയില്‍ വസ്തുതയുണ്ടെന്ന് ഇത് വ്യക്തമാകുകയാണ്. പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന രീതിയില്‍ ബഹളമുണ്ടാക്കുകയും ബാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുകയും ചെയ്തതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ബാറിനുള്ളില്‍ വെച്ച് കയ്യാങ്കളി ഉണ്ടായതായും ഇവര്‍ മദ്യലഹരിയിലായിരുന്നെന്നും പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

സംഭവത്തെക്കുറിച്ച് ബാര്‍ അധികൃതര്‍ മരട് പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സംഘം ഉടന്‍തന്നെ സ്ഥലത്തെത്തി. സ്ഥിതിഗതികള്‍ നിയന്ത്രിച്ച പോലീസ്, ബഹളമുണ്ടാക്കിയവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊതുജനശല്യം, നിയമവിരുദ്ധമായി സംഘം ചേരല്‍, പൊതുസ്ഥലത്ത് ക്രമസമാധാനം തകര്‍ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കൊച്ചിയിലെ തിരക്കേറിയ പ്രദേശങ്ങളിലൊന്നായ വൈറ്റിലയില്‍ രാത്രികാലങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിന് പോലീസ് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചു.