കൊല്ലം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റായിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണനെ തല്‍സ്ഥാനത്ത് നിന്നും നീക്കാന്‍ കൊണ്ടു വന്ന തീരുമാനം തിരിച്ചടിയായെന്ന് പിണറായി സര്‍ക്കാര്‍ തിരിച്ചറിഞ്ഞു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പ്രയാറായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. കോണ്‍ഗ്രസുകാരനായ പ്രയാര്‍ അഴിമതി വിരുദ്ധ നിലപാടിന്റെ ആള്‍രൂപമായിരുന്നു. ഇതു കാരണം പലര്‍ക്കും പലതും നടന്നില്ല. ഇതിനൊപ്പം സര്‍ക്കാരിന്റെ പല ഇടപടെലിനേയും പ്രയാര്‍ ചോദ്യം ചെയ്തു. ഇതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിയമം പിണറായി മാറ്റി എഴുതി. പ്രസിഡന്റിന്റേയും അംഗങ്ങളുടേയും കാലാവധി രണ്ടു കൊല്ലമാക്കി. ഈ തീരുമാനം എല്ലാ അര്‍ത്ഥത്തിലും ശബരിമല തീര്‍ത്ഥാടനത്തെ പോലും ബാധിച്ചു. ഇതോടെ ആ പഴയ തെറ്റ് തിരുത്തുകയാണ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമയങ്ങളില്‍ കാലാവധി വീണ്ടും ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്.

നിലവിലെ രണ്ടുവര്‍ഷ കാലാവധി മൂന്നോ നാലോ വര്‍ഷമാക്കി ഉയര്‍ത്താനാണ് ആലോചന. ദീര്‍ഘകാലപദ്ധതികള്‍ നടപ്പാക്കുന്നതിന് രണ്ടുവര്‍ഷ കാലാവധി തടസ്സമാണെന്നുകാട്ടി ദേവസ്വം വകുപ്പിന് ലഭിച്ച അപേക്ഷകള്‍ പരിഗണിച്ചാണിത്. ഇതുസംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രിക്ക് മുന്നിലെത്തിയതായാണ് വിവരം. സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും രാഷ്ട്രീയ തീരുമാനത്തിനനുസരിച്ചേ അന്തിമ നടപടിയുണ്ടാകൂ. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡിനോട് സര്‍ക്കാര്‍ അഭിപ്രായം ആരാഞ്ഞിരുന്നു. 1252 ക്ഷേത്രങ്ങളിലെ വലിയ പദ്ധതികള്‍ നടപ്പാക്കുന്നതിന് രണ്ടുവര്‍ഷ കാലാവധി അപര്യാപ്തമാണെന്ന മറുപടിയാണ് ബോര്‍ഡ് നല്‍കിയിട്ടുള്ളത്. കാലാവധി നീട്ടണമെങ്കില്‍ പുതിയ ഓര്‍ഡിനന്‍സോ നിയമമോ കൊണ്ടു വരേണ്ടി വരും. അങ്ങനെ വന്നാല്‍ ഇപ്പോഴത്തെ പ്രസിഡന്റ് പ്രശാന്ത് തുടരുമോ എന്നതാണ് നിര്‍ണ്ണായകം. പ്രശാന്തിന് കാലാവധി നീട്ടിക്കൊടുക്കാന്‍ മുഖ്യമന്ത്രിക്ക് താല്‍പ്പര്യം ഉണ്ട്.

നിലവിലെ രീതിയനുസരിച്ച്, ശബരിമല തീര്‍ത്ഥാടനം ആരംഭിക്കുന്നതിന്റെ തലേദിവസമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെയും ഒരു അംഗത്തെയും നിയമിക്കുന്നത്. പ്രയാര്‍ ഗോപാലകൃഷ്ണനെ അപ്രതീക്ഷിതമായി നീക്കാനുള്ള കള്ളക്കളികളുടെ ഭാഗമായി നടന്ന ഗൂഡാലോചനയാണ് ഈ സാഹചര്യമുണ്ടാക്കിയത്. ഇതിന് ശേഷം വന്ന പ്രസിഡന്റുമാരും ഇതില്‍ അതൃപ്തി അറിയിച്ചിരുന്നു. എന്നാല്‍ ആരുടേയും വാദം മുഖ്യമന്ത്രി മുഖവലിയ്‌ക്കെടുത്തില്ല. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന നാളില്‍ വീണ്ടു വിചാരം ഉണ്ടാവുകയാണ്. ഇതിലൂടെ സിപിഎമ്മിന് ഇനി ഭരണ തുടര്‍ച്ചയുണ്ടായില്ലെങ്കിലും പുതുതായി അധികാരമേല്‍ക്കുന്നവര്‍ക്ക് അടുത്ത ഭരണകാലത്തും തുടരാനാകും. അല്ലാത്ത പക്ഷം പ്രയാറിനെ പുറത്താക്കാന്‍ പിണറായി ചെയ്തതു പോലെ വീണ്ടും കാലാവധി മാറ്റി നിയമ നിര്‍മ്മാണം നടത്തണം.

രണ്ടു കൊല്ല ഭരണകാലാവധി ഉണ്ടാക്കുന്ന പ്രായോഗിക പ്രശ്‌നങ്ങള്‍ ഒട്ടേറെയാണ്. മണ്ഡല-മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് നടത്തിയ മുന്നൊരുക്കങ്ങള്‍ മനസ്സിലാക്കാനും കാര്യങ്ങള്‍ പഠിച്ച് പ്രവര്‍ത്തിക്കാനും അംഗങ്ങള്‍ക്ക് സാധിക്കില്ല. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ച് എം.ജി. രാജമാണിക്യം ദേവസ്വം സെക്രട്ടറിയായിരുന്നപ്പോള്‍ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ശബരിമല തീര്‍ഥാടനകാലം തുടങ്ങുന്നതിനു തൊട്ടുമുന്‍പുള്ള അധികാരക്കൈമാറ്റം ഒഴിവാക്കി, ബോര്‍ഡിന്റെ കാലാവധി ജൂണില്‍ അവസാനിക്കുന്ന തരത്തില്‍ ചിട്ടപ്പെടുത്തണമെന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഇതിനുപുറമേ ഡിജിറ്റൈസേഷന്‍, അരവണ കാന്‍ നിര്‍മാണ ഫാക്ടറി, നാണയം എണ്ണുന്നതിനുള്ള യന്ത്രം എന്നിവ സ്ഥാപിക്കല്‍, അന്യാധീനപ്പെട്ട ക്ഷേത്രഭൂമി തിരിച്ചുപിടിക്കല്‍, ബോര്‍ഡിന്റെ 20 സ്‌കൂളുകളുടെയും അഞ്ച് കോളേജുകളുടെയും പശ്ചാത്തലസൗകര്യ വികസന പദ്ധതികള്‍ എന്നിവയെല്ലാം ബാധിക്കും. രണ്ടു കൊല്ലം കാലാവധിയുള്ളവരെ ജീവനക്കാരും അംഗീകരിക്കാറില്ല. 2007-ല്‍ ജി. സുധാകരന്‍ ദേവസ്വം മന്ത്രിയായിരുന്ന കാലത്താണ് ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ കാലാവധി നാലില്‍നിന്ന് രണ്ടുവര്‍ഷമാക്കി കുറച്ചത്.

2014-ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇത് മൂന്ന് വര്‍ഷമാക്കി. 2017-ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ വീണ്ടും രണ്ടു വര്‍ഷമാക്കി കുറച്ചു. പ്രസിഡന്റായിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണനും സര്‍ക്കാരും തമ്മിലുള്ള അസ്വാരസ്യത്തെ തുടര്‍ന്നായിരുന്നു ഇത്. സ്ത്രീ പ്രവേശന വിഷയത്തില്‍ ശബരിമലയില്‍ സര്‍ക്കാര്‍ ആദ്യം കൈക്കൊണ്ട തീരുമാനങ്ങളെല്ലാം പാളി. പിന്നീട് നയം മാറ്റുകയും ചെയ്തു. സമാനസാഹചര്യമാണ് അംഗങ്ങളുടെ കാലാവധി കുറയ്ക്കലിലും സംഭവിക്കുന്നത്. മുമ്പ് ചെയ്ത തെറ്റ് സിപിഎം സര്‍ക്കാര്‍ തിരിച്ചറിയുകയാണ്.